
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ ബി.ജെ.പിക്കെതിരേ പടുത്തുയര്‍ത്തിയ പ്രതിപക്ഷ മഹാസഖ്യം തെറ്റിപ്പിരിഞ്ഞു. പൊതുതെരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വിക്കു പിന്നാലെയാണു സഖ്യത്തിന്റെ തകര്‍ച്ച. സമാജ് വാദി പാര്‍ട്ടി (എസ്.പി)യുമായി ഇനി ബന്ധമില്ലെന്നും വരുന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ഒറ്റയ്ക്കു മത്സരിക്കുമെന്നും ബി.എസ്.പി.
ഇന്നലെ ഡല്‍ഹിയില്‍ ചേര്‍ന്ന ബി.എസ്.പി നേതൃതല യോഗത്തില്‍ എസ്.പി നേതാവ് അഖിലേഷ് യാദവിനെതിരേ മായാവതി രൂക്ഷ വിമര്‍ശമാണുയര്‍ത്തിയത്. പതിനൊന്നു നിയമസഭാ മണ്ഡലങ്ങളിലേക്കാണ് ഇനി തെരഞ്ഞെടുപ്പു നടക്കാനുള്ളത്. ഇതില്‍ ഒറ്റയ്ക്കു മത്സരിക്കുമെന്ന് മായാവതി അറിയിച്ചു.
2014ലെ പൊതുതെരഞ്ഞെടുപ്പിലും 2017 ലെ നിയമസഭാ തെരഞ്ഞെടുപ്പിലും ബി.ജെ.പി. ഉത്തര്‍ പ്രദേശ് തൂത്തുവാരിയതോടെയാണ് ബദ്ധശത്രുക്കളായ ബി.എസ്.പിയും എസ്.പിയും െകെകോര്ത്തത്. ഈ മഹാസഖ്യത്തിലേക്ക് അജിത് സിങ്ങിന്റെ രാഷ്ട്രീയ ലോക് ദളും (ആര്.എല്‍.ഡി) എത്തി. മായാവതിയും അഖിലേഷും മുലായം സിങ് യാദവും ശത്രുത മറന്നു വേദി പങ്കിട്ടു. സീറ്റ് വിഭജനത്തില്‍ ഉരസിയതിനാല്‍ കോണ്‍ഗ്രസ് തനിച്ചാണു മത്സരിച്ചത്. എന്നാല്‍, പ്രതിപക്ഷനിരയെ തരിപ്പണമാക്കി ബി.ജെ.പി മിന്നും ജയം നേടിയതോടെ സഖ്യത്തിന്റെ ആണിക്കല്ല് ഇളകി. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തോല്‍വിയറിഞ്ഞു.
എസ്.പിയുടെ യാദവ, ബി.എസ്.പിയുടെ ജാതവ, ആര്.എല്‍.ഡിയുടെ ജാട്ട് വോട്ടുകള്‍ ഒന്നിച്ചാല്‍ ബി.ജെ.പിയെ തകര്‍ക്കാമെന്ന പ്രതീക്ഷയിലാണു മഹാസഖ്യം പിറന്നതുതന്നെ. പരമ്പരാഗത ജാതിസമവാക്യങ്ങള്ക്കപ്പുറത്ത് മോഡി തരംഗം ആഞ്ഞുവീശിയപ്പോള്‍ ഈ കണക്കുകളെല്ലാം തകര്‍ന്നടിഞ്ഞു. അഖിലേഷിന് യാദവ വോട്ടുകള്‍ ശേഖരിക്കാന്‍ കഴിയാതെപോയതാണു തോല്‍വിക്കു കാരണമെന്ന് മായാവതി ആഞ്ഞടിക്കുകയും ചെയ്തു.






