
തിരുവനന്തപുരം: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ മിന്നല്‍പരിശോധന നടത്തി, ടി.പി. കേസ് പ്രതികളെ പൂജപ്പുരയ്ക്കു പറപ്പിച്ച ഡി.ജി.പി. ഋഷിരാജ് സിങ്ങും സര്‍ക്കാരിന്റെ 'നോട്ടപ്പുള്ളി'യാകുന്നു. ഔദ്യോഗികാവശ്യത്തിനായി ഡല്‍ഹിയില്‍ പോയിവന്ന ഋഷിരാജിന് ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി യാത്രാനുമതി നിഷേധിച്ചു.
മുഖ്യമന്ത്രിയുടെ അനുമതിയോടെയാണു നടപടി. സംസ്ഥാന ഭരണപരിഷ്കാര കമ്മിഷന് ചെയര്മാന് വി.എസ്. അച്യുതാനന്ദന്റെ സഹായികള്‍ക്കു മുഖ്യമന്ത്രി ഇടപെട്ട് യാത്രാച്ചെലവ് നിഷേധിച്ചതും വിവാദമായിരുന്നു. സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ ഡി.ജി.പി. നടത്തിയ ഡല്‍ഹി യാത്ര ഔദ്യോഗികചട്ടലംഘനമാണെന്നാണ് ആഭ്യന്തരവകുപ്പിന്റെ നിലപാട്. കഴിഞ്ഞ ജൂണ്‍ 14-നു കേന്ദ്ര ആഭ്യന്തരമന്ത്രാലയം ജയില്‍വകുപ്പ് ഉദ്യോഗസ്ഥര്‍ക്കായി സംഘടിപ്പിച്ച യോഗത്തില്‍ പങ്കെടുക്കാനാണു ഋഷിരാജ് ഡല്‍ഹിക്കു പോയത്.
യാത്രയ്ക്ക് അദ്ദേഹം അനുമതി തേടിയിരുന്നെങ്കിലും തീരുമാനമാകുന്നതിനു മുമ്പ് ഡല്‍ഹിക്കു പറന്നതാണു സര്‍ക്കാരിനെ ചൊടിപ്പിച്ചത്. അനുമതി ലഭിക്കാത്ത സാഹചര്യത്തില്‍ യാത്ര റദ്ദാക്കാന്‍ ഋഷിരാജും തയാറായില്ല. യോഗത്തില്‍ പങ്കെടുത്ത് തിരികെ തിരുവനന്തപുരത്തെത്തിയപ്പോഴാണു സര്‍ക്കാര്‍ അനുമതി വെട്ടിയവിവരം അറിഞ്ഞത്.
പങ്കെടുത്തത് ഔദ്യോഗികപരിപാടിയിലാണെങ്കിലും യാത്രാച്ചെലവ് സര്‍ക്കാരിനു നിഷേധിക്കാം. അനധികൃതമായി ജോലിക്കു ഹാജരാകാതിരുന്നതിന്റെ പേരില്‍ ഡി.ജി.പിക്കെതിരേ നടപടിയെടുക്കാനും കഴിയും. ഋഷിരാജിന്റെ യാത്ര ചട്ടപ്രകാരമല്ലാത്തതിനാല്‍ അനുമതി നല്‍കാനാവില്ലെന്ന് ആഭ്യന്തരവകുപ്പിന്റെ ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു.
കണ്ണൂര്‍ ജയിലില്‍ ഉള്‍പ്പെടെ മിന്നല്‍ പരിശോധന നടത്തുകയും ഉദ്യോഗസ്ഥരെ തലങ്ങും വിലങ്ങും സ്ഥലംമാറ്റുകയും ചെയ്തതോടെയാണു ഋഷിരാജ് സര്‍ക്കാരിന് അനഭിമതനായത്. രാജ്കുമാര് കസ്റ്റഡി മരണക്കേസിലും ജയില്‍ ഉദ്യോഗസ്ഥര്ക്കെതിരേ അദ്ദേഹം കര്‍ശനനടപടി സ്വീകരിച്ചു. ഈ കേസില്‍ ആരോപണവിധേയനായ ഇടുക്കി മുന്‍ എസ്.പി: കെ.ബി. വേണുഗോപാല്‍ തന്നെ സല്യൂട്ട് ചെയ്തില്ലെന്നാരോപിച്ച് മാസങ്ങള്‍ക്കുമുമ്പ് ഋഷിരാജ് പരാതിപ്പെട്ടിരുന്നു.






