
5 ന് 17 ല്‍ നിന്നും 8 ന് 266 ലേക്ക്, 175 റണ്‍സുമായി കപിലിന്റെ അസാധാരണ ഇന്നിംഗ്സ് ; ഇന്ത്യ 1983 ലോകകപ്പില്‍ ചരിത്രമെഴുതിയ ഫൈനലിന് ഒമ്പത് ദിവസം മുമ്പ് നടന്നത്
''മദന്‍ലാലിന്റെ വിക്കറ്റും വീണ് ഗ്രൗണ്ടിലേക്ക് ബാറ്റുമായി ഇറങ്ങുമ്പോള്‍ ഞാന്‍ കപിലിനോട് പറഞ്ഞു. താങ്കള്‍ താങ്കളുടെ രീതിയില്‍ ബാറ്റ് ചെയ്തോളൂ. കപിലിന്റെ മറുപടി നമുക്ക് 60 ഓവര്‍ കളിക്കാന്‍ മുന്നിലുണ്ടെന്നായിരുന്നു. കഴിയാവുന്ന ഏറ്റവും മികച്ച രീതിയില്‍ ഒരറ്റത്ത് ഞാനുണ്ടാകും. ഞാന്‍ ഉറപ്പു കൊടുത്തു.'' ഇംഗ്ലണ്ടില്‍ വീണ്ടും ഇന്ത്യ ലോകകപ്പില്‍ മൂന്നാമത് മുത്തമിടുന്നത് സ്വപ്നം കാണുന്ന അനേകം ആരാധകര്‍ ഇംഗ്ളണ്ടിലേക്ക് കണ്ണുംനട്ടിരിക്കുമ്പോള് ആദ്യമായി ഇന്ത്യ ലോകകപ്പില്‍ ചരിത്രമെഴുതിയ 1983 ല്‍ ഫൈനലിന് ഒമ്പത് ദിവസം മുമ്പ് കപിലിന്റെ അസാധാരണ ഇന്നിംഗ്സിന് മറുവശത്ത് നിന്നും സാക്ഷിയായ വിക്കറ്റ് കീപ്പര്‍ സയ്യദ് കിര്മാനിയുടേതാണ് വാക്കുകള്‍.
കണ്ണടയ്ക്കുമ്പോള്‍ ഫൈനലില്‍ വിന്‍ഡീസിന്റെ അവസാന വിക്കറ്റ് വീഴ്ത്തിയ ശേഷം സ്റ്റംപുമായി ഓടുന്ന മൊഹീന്ദര്‍ അമര്‍നാഥും പുറകിലേക്ക് ഓടി വിവിയന്‍ റിച്ചാര്‍ഡ്സിന്റെ ക്യാച്ച് എടുക്കുന്ന കപിലിന്റെ ദൃശ്യങ്ങളുമെല്ലാം മനസ്സിലേക്ക് ഓടിയെത്തും. എന്നാല്‍ യഥാര്‍ത്ഥ പുരാവൃത്തം അതായിരുന്നില്ല. ഫൈനലിന് ദിവസങ്ങള്‍ക്ക് മുമ്പ് മാത്രം നടന്ന മത്സരത്തില്‍ ഒറ്റയാള്‍ പോരാട്ടത്തിലൂടെ സിംബാബ്വേയ്ക്കെതിരേ നേടിയ ഈ വിജയമാണ് ഇന്ത്യ ലോകകപ്പ് ഉയര്‍ത്തുന്നതിന് അന്ന് ചവിട്ടുപടിയായി മാറിയത്്. ഇന്ത്യയെ ലോകകപ്പ് പോലെ ഒരു വലിയ മത്സരവിജയം സ്വപ്നം കാണാന്‍ പഠിപ്പിച്ച ആ യഥാര്‍ത്ഥ ഇന്നിംഗ്സിന് ഇന്ന് 36 വയസ്സ് തികയുകയാണ്. നിര്‍ഭാഗ്യവശാല്‍ ഈ മത്സരത്തിന്റെ ടെലിവിഷന്‍ സംപ്രേഷണം ഇല്ലായിരുന്നു. ക്യാമറാമാന്മാര് ഓസ്ട്രേലിയ വെസ്റ്റിന്‍ഡീസ് മത്സരത്തിനായി പോയി. ബിബിസിയുടെ ജീവനക്കാര്‍ സമരത്തില്‍ ആയിരുന്നതിനാല്‍ റേഡിയോ കമന്ററി പോലും ഉണ്ടായില്ല എന്നത് ഇന്ത്യയുടെ നഷ്ടം.
മൂന്നാം ലോകകപ്പിനായിരുന്നു ഇന്ത്യ പോയത്. കഴിഞ്ഞ രണ്ടു ലോകകപ്പിലുമായി ഒരു വിജയം മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നതിനാല്‍ കളിക്കാര്‍ക്ക് പോലും കൂടുതല്‍ ഒന്നും പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ ഗ്രൂപ്പ് ഘട്ടത്തില്‍ കരുത്തരായ വിന്‍ഡീസിനെ തോല്‍പ്പിച്ചെങ്കിലും സെമി ഫൈനലില്‍ കടക്കാന്‍ 1983 ജൂണ്‍ 18 ന് ടേണ്‍ ബ്രിഡ്ജ് വെല്‍സിലെ മത്സരത്തില്‍ സിംബാബ്വേയെ കൂടി തോല്‍പ്പിക്കേണ്ടിയിരുന്നു. ടോസ് നേടിയ കപില്‍ ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചു. ടൂര്‍ണമെന്റില്‍ ഓസ്ട്രേലിയയെ വരെ വീഴ്ത്തിയ ടീമില്‍ കപിലിന് ആത്മവിശ്വാസം കൂടുതലായിരുന്നു. ആറാം നമ്പറില്‍ ഇറങ്ങേണ്ട താരം ഒത്തിരി സമയം ബാക്കിയുള്ളതിനാല്‍ കുളിക്കാന്‍ കയറി.
എന്നാല്‍ എല്ലാം തലതിരിഞ്ഞു. പിച്ചിലെ ബൗണ്‍സ് മുതലെടുത്ത സിംബാബ്വേ ബൗളര്‍മാര്‍ ഓപ്പണര്‍മാരായ ശ്രീകാന്തിനെയും ഗാവസ്ക്കറെയും സ്കോര്‍ ചെയ്യും മുമ്പേ പറഞ്ഞുവിട്ടു. ഉടന്‍ റെഡിയാകാന്‍ കപിലിന് സന്ദേശം വന്നു. കുളി കഴിഞ്ഞ് ഡ്രസ്സിംഗ് റൂമിന്റെ പാതി വഴി പിന്നിടുമ്പോള്‍ അഞ്ച് റണ്‍സ് എടുത്ത മൊഹീന്ദര്‍ അമര്‍നാഥും ഒരു റണ്‍സിന് നാലാമനായി എത്തിയ സന്ദീപ് പാട്ടീലിന്റെ വിക്കറ്റും വീണു. കപില്‍ ദ്രുതഗതിയില്‍ പാഡ് ധരിച്ചു. രണ്ടാമതൊന്ന് ആലോചിക്കാന്‍ പോലും സമയം കിട്ടിയില്ല. എല്ലാം ദൈവാനുഗ്രഹം എന്നായിരുന്നു കപില്‍ ഇതിനെക്കുറിച്ച് പിന്നീട് പറഞ്ഞത്. യശ്പാല്‍ ശര്‍മ്മയെ പീറ്റര്‍ റൗസണ്‍ പുറത്താക്കുക കൂടി ചെയ്തതോടെ ഇന്ത്യ 17 ന് അഞ്ച് എന്ന നിലയിലായി. ടേണ്‍ ബ്രിഡ്ജ് വെല്‍സില്‍ കളികാണാനെത്തിയ ഇന്ത്യന്‍ കാണികള്‍ ഞെട്ടി.
മത്സരം ഉച്ചയ്ക്ക് മുമ്പ് തീരുമോയെന്നും ഇന്ത്യ 100 റണ്‍സ് പോലും എടുക്കുമോ എന്നും ആശങ്ക ഉയര്‍ന്നു. ഈ സമയത്ത് ന്യൂബോള്‍ ബൗളര്‍മാരെ മാറ്റാന്‍ സിംബാബ്വേ നായകന് ഡങ്കന്‍ ഫ്ളെച്ചര്‍ എടുത്ത തീരുമാനം ഇന്ത്യയ്ക്കും കപിലിനും ചെറിയ ആശ്വാസമായി. അതുവരെ ഫാസ്റ്റ്ബൗളര്‍ എന്ന രീതിയില്‍ മാത്രം പരിഗണിക്കപ്പെട്ടിരുന്ന കപിലിന്റെ ബാറ്റില്‍ നിന്നും കട്ടുകളും ഡ്രൈവുകളും ഒഴുകാന്‍ തുടങ്ങി. ഇതിനിടയില്‍ ഇന്ത്യന്‍ ഇന്നിംഗ്സിന്റെ ബാലന്‍സ് തെറ്റിച്ച് 48 പന്തുകളില്‍ 22 റണ്‍സുമായി റോജര്‍ ബിന്നി ജോണ്‍ ട്രായ്ക്കോസിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുരുങ്ങുകയും പിന്നാലെ വന്ന രവിശാസ്ത്രി ഒരു റണ്‍സിന് കൂടാരം കയറുകയും ചെയ്തതോടെ 78 ന് 7 എന്നായി നില.
ഒരറ്റത്ത് സ്ക്വയര്‍ ബൗണ്ടറിയും മറ്റുമായി കപില്‍ റണ്ണൊഴുക്ക് തുടര്‍ന്നു കൊണ്ടിരുന്നു. അസാധാരണമായി ബാറ്റ് ചെയ്ത ഇന്ത്യന്‍ നായകന് 17 റണ്‍സ് അടിച്ച മദന്ലാലുമായി എട്ടാം വിക്കറ്റില്‍ ഉണ്ടാക്കിയത് 62 റണ്‍സിന്റെ കൂട്ടുകെട്ടായിരുന്നു. 35 ഓവര്‍ കഴിഞ്ഞ ലഞ്ചിന് കയറുമ്പോള്‍ ഇന്ത്യയുടെ സ്കോര്‍ 110 റണ്‍സായിരുന്നു. ഈ സമയത്ത് ഡ്രസ്സിംഗ് റൂമില്‍ ചെല്ലുമ്പോള്‍ ആരുമുണ്ടായിരുന്നില്ല. കപിലിനെ ഫേസ് ചെയ്യാന്‍ ഭയന്ന് എല്ലാവരും മാറിക്കളഞ്ഞു. കളിയില്‍ 100 അല്ലെങ്കില്‍ 150 റണ്‍സ് എന്ന മാന്യമായ സ്കോര്‍ മാത്രമായിരുന്നു ലഞ്ച് കഴിഞ്ഞ് ക്രീസില്‍ ഇറങ്ങിയപ്പോള്‍ കപില്‍ ലക്ഷ്യം വെച്ചത്. എന്നാല്‍ വിക്കറ്റ് കീപ്പര്‍ സയ്യദ് കിര്‍മാണിയാണ് ഈ മത്സരത്തില്‍ നിര്‍ണ്ണായകമായ ഒരു റോള്‍ കൈകാര്യം ചെയ്തയാള്‍.
ഒമ്പതാം വിക്കറ്റില്‍ കപില്‍ കിര്‍മാനിക്കൊപ്പം 126 റണ്‍സ് കൂട്ടുകെട്ട് കൂടി കണ്ടെത്തി. 56 പന്തില്‍ 24 റണ്‍സായിരുന്നു കിര്‍മാനിയുടെ സമ്പാദ്യം. ഇന്ത്യന്‍ ഇന്നിംഗ്സിലെ ഏറ്റവും മികച്ച രണ്ടാമന് ഈ ഒമ്പതാമനായിരുന്നു. ഒടുവില്‍ 60 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ ഇന്ത്യ എട്ടിന് 266 എന്ന സുരക്ഷിതമായ നിലയിലേക്ക് എത്തി. അപ്പോള്‍ 138 പന്തില്‍ പുറത്താകാതെ കപില്‍ 175 റണ്‍സ് നേടിയിരുന്നു. ഏകദിനത്തിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോറായി കുറിക്കപ്പെട്ടു.
കേവലം 72 പന്തുകളില്‍ നിന്നും ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ സെഞ്ച്വറി നേടിയ കപില്‍ ഇതാദ്യമായി പുതിയ ബാറ്റിനായി ആവശ്യപ്പെട്ടു. ഇത് ഗീയര്‍ മാറ്റാനുള്ള സൂചന ആയിരുന്നു. 16 ബൗണ്ടറികളാണ് ബാറ്റില്‍ നിന്നും പിറന്നത്. സ്ക്വയറിലൂടെയായിരുന്നു കപില്‍ കൂടുതല്‍ ബൗണ്ടറികളും നേടിയത്. ആറു സിക്സറുകളില്‍ ഭൂരിഭാഗവും ലോംഗ് ഓണിലൂടെയായിരുന്നു പറന്നത്. മത്സരത്തില്‍ ഭാഗ്യവും കപിലിനൊപ്പമായിരുന്നു. 90 കളില്‍ നില്ക്കുമ്പോള് ഗ്രാന്റ് പീറ്റേഴ്സണ് കപിലിനെ താഴെയിട്ടു. പെര്ഫെക്ഷന് ഇല്ലാത്ത ഷോട്ടുകളാകട്ടെ ഗ്യാപിലുമായിരുന്നു.
പിറ്റേവര്‍ഷം മാഞ്ചസ്റ്ററില്‍ ഇംഗ്ളണ്ടിനെതിരേ ബാറ്റിംഗ് ഇതിഹാസം വെസ്റ്റിന്‍ഡീസ് നായകന് വിവിയന്‍ റിച്ചാര്‍ഡ്സ് പുറത്താകാതെ 189 റണ്‍സ് നേടും വരെ കപിലിന്റെ റെക്കോഡ് നില നിന്നു. നാലു വര്‍ഷം ലോകകപ്പില്‍ കറാച്ചിയിലെ മത്സരത്തില്‍ ശ്രീലങ്കയ്ക്കെതിരേ 181 അടിച്ച് കപിലിന്റെ റെക്കോഡ് ലോകകപ്പിലും വിവിയന്‍ റിച്ചാര്‍ഡ്സ് തിരുത്തി. കപിലും കിര്‍മാണിയും ഒമ്പതാം വിക്കറ്റില്‍ ഉണ്ടാക്കിയ പാര്‍ട്ണര്‍ഷിപ്പും ഒരു റെക്കോഡായി നില നിന്നു. 27 വര്‍ഷത്തിന് ശേഷം ശ്രീലങ്കയുടെ ആഞ്ജലോ മാത്യൂസും ലസിത് മലിംഗയും ചേര്‍ന്ന് 2010 ല്‍ 132 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയാണ് അത് തകര്‍ത്തത്.
മറുപടി ബാറ്റിംഗിനിറങ്ങിയ സിംബാബ്വേയ്ക്കും കാര്യം എളുപ്പമായിരുന്നില്ല. 113 റണ്‍സ് എടുക്കുന്നതിനിടയില്‍ അവര്‍ക്ക് നഷ്ടമായത് ആറു പേരെ. കപിലിന് ബദലായി കെവിന് കരണ്‍ ഒരറ്റത്ത് നിന്നടിച്ചെങ്കിലും 73 ന് പുറത്തായതോടെ ആ ഭീഷണിയും അവസാനിച്ചു. ഏഴാം വിക്കറ്റില്‍ ഇയാന്‍ ബുച്ചാര്ട്ടുമായി ചേര്‍ന്ന് കെവിന് കരണ്‍ 55 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. എന്നാല്‍ മദന്‍ലാല്‍ ഈ പ്രതിരോധം തുളച്ചു. ഒടുവില്‍ ട്രെയ്ക്കോസിനെ സ്വന്തം ബൗളിംഗില്‍ പിടികൂടി കപില്‍ തന്നെ മത്സരം അവസാനിപ്പിച്ചു. ഇന്ത്യയ്ക്ക് 31 റണ്‍സിന്റെ ജയം. ഈ വിജയത്തിന്റെ ആവേശത്തില്‍ പിറ്റേന്ന് ഓസ്ട്രേലിയയെ 118 റണ്‍സിന് കൂടി മറിച്ച് അവസാന ഗ്രൂപ്പ് മത്സരവും ജയിച്ചതോടെ ഇന്ത്യ സെമിയില്‍. ദിവസങ്ങള്‍ക്ക് ശേഷം രണ്ടാമതും ഫൈനലില്‍ എത്തിയ വിന്‍ഡീസിനെ മറിച്ച് ലോകകപ്പില്‍ ചരിത്രവും എഴുതി.