
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പില്‍ 50 ശതമാനം വിവിപാറ്റുകൾ എണ്ണണമെന്ന പ്രതിപക്ഷപാർട്ടികളുടെ പുനഃപരിശോധനാ ഹർജികൾ സുപ്രീംകോടതി തള്ളി. 21 പാർട്ടികള്‍ നല്കിയ പുന:പരിശോധനാ ഹര്‍ജികള്‍ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബഞ്ചാണ് തള്ളിയത്. കേരളമുൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ നടന്ന പോളിംഗിൽ വോട്ടിംഗ് യന്ത്രങ്ങളിൽ വന്ന തകരാറുകളും ക്രമക്കേടുകളും ചൂണ്ടിക്കാട്ടി നൽകിയ ഹർജികളില്‍ വോട്ടിംഗ് മെഷീന്റെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമാണെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ മറുപടി കേന്ദ്രം വിശ്വാസത്തിലെടുക്കുകയായിരുന്നു.
ഏറ്റവുമൊടുവിൽ വന്ന സുപ്രീംകോടതി വിധി പ്രകാരം ഒരു നിയമസഭാ മണ്ഡലത്തിലെ അഞ്ച് വിവിപാറ്റ് രസീതുകൾ എണ്ണിത്തന്നെയാകും ഇത്തവണ വോട്ടെണ്ണൽ നടക്കുക. വിവി പാറ്റ് രസീതുകൾ എണ്ണാൻ വലിയ സമയം വേണ്ടിവരുമെന്നും ഫലപ്രഖ്യാപനം ദിവസങ്ങൾ നീളുമെന്നും നേരത്തേ തെരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയെ അറിയിച്ചിരുന്നു. ഇതേത്തുടർന്നാണ് ഒരു നിയമസഭാ മണ്ഡലത്തിലെ അഞ്ച് വിവിപാറ്റ് മെഷീനുകൾ എടുത്ത് അതിലെ രസീതുകൾ എണ്ണി കൃത്യത പരിശോധിച്ചാൽ മതിയെന്ന് സുപ്രീംകോടതി വിധിച്ചത്.
വോട്ടിങ് യന്ത്രത്തിൽ രേഖപ്പെടുത്തിയ വോട്ട് തങ്ങളുടെ സ്ഥാനാര്‍ഥിക്ക് തന്നെയാണോ രേഖപ്പെടുത്തിയതെന്ന് വോട്ടര്‍മാര്‍ക്ക് കൃത്യമായി പരിശോധിച്ചുറപ്പിക്കാന്‍ സാധിക്കുന്ന സംവിധാനമാണ് വിവി പാറ്റ്. വോട്ട് തങ്ങളുടെ സ്ഥാനാർഥിക്ക് തന്നെയാണോ രേഖപ്പെടുത്തിയെന്ന് അറിയാൻ വോട്ടര്‍മാരെ ഇത് സഹായിക്കുന്നു. പ്രതിപക്ഷപാർട്ടികളുടെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചിരുന്നെങ്കിൽ വോട്ടെണ്ണൽ പ്രക്രിയ ദിവസങ്ങള്‍ നീളുമായിരുന്നു. കേരളത്തിൽ കോൺഗ്രസിന് കുത്തിയ വോട്ടുകൾ ബിജെപിക്ക് വീണതായി പരാതി ഉയർന്നെന്നും, സമാനമായ പരാതികൾ ഉത്തർപ്രദേശിൽ വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെട്ടെന്നും പുനഃപരിശോധനാ ഹർജിയിൽ പ്രതിപക്ഷം വാദിച്ചിരുന്നു.






