ന്യൂഡല്‍ഹി: പശ്ചിമ ബംഗാളിലെ മദ്രസകള്‍ക്കെതിരെ ഗുരുതര ആരോപണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ബംഗാളിലെ മദ്രസകള്‍ കേന്ദ്രീകരിച്ച് ബംഗ്ലാദേശി തീവ്രവാദി സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം. ബംഗ്ലാദേശിലെ ജമായത്ത്-ഉള്-മുജാഹിദീന്‍ ബംഗ്ലാദേശ് (ജെ.എം.ബി) ബംഗാളിലെ ബര്‍ദ്വാന്‍, മുര്‍ഷിദാബാദ് ജില്ലകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നത് സംബന്ധിച്ച് വിവരങ്ങളുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം.
യുവാക്കളെ തീവ്രവാദ സംഘടനയിലേക്ക് റിക്രൂട്ട് ചെയ്യുന്നതിനും ആകര്‍ഷിക്കുന്നതിനും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ മദ്രസകളുടെ മറവില്‍ നടക്കുന്നുണ്ടെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ വെളിപ്പെടുത്തല്‍. 2014 ഓക്ടോബര്‍ രണ്ടിന് ബംഗാളിലെ ബര്‍ദ്വാന്‍ ജില്ലയിലെ ഒരു വീട്ടില്‍ ജെ.എം.ബി നടത്തിയ സ്ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. ഈ സ്ഫോടനവുമായി ബന്ധപ്പെട്ട് എന്‍.ഐ.എ നടത്തിയ അന്വേഷണത്തില്‍ ബംഗാളിലെ ജനാധിപത്യ സര്‍ക്കാരിനെ അട്ടിമറിച്ച് ശരിയ നിയമം നടപ്പിലാക്കാന്‍ തീവ്രവാദികള്‍ ശ്രമിക്കുന്നുവെന്നായിരുന്നു കണ്ടെത്തല്‍.
തിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമയുടെ പ്രസംഗം കേള്‍ക്കാനെത്തിയ ആള്‍ക്കൂട്ടത്തിന് നേരെ ബീഹാറിലെ ബോധ്ഗയയിലും സമാനമായ സ്ഫോടനം നടത്തിയിരുന്നു. ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ പ്രകാരം പശ്ചിമ ബംഗാളില്‍ ബംഗ്ലാദേശുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളില്‍ ജെ.എം.ബിയുടെ തീവ്രവാദ ക്യാമ്പുകള്‍ സജീവമാമെന്ന കണ്ടെത്തലുണ്ട്. ലഷ്കര്‍ ഇ തയിബയുടെ സാന്നിധ്യവും ഇന്റലിജന്‍സ് സംശയിക്കുന്നു.
റിക്രൂട്ട്മെന്റ് നടത്താനും ഒളിവിലിരിക്കാനും സൗകര്യമുള്ളതിനാലാണ് തീവ്രവാദ സംഘടനകള്‍ അതിര്‍ത്തി സംസ്ഥാനങ്ങള്‍ തിരഞ്ഞെടുക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ബംഗാളിലെ മുര്‍ഷിദാബാദ്, മാള്‍ഡ, നാദിയ ജില്ലകളിലെയും അസമിലെ മുസ്ലീം ഭൂരിപക്ഷ ജില്ലകളിലെയും മദ്രസകളും കേന്ദ്രീകരിച്ച് തീവ്രവാദ പ്രവര്‍ത്തനം ശക്തമാണെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നു.






