
മുബൈ : ഇന്ത്യന്‍ ക്രിക്കറ്റ് ട്രീം ക്യാപ്റ്റന്‍ വിരാട് കോലിക്കെതിരേ പന്തെറിയുക എന്നത് ബൗളര്‍മാരെ സംബന്ധിച്ചിടത്തോളം വലിയ ഒരു സമസ്യയാണ്. ഒരുവിധപ്പെട്ട ബൗണ്‍സിനും ടേണിനുമെല്ലാം മുന്നില്‍ പതറാതെ നില്ക്കുന്ന കോലിയെ വട്ടംകറക്കിയത് മറ്റൊന്നുമല്ല സ്കൂള്‍ പഠനകാലത്തെ കണക്കാണ്.
പത്താം ക്ലാസില്‍ കണക്കുപരീക്ഷ പാസാവാന്‍ എടുത്തപോലെ അധ്വാനമൊന്നും ക്രിക്കറ്റില്‍ എടുത്തിട്ടില്ലെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് കോഹ്ലി. സ്കൂളില്‍ പഠിക്കുമ്പോള്‍ കണക്ക് പരീക്ഷയുണ്ടാകും. നൂറാണ് പരമാവധി മാര്‍ക്ക് നൂറില്‍ മൂന്നു മാര്‍ക്കാണ് അന്ന് എനിക്ക് കിട്ടിയിരുന്നത്. അത്രയ്ക്ക് കേമനായിരുന്നു ഞാന്‍ കണക്കില്‍. എന്തിനാണ് ഒരാള്‍ കണക്ക് പഠിക്കുന്നതെന്ന് കൂടി എനിക്ക് മനസ്സിലായിരുന്നില്ല. ഇന്‍ ഡെപ്ത്ത് വിത്ത് ഗ്രാഹാം ബെന്സിങ്ങര് എന്ന സ്പോര്‍ട്സ് വെബ് ഷോയില്‍ കോഹ്ലി പറഞ്ഞു.
കണക്കിലെ സങ്കീര്‍ണതകളൊന്നും എനിക്ക് മനസ്സിലായിരുന്നില്ല. ഈ സമവാക്യങ്ങളൊന്നും ഒരിക്കലും ജീവിതത്തില്‍ ഉപയോഗിച്ചിട്ടുമില്ല. പത്താം ക്ലാ
സ് എങ്ങനെയെങ്കിലും പാസായാല്‍ മാത്രം മതിയായിരുന്നു. അതുകഴിഞ്ഞാല്‍ പിന്നെ കണക്ക് പഠിക്കണമോ വേണ്ടയോ എന്ന് വേണമെങ്കില്‍ നമുക്ക് തീരുമാനിക്കാമല്ലോ. ഈ പരീക്ഷ പാസാവാന്‍ നടത്തിയ അധ്വാനമൊന്നും ക്രിക്കറ്റില്‍ വേണ്ടിവന്നിട്ടില്ല. പെട്ടന്ന് കാര്യങ്ങള്‍ ഗ്രഹിക്കാന്‍ കഴിയുന്ന അത്ര മിടുക്കനായ വിദ്യാര്‍ഥിയൊന്നുമായിരുന്നില്ല ഞാന്‍ കോലി പറഞ്ഞു.
കോലിയുടെ ജീവിതത്തില്‍ ഏറ്റവും സ്വാധീനം ചെലുത്തിയ സംഭവം അച്ഛന്റെ മരണമാണെന്നും അതെതുടര്‍ന്നാണ് പ്രതിസന്ധിഘട്ടങ്ങള്‍ കൈകാര്യം ചെയ്യണമെന്ന് പഠിച്ചതെന്ന് കോലി പരിപാടിയില്‍ പറഞ്ഞു. അച്ഛന്റെ ആഗ്രഹമായിരുന്നു ഞാന്‍ ഒരു ക്രിക്കറ്റ് താരമാകുന്നത്. അതുകൊണ്ടാണ് സംസ്കാരച്ചടങ്ങുകള്‍ കഴഞ്ഞ ഉടന്‍ ഞാന്‍ ക്രിക്കറ്റ് കളിക്കാന്‍ പോയത്. ജീവതത്തിലെ ഏറ്റവും മോശപ്പെട്ട കാലത്ത് നിന്നാണ് ഞാന്‍ കരുത്താര്‍ജിച്ചത് കോലി പറഞ്ഞു.
ദക്ഷിണാഫ്രിക്കയ്ക്കെതിരെ സെപ്റ്റംബര്‍ 15 ന് നാട്ടില്‍ തുടങ്ങുന്ന പര്യടനത്തിനുള്ള തയാറെടുപ്പിലാണ് കോഹ്ലിയും സംഘവും. വെസ്റ്റ് ഇന്‍ഡീസിനെതിരെ 2-0 വിജയത്തോടെയാണ് ഇന്ത്യയുടെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന് തുടക്കമായത്.






