
ന്യൂഡല്‍ഹി: നരേന്ദ്രമോഡി മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ സഹമന്ത്രിയായി നിയമിതനായ ഒഡീഷക്കാരന്‍ പ്രതാപ് ചന്ദ്ര സിംഗ് സാരംഗിയോളം കയ്യടി കിട്ടിയ മറ്റൊരാളില്ല. അതിന് തൊട്ടുമുമ്പ് തന്റെ മുളംകുടിലിലിരുന്ന് ചെറിയൊരു ബാഗ് മാത്രം പായ്ക്ക് ചെയ്ത് ഈ 64 കാരന് ഡല്‍ഹി യാത്രയ്ക്ക് ഒരുങ്ങുന്നതിന്റെ മറ്റൊരു ദൃശ്യം വൈറലായി മാറുകയും ചെയ്തു. ലാളിത്യം നിറഞ്ഞ ജീവിതരീതി കൊണ്ട് പെട്ടെന്ന് എല്ലാവരുടേയും ശ്രദ്ധ പിടിച്ചു പറ്റിയ പ്രതാപ് ചന്ദ്ര സിംഗ് സാരംഗി പക്ഷേ കടുത്ത ഹിന്ദുവാദിയായ വര്‍ഗ്ഗീയവാദിയെന്ന് വിമര്‍ശനം.
ബജ്രംഗദളിന്റെയും വിഎച്ച്പിയുടെയും നേതൃത്വം കയ്യാളിയിരുന്ന കാലത്തെ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഹീറോയില്‍ നിന്നും വില്ലനിലേക്ക് സാരംഗിയെ എതിരാളികള്‍ ഉയര്‍ത്തിക്കാട്ടുന്നത്. നിലവില്‍ ഭീഷണിപ്പെടുത്തല്‍, കലാപം ഉണ്ടാക്കല്‍, മതത്തിന്റെ പേരില്‍ വിദ്വേഷം സൃഷ്ടിക്കല്‍, ഭീഷണിപ്പെടുത്തി കൈക്കലാക്കല്‍ വരെയുള്ള ഏഴ് ക്രിമിനല്‍ കേസുകളാണ് സാരംഗി നേരിട്ടു കൊണ്ടിരിക്കുന്നത്. ഇവയില്‍ പലതും ഹിന്ദു വര്‍ഗ്ഗീയതയ്ക്ക് കീഴില്‍ അണികള്‍ സംഘം ചേര്ന്നുണ്ടാക്കിയവയാണ്. കേസില്‍ പലതും ഒഡീഷയില്‍ ബിജെപി - ബിജെഡി കൂട്ടുകെട്ട് ഭരണം നടത്തിയകാലത്ത് സൃഷ്ടിക്കപ്പെട്ടവയായിരുന്നു.
2002 മാര്‍ച്ചില്‍ ബജ്രംഗദള് പ്രസിഡന്റായിരുന്നു സാരംഗി. ആയുധം കൈവശം വെയ്ക്കല്‍, കയ്യേറ്റം, പൊതുമുതല്‍ നശിപ്പിക്കാന്‍ ശ്രമിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്ക് ഒഡീഷാപോലീസ് അറസറ്റ് ചെയ്തിട്ടുമുള്ളയാളാണ്. സാരംഗി പ്രസിഡന്റായിരിക്കെയാണ് തര്‍ക്കഭൂമിയായ അയോദ്ധ്യ രാമക്ഷേത്രം നിര്‍മ്മിക്കാന്‍ കൈമാറണം എന്നാവശ്യപ്പെട്ട് വിഎച്ച്പി, ദുര്‍ഗാ വാഹിനി, ബജ്രംഗദള് എന്നിവയിലെ ലാത്തിയും തൃശൂലവും എന്തിയ 500 പേര് ഒഡീഷാ നിയമസഭാ മന്ദിരം വളഞ്ഞ സംഭവം വന്‍ വിവാദമായിരുന്നു.
ഇന്ത്യയെ ഏറെ ഞെട്ടിച്ച ഓസ്ട്രേലിയന്‍ മിഷിനറി ഗ്രഹാം സ്റ്റെയ്ന്‍സിനെയും അദ്ദേഹത്തിന്റെ മക്കളെയും വാഹനത്തിനുള്ളിലിട്ട് വര്‍ഗ്ഗീയവാദികള്‍ ചുട്ടു കൊന്ന സംഭവത്തിലും സാരംഗിയെ പോലീസ് ചോദ്യം ചെയ്തിരുന്നു. 11, 7 വയസ്സുകള്‍ പ്രായമുള്ള ആണ്‍കുട്ടികളുമായി വാഹനത്തിനുള്ളില്‍ കിടന്നുറങ്ങുമ്പോള്‍ ആയിരുന്നു ഗ്രഹാമിനെയും കുട്ടികളെയും അകത്തിട്ട് വാഹനത്തന് തീയിട്ടത്. ദാരാസിംഗ് എന്നയാളായിരുന്നു കേസിലെ പ്രതി. ഇയാള്‍ പ്രതിയാക്കപ്പെടുമ്പോള്‍ സാരംഗിയായിരുന്നു സംഘടനയുടെ തലപ്പത്ത്. ഇന്ത്യന്‍ മനസ്സാക്ഷിയെ നടുക്കിയ സംഭവം 1999 ല്‍ നടക്കുമ്പോള്‍ സാരംഗിയായിരുന്നു ബജ്രംഗദള് തലവന്‍.
ഈ കേസിലെ കുറ്റവാളികള്‍ക്ക് ബജ്രംഗദളുമായി ബന്ധം ആരോപിക്കപ്പെട്ടിരുന്നു. എന്നാല്‍ കോഞ്ഞാറിലെ മനോഹര്‍പൂരില്‍ നടന്ന സംഭവത്തില്‍ സാരംഗി പോലീസിനെ കൈമലര്ത്തിക്കാട്ടുകയായിരുന്നു. താനോ തന്റെ സംഘടനയോ സംഭവത്തില്‍ ഒരു തെറ്റും ചെയ്തിട്ടില്ല എന്നായിരുന്നു സാരംഗിയുടെ നിലപാട്. അതേസമയം സാരംഗിക്ക് കീഴിലായിരുന്ന ബജ്രംഗദള് സംസ്ഥാനഘടകം ഗോത്രവര്‍ഗ്ഗക്കാരെ ക്രിസ്തുമതത്തിലേക്ക് മതപരിവര്‍ത്തനം ചെയ്യിക്കുന്നതിനെ ശക്തമായി എതിര്‍ത്തിരുന്നു. അതേസമയം 1999 ഫെബ്രുവരിയില്‍ നല്കിയ മറ്റൊരു അഭിമുഖത്തില്‍ സ്റ്റെയ്ന്‍സ് സംഭവത്തെ അപലപിച്ച സാരംഗി ബജ്രംഗദളിന് പങ്കില്ലെന്നും പറഞ്ഞു. അതേ വായില്‍ തന്നെ ഒഡീഷയില്‍ ക്രിസ്തുമതം പെരുകുന്നതില്‍ ആശങ്ക പ്രകടിപ്പിക്കുകയും ക്രിസ്ത്യന്‍ മിഷണറിമാര്‍ നിര്‍ബ്ബന്ധപൂര്‍വ്വം മതപരിവര്‍ത്തനം നടത്തുന്നു എന്നാരോപിക്കുകയും ചെയ്തിരുന്നു.
അന്ന് ഒഡീഷയില്‍ ക്രിസ്ത്യന്‍ മിഷണറി മാരുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് ചോദിച്ചപ്പോള്‍ കുറച്ചുപേരെ ഒഴിച്ചു നിര്‍ത്തിയാല്‍ മിഷനറിമാരില്‍ ഭൂരിഭാഗവും തെമ്മാടികളാണെന്നായിരുന്നു പ്രതികരണം. സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമായ പ്രതാപ് ചന്ദ്ര സാരംഗി 'ഒഡീഷാ മോഡി' എന്നാണ് അറിയപ്പെടുന്നത് തന്നെ. ഇപ്പോഴും മുളകൊണ്ടു നിര്‍മ്മിച്ച കുടിലില്‍ താമസിക്കുന്ന, സൈക്കിളില്‍ ജനസേവനത്തിനിറങ്ങുന്ന സര്‍ക്കാരിന്റെ ഗതാഗത സംവിധാനത്തില്‍ സഞ്ചരിക്കുന്ന പ്രതാപ് ചന്ദ്ര സാരംഗി ലളിത ജീവിതത്തിന് പേരുകേട്ടയാളാണ്.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജയിച്ചപ്പോള്‍ ഡല്‍ഹിക്കു പോകാന്‍ മുള കൊണ്ടുള്ള തന്റെ വീട്ടില്‍ ബാഗ് പാക്ക് ചെയ്യുന്ന സാരംഗിയുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ തരംഗമായിരുന്നു. ഒഡീഷാ രാഷ്ട്രീയത്തില്‍ സമ്പന്നരായ സ്ഥാനാര്‍ത്ഥികള്‍ വന്‍തുക ചെലവഴിച്ച് വിപുലമായ പ്രചരണം നടത്തിയപ്പോള്‍ തന്റെ സൈക്കിളിലായിരുന്നു സാരംഗിയുടെ പ്രചരണം. ചിലപ്പോഴെല്ലാം ഓട്ടോറിക്ഷയിലും.
രണ്ടു തവണ ഒഡീഷാ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സാരംഗി 2004 ല്‍ ബിജെപി സ്ഥാനാര്‍ത്ഥിയായും 2009 ല്‍ ബലാസോര്‍ ലോക്സഭാ സീറ്റിന് കീഴില്‍ വരുന്ന നീലഗിരി വിധാന്‍ സഭയില്‍ നിന്നും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായുമാണ് ജയിച്ചു കയറിയത്. 2009 ലും അദ്ദേഹത്തെ ബിജെപി പിന്തുണച്ചിരുന്നു. എന്നാല്‍ ബസില്‍ യാത്ര ചെയ്യുന്നതിനിടയില്‍ പിന്തുണച്ചു കൊണ്ടുള്ള ടിക്കറ്റ് നഷ്ടപ്പെട്ടു. നോമിനേഷന് സമയം അതിക്രമിച്ചതിനാല്‍ സ്വതന്ത്രനായി പത്രിക സമര്‍പ്പിച്ചു. എന്നിട്ടും ജയിച്ചു നിയമസഭയിലെത്തി. ഒഡീഷയിലെ ബാലാസോറ മണ്ഡലത്തില്‍ നിന്നും ജയിച്ചാണ് പ്രതാപ ചന്ദ്ര സിംഗ് സാരംഗി പാര്‍ലമെന്റില്‍ എത്തിയത്. രണ്ടു വകുപ്പുകളുടെ സഹമന്ത്രിസ്ഥാനമാണ് സാരംഗിക്ക് നല്‍കിയിരിക്കുന്നത്. മൈക്രോ, സ്മാള്‍ ആന്റ മീഡിയം എന്റര്‍പ്രൈസസും മൃഗസംരക്ഷണം, പാലുല്‍പ്പാദനം, മത്സ്യബന്ധന വകുപ്പുകളാണ് കൈകാര്യം ചെയ്യുന്നത്.






