
മുപ്പത്തിയാറ് വര്‍ഷം മുന്‍പ് കാണാതായ പെണ്‍കുട്ടികളുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് വത്തിക്കാനിലെ രണ്ട് ശവകല്ലറകള്‍ തുറന്നു പരിശോധിച്ചത്. 19-ാം നൂറ്റാണ്ടിലെ രാജകുമാരിമാരെ അടക്കം ചെയ്ത ശവക്കല്ലറകളാണ് തുറന്ന് നോക്കിയത്. എന്നാല്‍ ഈ കല്ലറകള്‍ ശൂന്യമായിരുന്നു. ഇവിടെ നിന്ന് അസ്ഥികഷ്ണങ്ങള്‍ പോലും കണ്ടെത്താന്‍ സാധിച്ചില്ല.
1983-ല്‍ ഒന്നര മാസത്തെ ഇടവേളയില്‍ ഇമ്മാന്വേല ഒര്‍ലാന്‍ഡി, മിറെല ഗ്രിഗോറി എന്നീ പെണ്‍കുട്ടികളെയാണ് കാണാതായത്. വത്തിക്കാനിലെ ക്ലാര്‍ക്കിന്റെ മകളായ ഇമ്മാന്വേലയുടെ മൃതദേഹാവശിഷ്ടം ഉണ്ടെന്ന ധാരണയിലാണ് 1836-ല്‍ മരിച്ച സോഫി വോന്‍ ഹോന്‍ലോഹ്, 1840 ല്‍ മരിച്ച കാര്‍ലോട്ട ഫെഡറിക എന്നീ രാജകുമാരിമാരുടെ ശവക്കല്ലറകള്‍ തുറന്നത്.
ജര്‍മനി, ഓസ്ട്രിയ വംശജരായ പ്രഭുകുടുംബാംഗങ്ങളെ സംസ്കരിച്ചിരുന്ന ശ്മശാനത്തിലെ കല്ലറകളായിരുന്നു ഇത്. വിവരമൊന്നും കിട്ടാത്തതിനാല്‍, ശ്മശാനത്തില്‍ 19-ാം നൂറ്റാണ്ടിന്റെ ഒടുവിലും 60 വര്‍ഷം മുന്‍പും ശ്മശാനത്തില്‍ വരുത്തിയ മാറ്റങ്ങളെക്കുറിച്ചുള്ള രേഖകള്‍ പരിശോധിക്കുമെന്ന് വത്തിക്കാന്‍ വക്താവ് അലസാന്‍ഡ്രോ ഗിസോട്ടി പറഞ്ഞു. പെണ്‍കുട്ടികളുടെ തിരോധാനം ഇറ്റലിയിലും വത്തിക്കാനിലും ഇപ്പോഴും വിവാദവും ദുരൂഹവുമായി നില്‍ക്കുകയാണ്.






