
വാഷിംഗ്ടണ്‍: ഭരണഘടനയിലെ 370 ാം വകുപ്പ് എടുത്തുമാറ്റിയതിന് പിന്നാലെ കശ്മീര്‍ വന്‍ ചര്‍ച്ചയായി മാറുമ്പോള്‍ വിഷയത്തില്‍ മദ്ധ്യസ്ഥത വഹിക്കാമെന്ന വാഗ്ദാനവുമായി അമേരിക്ക വീണ്ടും രംഗത്ത്. കശ്മീരില്‍ സ്ഥിതിഗതികള്‍ സ്ഫോടനാത്മകവും കലുഷിതവും ആണെന്നും ഇന്ത്യയ്ക്കും പാകിസ്താനും ഇടയില്‍ പ്രതിസന്ധിക്ക് അയവു വരുത്താന്‍ തന്നാല്‍ കഴിയുന്നതെല്ലാം ചെയ്യുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് പറഞ്ഞു. കശ്മീര്‍ വിഷയത്തില്‍ മൂന്നാമന്റെ ഇടപെടല്‍ ആഗ്രഹിക്കുന്നില്ല എന്നാണ് ഇന്ത്യയുടെ നിലപാട്.
'' മതവുമായി ബന്ധപ്പെട്ട് കശ്മീര്‍ വളരെ സങ്കീര്‍ണ്ണമാകുകയാണ്. നിങ്ങള്‍ ഹിന്ദുവായാലും നിങ്ങള്‍ ഇസ്ാളമായാലും ഒരുമിച്ച് ഏറെ മുമ്പോട്ട് പോകുമെന്ന് പറയാന്‍ എനിക്കാകില്ല. നിലവില്‍ അതാണ് സാഹചര്യം.'' വൈറ്റ് ഹൗസില്‍ ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. ''ഇപ്പോള്‍ ഞങ്ങള്‍ സഹായിക്കേണ്ട സാഹചര്യമാണ്. ഇരു രാജ്യങ്ങളും തമ്മില്‍ അനേകം പ്രശ്നങ്ങള്‍ നില നില്‍ക്കുന്നുണ്ട്. ഇതില്‍ എന്തെങ്കിലും ചെയ്യാനും മദ്ധ്യസ്ഥത വഹിക്കാനും കഴിയാവുന്നതൊക്കെ ചെയ്യും. മതം തന്നെ ഏറെ സങ്കീര്‍ണ്ണമാണെന്നിരിക്കെ മതവുമായി ബന്ധപ്പെട്ട് കശ്മീരില്‍ സ്ഥിതി അതിനേക്കാള്‍ സങ്കീര്‍ണ്ണമായി വിഷയമാണ്.'' ട്രംപ് പറഞ്ഞു.
ഫ്രാന്‍സിലെ ബിയാറിറ്റ്സില്‍ ഈ ആഴ്ച അവസാനം നടക്കുന്ന ജി7 ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായി അമേരിക്കന്‍ പ്രസിഡന്റ് കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഈ കൂടിക്കാഴ്ചയില്‍ വിഷയം ചര്‍ച്ചയാകുമെന്നാണ് സൂചന. നേരത്തേ പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാനുമായും പിന്നീട് നരേന്ദ്രമോഡിയുമായും ട്രംപ് ടെലിഫോണില്‍ സംസാരിച്ചിരുന്നു. ദീര്‍ഘകാലമായി വിഷയത്തില്‍ ഇടപെടാന്‍ അമേരിക്കയോട് പാകിസ്താന് അപേക്ഷിച്ചു കൊണ്ടിരിക്കുകയാണ്. രണ്ടാമത്തെ സംഭാഷണത്തില്‍ പ്രശ്നം ലഘൂകരിക്കണമെന്ന് ട്രംപ് ഇമ്രാനോട് പറഞ്ഞിരുന്നു. ഒപ്പം തന്നെ ജമ്മു കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തരകാര്യമാണെന്നും പാകിസ്താന് ഇതില്‍ കാര്യമില്ലെന്ന നിലപാട് അംഗീകരിക്കുകയും ചെയ്തിരുന്നു.
അതേസമയം ചൈന ഒഴികെ അമേരിക്ക ഉള്‍പ്പെടെയുള്ള വന്‍ ശക്തികളും ഇസ്ളാമിക രാജ്യങ്ങളും ഗള്‍ഫും ഉള്‍പ്പെടെ ലോകവ്യാപകമായി മിക്ക രാജ്യങ്ങളും വിഷയത്തില്‍ ഇന്ത്യയ്ക്ക് അനുകൂലമാണ്. 370 ാം വകുപ്പ് ഭരണഘടനയില്‍ നിന്നും എടുത്തുമാറ്റിയ നടപടി ഇന്ത്യയുടെ ആഭ്യന്തരകാര്യമായി അവര്‍ അംഗീകരിക്കുകയും കശ്മീര്‍ സംബന്ധിച്ച പ്രശ്നങ്ങള്‍ ഇരുകൂട്ടരും മാത്രം ചര്‍ച്ച ചെയ്ത് പരിഹരിക്കേണ്ട കാര്യമാണെന്ന ഇന്ത്യയുടെ നിലപാട് അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്.
എന്നാല്‍ അടുത്ത കാലത്തായി കശ്മീര്‍ വിഷയം മതവുമായി ബന്ധപ്പെടുത്താന്‍ അമേരിക്ക ശ്രമം തുടങ്ങിയിട്ടുണ്ട്. ''രണ്ടു ഭാഗത്തും ദശലക്ഷക്കണക്കിന് വരുന്ന ജനങ്ങള്‍ മറ്റുള്ളവര്‍ തങ്ങളെ ഭരിക്കുന്നതിനെതിരേ അവര്‍ ഒരു നൂറ്റാണ്ടായി ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുകയാണ്. ഈ രണ്ടു രാജ്യങ്ങള്‍ തമ്മില്‍ സ്വരചേര്‍ച്ചയില്ലാതെ പോകാന്‍ തുടങ്ങിയിട്ട് ഏറെ കാലമാകുകയും ചെയ്തതായി ട്രംപ് വൈറ്റ് ഹൗസില്‍ പറഞ്ഞു. കശ്മീരില്‍ ഇപ്പോള്‍ നില നില്‍ക്കുന്നത് സ്ഫോടനാത്മകമായ സാഹചര്യമാണ്. രണ്ടും ഞങ്ങളുടെ സുഹൃത്തുക്കളാണ്. രണ്ടു രാജ്യത്തെ ജനങ്ങളും നല്ലവരും അവരവരുടെ രാജ്യത്തെ സ്നേഹിക്കുന്നവരുമാണ്. അതുകൊണ്ടു കാര്യങ്ങള്‍ കൂടുതല്‍ ദുഷ്ക്കരമാണ്. ദശകങ്ങളായി കശ്മീരില്‍ കനത്ത ആയുധങ്ങള്‍ കൊണ്ടുള്ള വെടിവെയ്പ്പും തുടരുകയാണ്. ട്രംപ് പറഞ്ഞു.






