
ചെന്നൈ: മഴയും പ്രളയവുമായി ബുദ്ധിമുട്ടുന്ന കേരളത്തിന് സഹായഹസ്തം നീട്ടി അയല്‍ സംസ്ഥാനത്ത് നിന്നും ഡിഎംകെയും. തമിഴ്നാട്ടിലെ 34 ജില്ലകളില്‍ നിന്നും ഡിഎംകെ പ്രവര്‍ത്തകര്‍ ശേഖരിച്ച 60 ലോഡ് അവശ്യവസ്തുക്കൾ ഇന്ന് കേരളത്തിന് കൈമാറും. വസ്ത്രങ്ങള്‍, ബേബി ഫുഡ്, വാട്ടർബോട്ടിൽ, അരി, പലവജ്ഞനം, സാനിട്ടറി നാപ്കിൻ, പഠന സാമഗ്രികൾ തുടങ്ങിയ സാധനങ്ങളാണ് ഡിഎംകെ പ്രവര്‍ത്തകര്‍ ശേഖരിച്ചത്.
ഇന്ന് വൈകുന്നേരം ഡിഎംകെ ആസ്ഥാനത്ത് നടക്കുന്ന പരിപാടിയിൽ എംകെ സ്റ്റാലിൻ, ഡിഎംകെ കേരള ഘടകം സെക്രട്ടറി പുതുകോട്ടെ മുരുകേശന് സാധനങ്ങൾ കൈമാറും. നേരത്തേ തമിഴ്നാട് രൂക്ഷമായ കുടിവെള്ളക്ഷാമം നേരിട്ടപ്പോള്‍ കേരളം മുന്നോട്ട് വെച്ച സഹായ വാഗ്ദാനം നിരസിച്ച തമിഴ്നാട് സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി ഡിഎംകെ എത്തിയിരുന്നു.
അതിനിടയില്‍ കേരളം പ്രതിസന്ധി നേരിടുമ്പോള്‍ കൊടിയുടെ നിറം നോക്കി തങ്ങളുടെ രക്ഷാ പ്രവര്‍ത്തനങ്ങളെ നിരസിക്കരുതെന്ന് ബിജെപി ആവശ്യപ്പെട്ടു. അവര്‍ ചെയ്യുന്ന നല്ല കാര്യങ്ങള്‍ പ്രോത്സാഹിപ്പിക്കണമെന്നും ഇക്കാര്യത്തില്‍ മുഖ്യമന്ത്രി രാഷ്ട്രീയം നോക്കരുതെന്നും ബിജെപി നേതാവ് എം ടി രമേശ് പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എല്ലാവരും പരമാവധി സഹായം നൽകണമെന്ന് ബി.ജെ.പി. പ്രവര്‍ത്തകരോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം നൽകരുതെന്ന് ബിജെപി പറയില്ലെന്ന് എം ടി രമേശ് പറഞ്ഞു.






