ലണ്ടന്‍: യൂണിവേഴ്സിറ്റി കോളജ് വിഷയത്തില്‍ മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാറിന് മറുപടിയുമായി എസ്.എഫ്.ഐ മുന്‍ സംസ്ഥാന നേതാവ് സിന്ധു ജോയി. താനടക്കമുള്ള പോലീസുകാര്‍ 2006ല്‍ യൂണിവേഴ്സിറ്റി കോളജില്‍ കയറിയെന്ന് അവകാശപ്പെട്ട് സെന്‍കുമാര്‍ ഷെയര്‍ ചെയ്ത വീഡിയോയ്ക്ക് മറുപടിയുമായാണ് ലണ്ടനില്‍ നിന്നുള്ള സിന്ധു ജോയിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്.
2006ല്‍ യൂണിവേഴ്സിറ്റി കോളജില്‍ പോലീസ് കയറി അതിക്രമം കാണിക്കുന്നുവെന്ന് വിദ്യാര്‍ത്ഥികള്‍ അറിയിച്ചതിനെ തുടര്‍ന്ന് അന്നത്തെ സംസ്ഥാന സെക്രട്ടറിയും ഇന്ന് എം.എല്‍.എയുമായ എം. സ്വരാജിനൊപ്പമാണ് താന്‍ യൂണിവേഴ്സിറ്റി കോളജില്‍ എത്തിയതെന്ന് സിന്ധു ജോയി ഫെയ്്സബുക്ക് കുറിപ്പില്‍ വ്യക്തമാക്കി. അന്ന് വിദ്യാര്‍ത്ഥി പ്രതിഷേധത്തെ തുടര്‍ന്ന് സെന്‍കുമാര്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍ കോളജില്‍ നിന്ന് മടങ്ങിപ്പോവുകയായിരുന്നു. അതിന് സാക്ഷിയായ നിരവധി മാധ്യമപ്രവര്‍ത്തകര്‍ ഇന്നും തലസ്ഥാനത്തുണ്ടെന്നും സിന്ധു ജോയി ഓര്‍മ്മിപ്പിച്ചു.
സിന്ധു ജോയിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്
മിസ്റ്റർ സെൻകുമാർ, ഇതല്ല ഹീറോയിസം! അർധസത്യങ്ങളും അസത്യങ്ങളും എഴുന്നള്ളിച്ചല്ല ആളാവാൻ നോക്കേണ്ടത്! ഈ വീഡിയോയിൽ താങ്കളുമായി വാക്കുതർക്കം നടത്തുന്ന വിദ്യാർത്ഥി നേതാവ് ഞാനാണ്. യാഥാർഥ്യം ഇങ്ങനെയാണ്.
2006 ലെ ഒരു പരീക്ഷാക്കാലം. എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി ഓഫീസിലായിരുന്നു ഞാനപ്പോൾ. അപ്രതീക്ഷിതമായി ഒരു ഫോൺ കോൾ. മറുഭാഗത്ത് പെൺകുട്ടികളുടെ കരച്ചിൽ. ‘യൂണിവേഴ്സിറ്റി കോളേജിൽ പോലീസ് കയറി, പരീക്ഷയെഴുതുന്ന ക്ളാസ് മുറികളുടെ പുറത്തുപോലും പോലീസ് പരാക്രമം’ ഇതായിരുന്നു സന്ദേശം. ഇതറിഞ്ഞ ഞാൻ സംസ്ഥാന സെക്രട്ടറി എം സ്വരാജിനൊപ്പം യൂണിവേഴ്സിറ്റി കോളേജിലേക്ക് ഓടി. തലയിൽ ചട്ടിത്തൊപ്പിയുമായി മുൻനിരയിലുണ്ടായിരുന്നു നിങ്ങൾ. ഞങ്ങളുടെ എതിർപ്പിനു മുന്നിൽ പിടിച്ചുനിൽക്കാനാവാതെ പിൻവാങ്ങുന്ന നിങ്ങളുടെ ചിത്രം പിറ്റേന്നത്തെ പത്രങ്ങളിൽ ഉണ്ടായിരുന്നു. തലകുമ്പിട്ട് മടങ്ങുന്ന നിങ്ങളുടെ ദൃശ്യങ്ങൾ ചാനലുകളിലും ഉണ്ടായിരുന്നു. താങ്കൾ ഇപ്പോൾ ഷെയർ ചെയ്ത വീഡിയോയുടെ അടുത്തഭാഗം അതാണ്. വിജയിച്ചു മുന്നേറിയ ഹീറോയെ അല്ല, തോറ്റമ്പുന്ന സേനാനായകനെയാണ് അവിടെക്കണ്ടത്🤣.
ആ വീഡിയോയുടെ ഇത്തിരികക്ഷണം പൊക്കിപ്പിടിച്ച് ഹീറോ ചമയുന്നത് അല്പത്തമാണ് സെൻകുമാർ!
ഇറക്കിവിട്ടതിനു പ്രതികാരമായി ഞങ്ങൾക്കെതിരെ താങ്കൾ കേസെടുത്തിരുന്നു; ‘പോലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തി എന്നായിരുന്നു’ കുറ്റം. ഇതിന് സാക്ഷികളായ അനേകം മാധ്യമപ്രവർത്തകർ ഇപ്പോഴും തിരുവനന്തപുരത്തുണ്ട്.
ഇത്തവണ നാട്ടിൽനിന്ന് മടങ്ങുമ്പോൾ ഞാൻ വായിക്കാൻ തെരെഞ്ഞെടുത്ത പുസ്തകങ്ങളിലൊന്ന് താങ്കളുടെ ആത്മകഥ ‘എന്റെ പോലീസ് ജീവിതം’ ആയിരുന്നു. അതിന്റെ 115, 116 പേജുകളിലും ഈ സംഭവം വലിയ ഹീറോയിസമായി അവതരിപ്പിച്ചിട്ടുണ്ട്. രണ്ടുമൂന്നിടത്ത് എന്റെ പേരും പരാമർശിച്ചിട്ടുണ്ട്. ഒരു നുണ പലകുറി ആവർത്തിച്ചാൽ സത്യമാകുമെന്ന് താങ്കൾ എവിടെയാണ് പഠിച്ചത്? പോലീസ് അക്കാദമിയിൽ നിന്ന് ആകാനിടയില്ല.






