
കൊച്ചി: ഇസ്ളാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ കേരളത്തിലും ചാവേര്‍ സ്ഫോടനം നടത്താന്‍ പദ്ധതിയിട്ടിരുന്നതായി വെളിപ്പെടുത്തല്‍. എന്‍ഐഎയുടെ പിടിയിലായ പാലക്കാട് സ്വദേശി റിയാസ് അബൂബക്കറാണ് ചോദ്യം ചെയ്യലില്‍ മൊഴി നല്‍കിയത്. പുതുവര്‍ഷ ദിനത്തില്‍ കേരളത്തില്‍ എത്തുന്ന വിദേശികളെ ലക്ഷ്യമിട്ട് ഇവര്‍ കുടുതലെത്തുന്ന സ്ഥലങ്ങളില്‍ സ്ഫോടനം നടത്താനായിരുന്നു പദ്ധതി. കൂട്ടത്തിലുള്ളവര്‍ പിന്തുണ നല്കാതിരുന്നതിനാല് ഒറ്റയ്ക്ക് ചെയ്യാനുള്ള നീക്കത്തിലായിരുന്നു താനെന്നും റിയാസ് അന്വേഷണ സംഘത്തോട് പറഞ്ഞതായിട്ടാണ് റിപ്പോര്‍ട്ട്.
കേരളത്തില്‍ നിന്നും ഇസ്ളാമിക് സ്റ്റേറ്റില്‍ ചേരാനായി സിറിയിയലേക്കും അഫ്ഗാനിസ്ഥാനിലേക്കും പോയവരാണ് കേരളത്തില്‍ സ്ഫോടനം നടത്താന്‍ നിര്‍ദേശം നല്‍കിയത്. ഇത് കൂട്ടത്തിലുള്ളവരോട് റിയാസ് പറഞ്ഞെങ്കിലും അവര്‍ വേണ്ട പിന്തുണ നല്‍കിയില്ല. എന്നിരുന്നാലും റിയാസ് വിദേശത്തേക്ക് പോയവരുടെ സഹായത്താല്‍ ആവശ്യമായ സാധന സാമഗ്രികള്‍ ശേഖരിച്ചു വരികയായിരുന്നു.
പുതുവര്‍ഷ ദിനത്തില്‍ കൊച്ചിയില്‍ അടക്കമുള്ള പ്രദേശങ്ങളായിരുന്നു പട്ടികയില്‍ ഉണ്ടായിരുന്നത്. അന്വേഷണത്തില്‍ റിയാസ് അബൂബക്കറിന് ഭീകരസംഘടനയായ ഐ.എസുമായി ബന്ധമുണ്ടെന്നു അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.
കാസര്‍ഗോഡ്നിന്ന് 15 യുവാക്കളെ കാണാതായ സംഭവത്തില്‍ 2016 ജൂെലെയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് റിയാസിന്റെ അറസ്റ്റ്. 2016ല്‍ റാഷിദിന്റെ നേതൃത്വത്തിലാണ് കാസര്‍ഗോട്ടുനിന്ന് 15 പേര് ഐ.എസില്‍ ചേരാന്‍ രാജ്യം വിട്ടത്. റിയാസിനെ ഇന്ന് കൊച്ചി എന്‍.ഐ.എ കോടതിയില്‍ ഹാജരാക്കും. ശ്രീലങ്കയിലെ സ്ഫോടനത്തിന്റെ മുഖ്യസൂത്രധാരന്‍ സഹ്രാന്‍ ഹാഷിമിന്റെ ആരാധകനായിരുന്നു റിയാസെന്നും എന്‍.ഐ.എ വൃത്തങ്ങള്‍ പറയുന്നു. ഇയാളുടെ പ്രസംഗങ്ങളും വീഡിയോകളും റിയാസ് പിന്തുടരുമായിരുന്നു. സഫ്രാന്‍ ഹഷീമുമായി ബന്ധപ്പെട്ട സംസ്ഥാനത്തുള്ളവരെക്കുറിച്ച് എന്‍.ഐ.എ. അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സഫ്രാന്‍ ഹാഷിം കേരളം സന്ദര്‍ശിച്ചിരുന്നതായി അന്വേഷണ ഏജന്ന്സികള് വ്യക്തമാക്കിയിട്ടുണ്ട്.






