ബംഗളുരു: കര്‍ണാടക മന്ത്രിസഭ വികസിപ്പിച്ചതിന് പിന്നാലെ ബി.ജെ.പിയില്‍ ഭിന്നത. ബി.എസ് യെദ്യൂരപ്പ നാലാം തവണയും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഒരു മാസം പിന്നിടുമ്പോഴാണ് മന്ത്രിസഭ വികസിപ്പിച്ചത്. 17 അംഗ മന്ത്രിസഭയാണ് യെദ്യുരപ്പ രൂപീകരിച്ചത്. 16 മന്ത്രിസ്ഥാനങ്ങള്‍ ഒഴിച്ചിട്ടിട്ടുണ്ട്. കോണ്‍ഗ്രസില്‍ നിന്ന് കൂറുമാറി എത്തിയവരെ ഉള്‍പ്പെടുത്താന്‍ സാധ്യത തെളിഞ്ഞാല്‍ അതിന് വേണ്ടിയാണ് മന്ത്രിസ്ഥാനങ്ങള്‍ ഒഴിച്ചിട്ടിരിക്കുന്നത്.
അതിനിടെ മന്ത്രിസ്ഥാനം ലഭിക്കാത്ത മുതിര്‍ന്ന നേതാക്കള്‍ അതൃപ്തി പരസ്യമാക്കി രംഗത്ത് വന്നു. മുതിര്‍ന്ന നേതാക്കളായ ഉമേഷ് കാത്തി, മുരുഗേഷ് നിരാണി, ബാലചന്ദ്ര ജാര്‍കിഹോളി, രേണുകാചാര്യ, ബസവരാജ് പാട്ടീല്‍ തുടങ്ങിയവര്‍ പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പോലും പങ്കെടുത്തില്ല. ചിത്രദുര്‍ഗയില്‍ നിന്ന് നാല് തവണ എം.എല്‍.എയായ ജി.എച്ച് തിപ്പ റെഡ്ഡി മന്ത്രിമാരുടെ പട്ടികയില്‍ കടുത്ത അതൃപ്തിയും ദേവനയും പ്രകടിപ്പിച്ചു. മന്ത്രിസഭാ വികസനത്തില്‍ അതൃപ്തിയുള്ള മറ്റ് നേതാക്കളും ഉണ്ടെന്നും അവരുമായി കൂടിയാലോചിച്ച് തുടര്‍ നടപടികള്‍ തീരുമാനിക്കുമെന്നും തിപ്പ റെഡ്ഡി അറിയിച്ചു.
തിപ്പ റെഡ്ഡിക്ക് മന്ത്രിസ്ഥാനം നല്‍കാത്തതില്‍ പ്രതിഷേധിച്ച് ചിത്രദുര്‍ഗയില്‍ റെഡ്ഡിയുടെ അനുയായികള്‍ പ്രതിഷേധ പ്രകടനം നടത്തി. പാര്‍ട്ടി ദേശീയ നേതൃത്വം നീതിപുലര്‍ത്തണമെന്ന് റെഡ്ഡി അനുയായികള്‍ ആവശ്യപ്പെട്ടു. സുള്ള്യയില്‍ നിന്ന് ആറ് തവണ എം.എല്‍.എയായ എസ് അനഗരയും അതൃപ്തി പരസ്യമാക്കി. തന്നെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താത്തതില്‍ വോട്ടര്‍മാര്‍ക്ക് പ്രതിഷേധമുണ്ടെന്നും രാഷ്ട്രീയത്തില്‍ താന്‍ പുലര്‍ത്തിയ സത്യസന്ധതയ്ക്കും മാന്യതയ്ക്കും വിലകല്‍പ്പിച്ചില്ലെന്നും അനഗര പറഞ്ഞു.
ഉമേഷ് കാത്തി എട്ട് തവണ എം.എല്‍.എയായ നേതാവാണ്. ബസവരാജ് പാട്ടീല്‍ മുന്‍ കേന്ദ്രമന്ത്രി കൂടിയാണ്. മുതിര്‍ന്ന നേതാക്കളായ ഇരുവരും പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തില്ല.






