
തൃശൂര്‍: പൂര്‍വാധികം ശക്തിയോടെ ശ്രീരാമനു ജയ് വിളിക്കേണ്ട കാലമാണിതെന്നു സസ്പെന്‍ഷനില്‍ കഴിയുന്ന ഡി.ജി.പി. ജേക്കബ് തോമസ്. നീതിയുടെയും ധര്‍മ്മത്തിന്റെയും പ്രതിപുരുഷനായ ശ്രീരാമനു ജയ് വിളിക്കാന്‍ കഴിയാത്ത അവസ്ഥയിലേക്ക് പലരും മാറിയോ എന്നും സംഘപരിവാര്‍ നേതൃത്വത്തിലുള്ള സമര്‍പ്പണ ചാരിറ്റബിള്‍ ട്രസ്റ്റ് നടത്തിയ രാമായണ ഫെസ്റ്റിനോടനുബന്ധിച്ച് ''ശബരി സല്‍ക്കാരം'' ഉദ്ഘാടനം ചെയ്ത് അദ്ദേഹം ചോദിച്ചു.
വാല്മീകി ഇന്നു ജീവിച്ചിരുന്നുവെങ്കില്‍ മറ്റൊരു രാമായണം രചിക്കേണ്ടിവരുമായിരുന്നു. കാട്ടാളന്മാര് ചെയ്യുന്ന കാര്യങ്ങളാണ് സമൂഹത്തില്‍ നടക്കുന്നതെന്നു വിലയിരുത്തണം. ശ്രീരാമനു ജയ് വിളിക്കാന്‍ പറ്റാത്ത അവസ്ഥയാണെങ്കില്‍ മനസ് കാട്ടാളന്മാരുടേതായി മാറിയോ എന്നു സംശയിക്കണം. നീതിനിഷേധ സംഭവങ്ങള്‍ കാണുമ്പോള്‍ ഓരോരുത്തരും ശ്രീരാമന്മാരായി മാറണം. രാമായണം എഴുതുന്നതിന് മുമ്പ് വാല്മീകി പിടിച്ചുപറിക്കാരനായിരുന്നു. അത്തരം സ്ഥിതിയിലേക്കാണു കേരളം പോകുന്നത്.
നവോത്ഥാനം എന്നത് നടന്നിട്ടുണ്ടോയെന്ന് സംശയിക്കേണ്ടിവരുന്നു. അട്ടപ്പാടിയില്‍ കൊല്ലപ്പെട്ട മധുവിന്റേയും ഓഖി ദുരന്തത്തില്‍ ഉള്‍പ്പെട്ടവരുടെയും മരണത്തിന് ആരാണുത്തരവാദി? ജയ് ഹിന്ദ്, ജയ് ശ്രീറാം എന്നു വിളിച്ചാണു ജേക്കബ് തോമസ് പ്രസംഗം അവസാനിപ്പിച്ചത്. സാംസ്കാരിക സമ്മേളനത്തില്‍ വാല്മീകി പുരസ്കാരം മിസോറം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരനു ജേക്കബ് തോമസ് സമ്മാനിച്ചു. രാഷ്ട്രീയക്കാര്‍ എല്ലാറ്റിനും ''യെസ്'' പറയുകയും മനസില്‍ ''നോ'' പറയുകയും ചെയ്യുന്നവരാണ്. കുമ്മനം യെസ് പറയേണ്ടിടത്തു യെസും നോ വേണ്ടിടത്ത് നോയും പറയുന്ന എന്നു പറയുകയും ചെയ്യുന്ന നേതാവാണെന്ന് ജേക്കബ് തോമസ് ചൂണ്ടിക്കാട്ടി. വി.ആര്. രാമദാസ് കുമ്മനത്തെ പൊന്നാടയണിയിച്ചു.
ഡോ. ശോഭന മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു. സംഗീത സംവിധായകന് െകെതപ്രം ദാമോദരന്‍ നമ്പൂതിരിയെ കുമ്മനം ആദരിച്ചു. ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്, സംസ്ഥാന വക്താവ് അഡ്വ. ബി. ഗോപാലകൃഷ്ണന്, ആമ്പല്ലൂര്‍ ശ്രീകുമാര്‍, വി.കെ. വിശ്വനാഥന്, പി. ഉണ്ണിക്കൃഷ്ണന്, ബിജോയ് തോമസ്, പി.എന്‍. ഈശ്വരന് എന്നിവര്‍ പ്രസംഗിച്ചു. സസ്പെന്‍ഷനില്‍ കഴിയുന്ന ഡി.ജി.പി. ജേക്കബ് തോമസിനെ തിരിച്ചെടുക്കണമെന്ന കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ (സി.എ.ടി) ഉത്തരവിന്മേല് എന്തുനടപടി സ്വീകരിക്കണമെന്ന കാര്യത്തില്‍ സര്‍ക്കാര്‍ ആശയക്കുഴപ്പത്തില്‍. െഹെക്കോടതിയില്‍ അപ്പീല്‍ നല്‍കുക, സര്‍വീസില്‍ തിരിച്ചെടുക്കുക എന്നീ വഴികളാണു സര്‍ക്കാരിനു മുന്നിലുള്ളത്.
മുഖ്യമന്ത്രി പിണറായി വിജയന് ഡല്‍ഹിയില്‍നിന്നു മടങ്ങിയെത്തിയതിന ശേഷമാകും തീരുമാനം. സര്‍ക്കാരിന്റെ അഭിമാന പ്രശ്നമായതിനാല്‍ അപ്പീല്‍ നല്‍കണമെന്ന അഭിപ്രായത്തിനാണു മുന്‍തൂക്കം. പക്ഷേ കോടതികളുടെ അന്തിമവിധി ജേക്കബ് തോമസിന് അനുകൂലമായാല്‍ സര്‍ക്കാര്‍ വിമര്‍ശനങ്ങളുടെ മുള്‍മുനയിലാകും. നേരത്തേ സുപ്രീം കോടതിയുടെ ഉത്തരവുമായി വന്ന ടി.പി. സെന്‍കുമാറിനു സംസ്ഥാന പോലീസ് മേധാവിയായി പുനര്‍നിയമനം നല്‍കേണ്ടിവന്നതു നാണക്കേടായിരുന്നു.
അതേസമയം, ട്രിബ്യൂണലിന്റെ വിധി 90 ശതമാനവും സര്‍ക്കാരിന് അനുകൂലമാണെന്നാണ് സര്‍ക്കാര്‍ അഭിഭാഷകരുടെ അഭിപ്രായം. തുറമുഖ ഡയറക്ടറായിരിക്കെ ഡ്രഡ്ജര്‍ വാങ്ങിയ സംഭവത്തില്‍ ജേക്കബ് തോമസിനെതിരേ വിജിലന്‍സ് അന്വേഷണം തുടരാമെന്നതു സര്‍ക്കാരിന് വലിയ നേട്ടമാണ്. വിജിലന്‍സ് കേസ് നിലനില്‍ക്കുന്നതിനാല്‍ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനം തിരികെനല്കാന് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കു കഴിയില്ല. മുമ്പു കേരള കേഡര്‍ ഐ.എ.എസ്. ഉദ്യോഗസ്ഥനായ പി.ജെ. തോമസിനു കേന്ദ്ര വിജിലന്‍സ് കമ്മിഷണര്‍ നിയമനം ലഭിക്കുന്നതിനു പാമോലിന്‍ കേസ് കുരുക്കായിരുന്നു. നിയമനം ലഭിച്ചെങ്കിലും പിന്നീട് സുപ്രീം കോടതി പുറത്താക്കി.
ജേക്കബ് തോമസ് കേന്ദ്ര സര്‍വീസ് ഉദ്യോഗസ്ഥനായതിനാല്‍ അദ്ദേഹത്തെ നിയമിക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണെന്നാണ് സംസ്ഥാന സര്‍ക്കാരിനു കിട്ടിയ നിയമോപദേശം. അതിനാല്‍ കേരളത്തിനു തിരിച്ചെടുക്കാനുള്ള ബാധ്യതയില്ല. ട്രിബ്യൂണല്‍ ഉത്തരവ് നടപ്പാക്കി റിപ്പോര്‍ട്ട് ചെയ്യേണ്ടത് കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നും അപ്പീല്‍ പോകുന്നത് കൂടുതല്‍ പരിശോധിച്ചശേഷം മതിയെന്നുമാണ് ഇപ്പോഴത്തെ ചിന്ത.






