
തൃശൂര്‍ : പാക് ഭീകരര്‍ ഉള്‍പ്പെടെ ശ്രീലങ്കയില്‍നിന്നു തമിഴ്നാട്ടിലെത്തിയ ലഷ്കറെ തോയ്ബ സംഘത്തില്‍ ബോംബ് നിര്‍മാണ വിദഗ്ധരും ചാവേര്‍ പോരാളികളുമുണ്ടെന്ന് കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയ്ക്കു വിവരം ലഭിച്ചു. ഓഗസ്റ്റ് 28നും സെപ്റ്റംബര്‍ എട്ടിനുമിടയില്‍ ദക്ഷിണേന്ത്യയിലെ പ്രമുഖ ഹിന്ദു-ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ക്കുനേരേ ആക്രമണം നടത്തുകയാണു ലക്ഷ്യമെന്നും സൂചന.
കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ, മിലിട്ടറി ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ശബരിമല, ഗുരുവായൂര്‍ ശ്രീകൃഷ്ണക്ഷേത്രം, വല്ലാര്‍പാടം പള്ളി, തമിഴ്നാട്ടിലെ പഴനി, മധുര ക്ഷേത്രങ്ങളിലും വേളാങ്കണ്ണി പള്ളിയിലും ആന്ധ്രയിലെ തിരുപ്പതി ക്ഷേത്രത്തിലും അതീവ സുരക്ഷ ഏര്‍പ്പെടുത്തി. ഡല്‍ഹി, മധ്യപ്രദേശ് എന്നിവിടങ്ങളിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ശ്രീലങ്കയില്‍നിന്ന് ഭീകരസംഘം കടല്‍വഴി തമിഴ്നാട്ടിലേക്കു കടന്നത് ഏഴുദിവസം മുമ്പാണെന്നാണ് ശ്രീലങ്കയിലെ അന്വേഷണ ഏജന്‍സികള്‍ ഇന്ത്യയെ അറിയിച്ചത്. ഭീകരഗ്രൂപ്പിന് സഹായം ചെയ്തവരെന്ന് സംശയിക്കുന്ന ഇരുപതോളം പേരെ കേരളം, തമിഴ്നാട് എന്നിവിടങ്ങളില്‍നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തമിഴ്നാട്ടിലെ തിരുവാരൂര്‍ മുത്തുപ്പേട്ടയില്നിന്ന് കസ്റ്റഡിയിലെടുത്ത 12 പേരെ തമിഴ്നാട് ക്യൂ ബ്രാഞ്ച് ചോദ്യംചെയ്തശേഷം എന്‍.ഐ.എ, ഐ.ബി. സംഘത്തിനു കൈമാറി. ഗള്‍ഫില്‍നിന്ന് ഏതാനുംനാള്‍ മുമ്പ് അപ്രത്യക്ഷരായ, തീവ്രവാദ ബന്ധമുള്ളവരെന്നു സംശയിക്കുന്ന ചിലര്‍ നിരീക്ഷണത്തിലാണ്.
അന്വേഷണസംഘം പുറത്തുവിട്ട രേഖാചിത്രവുമായി സാമ്യമുള്ള രണ്ടുപേര്‍ വേളാങ്കണ്ണി തീര്‍ഥാടന കേന്ദ്രത്തിനു സമീപം ലോഡ്ജില്‍ താമസിച്ചിരുന്നതായി ലോഡ്ജ് അധികൃതര്‍ അന്വേഷണ ഏജന്‍സികളെ അറിയിച്ചു. അവര്‍ താമസിച്ചിരുന്ന മുറി പരിശോധിച്ചെങ്കിലും രേഖകളൊന്നും കണ്ടെടുക്കാനായില്ല.
വേളാങ്കണ്ണിക്കു സമീപമുള്ള വേദാരണ്യംമുമ്പ് ശ്രീലങ്കന്‍ തമിഴ്പുലികളുടെ സ്വാധീനമേഖലയായിരുന്നു. ഏതാനും ദിവസം മുമ്പ് ഇവിടെ ചില അപരിചിതരെ കണ്ടതായി സ്ഥലവാസികള്‍ പോലീസിനെ അറിയിച്ചിരുന്നു.






