
ന്യൂഡല്‍ഹി: ഒരു മാസമായി ഇന്ത്യയെ ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയ ശേഷം ബിജെപി പ്രവര്‍ത്തകര്‍ക്ക് ആവേശം സമ്മാനിച്ച തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പച്ച തൊടാതെ പോയത് 17 സംസ്ഥാനങ്ങളിലും കേന്ദ്രഭണപ്രദേശങ്ങളിലും. 300 ലധികം സീറ്റ് നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയും ഭരിക്കാനാവശ്യമായ കേവലഭൂരിപക്ഷവും കൈപ്പിടിയിലാക്കിയ ബിജെപിയ്ക്ക് പക്ഷേ മൂന്ന് സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തും കുടിയേറാനേ കഴിഞ്ഞില്ല.
ആന്ധ്രാപ്രദേശ്, അരുണാചല്‍ പ്രദേശ്, ഡല്‍ഹി, ഗുജറാത്ത്, ഹരിയാന, ഹിമാചല്‍, ജമ്മു കശ്മീര്‍, മണിപ്പൂര്‍, മിസോറം, ഒഡീഷ, രാജസ്ഥാന്, സിക്കിം, ത്രിപുര, ഉത്തരാഖണ്ഡ്, ആന്‍ഡമാന്‍ നിക്കോബാര്‍, ഡാമന്‍ ഡിയു, ലക്ഷദ്വീപ് എന്നിവിങ്ങളില്‍ കോണ്‍ഗ്രസിന് കിട്ടയിത് വട്ടപ്പൂജ്യമായിരുന്നു. ഈ 17 സീറ്റുകളിലും ബിജെപിയുടെ വോട്ടുഷെയര്‍ 50 ശതമാനത്തിന് മുകളിലായിരുന്നെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത്ഷാ പറയുന്നു. എന്നാല്‍ മറുവശത്ത് രാജ്യത്തുടനീളമായി 305 സീറ്റുകള്‍ നേടിയിട്ടും ബിജെപിയ്ക്ക് കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ്, ഒഡീഷ, പുതുച്ചേരി എന്നിവിടങ്ങളില്‍ ശുദ്ധശൂന്യമായിരുന്നു സ്കോര്‍.
രാജ്യം മുഴുവന്‍ മോഡി സുനാമി അലയടിച്ചെങ്കിലും ഒഡീഷയെയും ബിജു ജനതാദളിനെയും അത് ബാധിച്ചതേയില്ല. നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഒഡീഷക്കാര്‍ തങ്ങളുടെ വിശ്വസ്തനായ നവീന്‍ പട്നായിക്കിനൊപ്പം തന്നെ നിന്നു. എണ്ണല്‍ ഇപ്പോഴും തുടരുമ്പോള്‍ 112 സീറ്റുകള്‍ ബിജെഡി നേടി. 23 സീറ്റുകളാണ് ബിജെപിയ്ക്ക് പിടിക്കാനായത്. ഒമ്പത് സീറ്റുകളിലാണ് കോണ്‍ഗ്രസ് വിജയിച്ചത്. രണ്ടു സീറ്റില്‍ മറ്റുള്ളവരും. ആന്ധ്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ ജഗ്മോഹന് റെഡ്ഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസ് കൊടുങ്കാറ്റായിരുന്നു അടിച്ചത്. 175 സീറ്റില്‍ 151 സീറ്റുകളും അവര്‍ നേടിയപ്പോള്‍ തകര്‍ന്നുപോയത് ടിഡിപി. വെറും 23 സീറ്റിലേക്ക് ചന്ദ്രബാബു നായിഡുവിന്റെ ടിഡിപി വീണു.
ബിജെപിയ്ക്കും കോണ്‍ഗ്രസിനും അസംബ്ളിയിലും ലോക്സഭയിലും ഒരു സീറ്റു പോലും കിട്ടിയില്ല. മെയ് 30 ന് പുതിയ മന്ത്രിസഭയുണ്ടാക്കി അധികാരത്തിലേറാന്‍ ഒരുങ്ങുകയാണ് ജഗ്മോഹന്. വൈഎസ്ആര്‍ കോണ്‍ഗ്രസിന് വലിയ സ്വാധീനമുള്ള റായലസീമയിലെ 52 അസംബ്ളി സീറ്റുകളില്‍ 50 ലും ടിഡിപി തോറ്റു. എട്ട് ലോക്സഭാ സീറ്റിലും ടിഡിപി തോറ്റു. പുലി വേനഡുലയില് നിന്നുമായിരുന്നു ജഗന്മോഹന് മത്സരിച്ചത്. 90,000 വോട്ടുകളുടെ ഭൂരിപക്ഷമായിരുന്നു കിട്ടിയത്.
കോണ്‍ഗ്രസ് വലിയ വിജയം നേടിയ കേരളത്തില്‍ 20 ല്‍ 19 സീറ്റിലും യുഡിഎഫ് വിജയിച്ചപ്പോള്‍ എല്‍ഡിഎഫിന് നേടാനായത് ഒരു സീറ്റ്. ബിജെപിയ്ക്ക് ഇത്തവണയും അക്കൗണ്ട് തുറക്കാന്‍ കഴിഞ്ഞില്ല. തമിഴ്നാട്ടിലും ബിജെപിയ്ക്ക് അക്കൗണ്ട് തുറക്കാനായില്ല. 38 ല്‍ 37 സീറ്റിലും യുപിഎ സഖ്യം വിജയം നേടിയപ്പോള്‍ ഒരു സീറ്റ് എഐഎഡിഎംകെയ്ക്ക് ഒപ്പമായി. ഡിഎംകെ 23 സീറ്റ് നേടിയപ്പോള്‍ കോണ്‍ഗ്രസ് എട്ടു സീറ്റിലും വിജയിച്ചു. ഇടതുപക്ഷത്തിന്റെ ആകെയുള്ള അഞ്ചു സീറ്റില്‍ നാലും തമിഴ്നാട്ടില്‍ നിന്നായിരുന്നു സിപിഎമ്മും സിപിഐയും രണ്ടു സീറ്റുകള്‍ വീതം നേടി. മുസ്ളീംലീഗ് 1, വിസികെ 1 എന്നിങ്ങനെയാണ് നില.
ബീഹാറിലെയും മറ്റും കുടുംബ ജാതിരാഷ്ട്രീയത്തിന് മേലും ബിജെപിയ്ക്ക് കടന്നു കയറാന്‍ കഴിഞ്ഞു. ആര്‍ജെഡി നയിച്ച മഹാസഖ്യത്തെ ബീഹാറിലെ ജനങ്ങള്‍ തള്ളിയപ്പോള്‍ എന്‍ഡിഎയുടെ പങ്കാളിയായ എല്‍ജെപിയുടെ രാംവിലാസ് പസ്വാനേയും മകന് ചിരാഗിനെയും സഹോദരങ്ങളായ രാം ചന്ദ്ര, പശുപതികുമാര്‍ പരസ് എന്നിവരെയും വിവിധ മണ്ഡലങ്ങളില്‍ നിന്നും ജയിപ്പിച്ചു. 2014 വരെ നാലു തവണ ബിജെപി നേതാവ് ഹുകുംദേവ് നാരായണന് യാദവിനെ വിജയിപ്പിച്ച മധുബാനി സീറ്റ് ഇത്തവണ അദ്ദേഹത്തിന്റെ മകന് അശോക് യാദവിനെയും തുണച്ചു.
ലാലു പ്രസാദ് യാദവിനാണ് ഏറ്റവും വലിയ തിരിച്ചടി കിട്ടിയത്. മൂത്തമകള്‍ മിസാ ഭാരതി പാടലീപുത്രത്തില്‍ നിന്നും മത്സരിച്ചെങ്കിലും ബിജെപിയുടെ രാം കൃപാല്‍ യാദവിനോട് തോറ്റു. ബീഹാറിലെ 40 ല്‍ 39 സീറ്റുകളും ബിജെപി-ജെഡിയു-എല്‍ജെ പി സഖ്യം പിടിക്കുകയായിരുന്നു. കഴിഞ്ഞ തവണ 31 സീറ്റായിരുന്നു പിടിച്ചത്.






