
ചെന്നൈ: വിവാദ പ്രസ്താവനകളുടെ തോഴനായ തമിഴ് സൂപ്പര്‍താരം കമല്ഹാസന് ഗോഡ്സേയ്ക്ക് എതിരേ നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ ചെരുപ്പേറ്. ബുധനാഴ്ച വൈകിട്ട് മധുര നിയോജക മണ്ഡലത്തിലെ തിരുപ്പുരകുന്ദ്രത്തില്‍ പ്രചരണം നടത്തുന്നതിനിടയിലാണ് ആക്രമണം. മൂന്ന് ദിവസം മുമ്പായിരുന്നു ഗോഡ്സേയാണ് സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദിയെന്ന പ്രസ്താവന കമല്‍ നടത്തിയത്.
ബിജെപി പ്രവര്‍ത്തകരും ഹനുമാന് സേനയിലെ അംഗങ്ങളും ഉള്‍പ്പെടെ 11 പേര്‍ക്കെതിരേ പരാതി നല്‍കിയിട്ടുണ്ട്. കമല്ഹാസന് ജനങ്ങളെ അഭിമുഖീകരിച്ചു കൊണ്ടിരിക്കുമ്പോള്‍ ഇവര്‍ താരം നില്ക്കുന്ന സ്റ്റേജിലേക്ക് ചെരിപ്പുകള്‍ എറിയുകയായിരുന്നു. എന്നാല്‍ ചെരുപ്പേറ് താരത്തിന് കൊണ്ടില്ല. ''സ്വതന്ത്ര്യ ഇന്ത്യയിലെ ആദ്യ തീവ്രവാദി ഒര ഹിന്ദുവാണ്. അത് ഗാന്ധിയെ കൊലപ്പെടുത്തിയ നാഥുറാം വിനായക് ഗോഡ്സേയാണ്. അവിടെയാണ് ഇത് തുടങ്ങിയത്.'' ഇങ്ങിനെയായിരുന്നു കമലിന്റെ വാക്കുകള്‍. പ്രസ്താവന വലിയ കോലാഹലമാണ് ഇളക്കി വിട്ടത്. അരവാക്കുറിശ്ശിയിലെ പ്രചരണത്തിനിടയില്‍ താരം നടത്തിയ പ്രസ്താവനയില്‍ താന്‍ ഇത് പറയുന്നത് മുസ്ളീം ഭൂരിപക്ഷമുള്ള പ്രദേശം ആയതുകൊണ്ടല്ലെന്നും മഹാത്മാഗാന്ധിയുടെ പ്രതിമയ്ക്ക് മുന്നില്‍ നിന്നുകൊണ്ട് ആണെന്നും പറഞ്ഞു.
പ്രസ്താവനയ്ക്കെതിരേ ബിജെപി രംഗത്ത് വന്നിരുന്നു. തെരഞ്ഞെടുപ്പ് പ്രചരണം പോലെയുള്ള പരിപാടികളില്‍ ന്യൂനപക്ഷ മേഖലയില്‍ കമല്‍ ഇത്തരം പരാമര്‍ശം നടത്തുന്നത് വര്‍ഗ്ഗീയ കലാപം ലക്ഷ്യമിട്ടാണെന്നും ഹിന്ദുക്കള്‍ തീവ്രവാദികളാണെന്ന തരത്തിലുള്ള താരത്തിന്റെ പരാമര്‍ശത്തെ അപലപിക്കുന്നതായും കമലിനെതിരേ തെരഞ്ഞെടുപ്പ് കമ്മീഷന് കര്‍ശന നടപടിയെടുക്കണമെന്നും പറഞ്ഞു.
തീവ്രവാദത്തിന് മതമില്ലെന്നും ഹിന്ദുവെന്നോ മുസ്ളീമെന്നോ ക്രിസ്ത്യാനിയെന്നോ ഇല്ലെന്നും കമലിന്റെ നാവ് വലിച്ച് വെളിയിലിട്ട് അരിയണം എന്നായിരുന്നു തമിഴ്നാട് മന്ത്രിയായ കെ ടി രാജേന്ദ്ര ബാലാജി പ്രതികരിച്ചത്. ഒരു മന്ത്രിയുടെ വായില്‍ നിന്നും വരാന്‍ പാടില്ലാത്ത വാക്കുകളാണ് ഇതെന്നും ഇദ്ദേഹത്തെ പുറത്താക്കണമെന്നും എംഎന്‍എം നേതാക്കളും തിരിച്ചടിച്ചു. അതേസമയം പ്രസ്താവനയില്‍ ഉറച്ചു നിന്ന കമല്ഹാസന് താന്‍ പറഞ്ഞത് വസ്തുതകള്‍ ആണെന്നും അത് ചരിത്രപരമായ വസ്തുതയാണെന്നും ആവര്‍ത്തിച്ചു. താന്‍ പറഞ്ഞത് എങ്ങിനെ മതത്തെ ലക്ഷ്യമിട്ടുള്ളതാകുമെന്ന് ചോദിച്ച കമല്‍ അത് തെളിയിക്കാന്‍ വെല്ലുവിളിച്ചു.
മദ്രാസ് ഹൈക്കോടതിയില്‍ മൂന്‍കൂര്‍ ജാമ്യത്തിന് ഹര്‍ജി നല്‍കിയിട്ടുള്ള കമല്ഹാസന് താന്‍ പറഞ്ഞത് ഹിന്ദു സമൂഹത്തെ മുഴുവന്‍ ലക്ഷ്യമിട്ടുള്ളതല്ലെന്നും ഗോഡ്സേയെ മാത്രമാണ് ലക്ഷ്യമിട്ടതെന്നും അതില്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രസ്താവനയെ വഴി തിരിച്ച് കമലിനെ ഹൈന്ദവ വിരുദ്ധനാക്കി മാറ്റാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ആശയക്കുഴപ്പം സൃഷ്ടിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും ഈ ഗൂഡപദ്ധതിയില് വീഴരുതെന്ന് എംഎന്‍എം പ്രസ്താവനയും ഇറക്കിയിട്ടുണ്ട്.
ഞായറാഴ്ച അവസാന ഘട്ട വോട്ടെടുപ്പ് നടക്കുന്ന തമിഴ്നാട്ടിലെ നാലു മണ്ഡലങ്ങളിലാണ് അരാവാകുറിച്ചിയും തിരുപ്പരന്കുന്ദ്രവും സ്ഥിതി ചെയ്യുന്നത്. ഈ സീറ്റുകളില്‍ കമല്‍ഹാസന്റെ രാഷ്ട്രീയ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യൂം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിട്ടുണ്ട്. കമല്‍ഹാസന്റെ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് രാഷ്ട്രീയ അരങ്ങേറ്റം കുടിയാണ് ഇത്.






