
ന്യൂഡല്‍ഹി: വോട്ടെണ്ണലിന് രണ്ടു ദിവസം മാത്രം ബാക്കി നില്‍ക്കെ വിവിപാറ്റ് സ്ളിപ്പുകള്‍ പരിശോധിക്കണം എന്നാവശ്യപ്പെട്ട് 22 പ്രതിപക്ഷ പാര്‍ട്ടികളാണ് മെമ്മോറാണ്ടവുമായി തെരഞ്ഞെടുപ്പ് കമ്മീഷന് മുമ്പാകെ എത്തിയിരിക്കുന്നത്. ഏതെങ്കിലും ഒരു പോളിംഗ് ബൂത്തില്‍ പോലും ക്രമക്കേട് ഉണ്ടായാല്‍ ആ നിയമസഭാ മണ്ഡലത്തിലെ മുഴുവന്‍ വോട്ടിംഗ് മെഷീന്റെ വിവിപാറ്റ് രസീതികള്‍ പരിശോധിക്കണമെന്നാണ് ആവശ്യം.
രാജസ്ഥാന് മുഖ്യമന്ത്രിയും സീനിയര്‍ കോണ്‍ഗ്രസ് നേതാവുമായ അശോക് ഗലോട്ട്, സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, തെലുഗുദേശം പാര്‍ട്ടി തലവനും ആന്ധ്രാ മുഖ്യമന്ത്രിയുമായ ചന്ദ്രബബാബു നായിഡു, ബഹുജന്‍ സമാജ് പാര്‍ട്ടി നേതാവ് സതീഷ് ചന്ദ്ര മിശ്ര, ഡല്‍ഹി മുഖ്യമന്ത്രിയും എഎപി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്രിവാള് എന്നിവരാണ് ഒപ്പു വെച്ചിരിക്കുന്നത്.
ഇലക്ട്രോണിക് വോട്ടിംഗ് മെഷീന് ആരാലും ശ്രദ്ധിക്കപ്പെടാതെ കടത്തിണ്ണയില്‍ കിടക്കുന്നതും ട്രക്കുകളില്‍ കൊണ്ടുപോകുന്നതായുമുള്ള ഫോട്ടോകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി മാറിയതോടെയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുമിച്ച് ചേര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷനെ കാണാന്‍ തീരുമാനിച്ചത്. എഎപി പ്രവര്‍ത്തക സവിതാ ആനന്ദായിരുന്നു വാര്‍ത്താ ക്ളിപ്പുകള്‍ ട്വിറ്ററില്‍ ഷെയര്‍ ചെയ്തത്. ഇലക്ട്രോണിക് വോട്ടിംഗ് മെഷീന് മാറ്റി മറിച്ച് യഥാര്‍ഥത്തില്‍ തോല്‍ക്കുന്ന ഒരു തെരഞ്ഞെടുപ്പ് പ്രധാനമന്ത്രി എങ്ങിനെയാണ് വിജയമാക്കി മാറ്റുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ പുറത്തുവിടുന്നു എന്ന് പരാമര്‍ശിച്ചു കൊണ്ടാണ് ആനന്ദ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.
ഇതിനൊപ്പം 200 ലോക്സഭാ സീറ്റുകളിലും ബിജെപി വോട്ടിംഗ് മെഷീനില്‍ കൃത്രിമം കാട്ടിയെന്ന് ടിഎന്‍എന്‍ നെറ്റ്വര്‍ക്കിന്റെ ഒരു അവതാരകന് പറയുന്നതിന്റെ വീഡിയോയും സാമൂഹ്യ മാധ്യമങ്ങളില്‍ പിന്നാലെ വന്നു. വാര്‍ത്തകള്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ സ്ഥിരീകരിച്ചു എന്ന അവകാശവാദവും ഇയാള്‍ നടത്തുന്നുണ്ട്. വീഡിയോയുടെ ഉറവിടം തേടി ചില മാധ്യമങ്ങള്‍ ആനന്ദിനെ സമീപിച്ചെങ്കിലും വ്യോമാക്രമണം സംബന്ധിച്ച വിവരങ്ങള്‍ നരേന്ദ്രമോഡി പുറത്തുവിടാത്തിടത്തോളം കാലം അതേ പാത പൗരന്മാരും പിന്തുടരുന്നതില് തെറ്റില്ലെന്നായിരുന്നു മറുപടി.
അതേസമയം വീഡിയോ എഎപിയുടെ ഏതെങ്കിലും ഉന്നതര്‍ ഇതുവരെ ഷെയര്‍ ചെയ്തിട്ടില്ല. വോട്ടിംഗ് മെഷീനുമായി ബന്ധപ്പെട്ട പരാതി എഎപി ആദ്യം ഉന്നയിച്ചത് 2017 ലെ പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിലായിരുന്നു. അതേസമയം ഇത്തരം ഒരു ആരോപണം അനേകം സംവിധാനങ്ങളും ലക്ഷക്കണക്കിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഒരേ സമയം അവരുടെ ജോലി നിര്വ്വഹിച്ചതുമായി പ്രവര്‍ത്തിയെയാണ് സംശയത്തിന്റെ നിഴലിലാക്കി മാറ്റുന്നത്.






