
ന്യൂഡല്‍ഹി: മരടില്‍ തീരദേശ സംരക്ഷണ നിയമം ലംഘിച്ചു നിര്‍മിച്ചതിന്റെ പേരില്‍ പൊളിച്ചുമാറ്റേണ്ട ഫഌറ്റുകളുടെ ഉടമകള്‍ക്ക് ആദ്യഘട്ട നഷ്ടപരിഹാരമായി 25 ലക്ഷം രൂപ നാലാഴ്ചയ്ക്കകം െകെമാറണമെന്നു സുപ്രീം കോടതി. തുക ആദ്യം സംസ്ഥാന സര്‍ക്കാര്‍ നല്‍കണം. പിന്നീടു കെട്ടിട നിര്‍മാതാക്കളില്‍നിന്ന് ഈടാക്കണം. ഇതിനായി കെട്ടിട നിര്‍മാതാക്കളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടണം. നാലാഴ്ചയ്ക്കുള്ളില്‍ ഓരോ ഫ്ളാറ്റ് ഉടമയ്ക്ക് 25 ലക്ഷം രൂപ വീതം നല്‍കും. ഏഴുദിവസത്തിനുള്ളില്‍ ഇതുസംബന്ധിച്ച സത്യവാങ്മൂലം ചീഫ്സെക്രട്ടറി കോടതിയില്‍ സമര്‍പ്പിക്കും.
343 ഫ്ളാറ്റുടമകള്‍ക്ക് ഇടക്കാല ധനസഹായത്തിനായി സര്‍ക്കാരിന് 100 കോടി രൂപ ആവശ്യമുണ്ടെന്നു ചീഫ് സെക്രട്ടറിക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് ഹരീഷ് സാല്‍വെ അറിയിച്ചു. ഫ്ളാറ്റ് പൊളിക്കുന്നതു പാരിസ്ഥിതിക പ്രത്യാഘാതമുണ്ടാക്കുമെന്ന ഹരീഷ് സാല്‍വെയുടെ വാദം കോടതി തള്ളി. സര്‍ക്കാരിന് പൊളിക്കാന്‍ കഴിയില്ലെങ്കില്‍ മറ്റാരെയെങ്കിലും കോടതി തന്നെ ഏല്‍പ്പിക്കാമെന്നും ചെലവ് സര്‍ക്കാര്‍ വഹിക്കണമെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര വ്യക്തമാക്കി. ഇതോടെ, സര്‍ക്കാര്‍ തന്നെ പൊളിച്ചുനീക്കുമെന്ന് ഹരീഷ് സാല്‍വെ അറിയിച്ചു.
ഓരോ ഫ്ളാറ്റിനും 39 ലക്ഷം രൂപ മതിപ്പുവിലയുണ്ടെന്നു ഫ്ളാറ്റ് ഉടമകളുടെ അഭിഭാഷകന് പിനാകി മിശ്ര അറിയിച്ചു. മരടിലെ ഫ്ളാറ്റുടമകള്‍ക്കു നഷ്ടപരിഹാരം നല്‍കുന്നതും ഫ്ളാറ്റുകള്‍ പൊളിക്കാനുള്ള ചെലവും സര്‍ക്കാരിന് അധിക ബാധ്യതയാകും. ഇതിനായി 130 കോടി രൂപയോളം നീക്കിവയ്ക്കേണ്ടിവരും. ഫ്ളാറ്റുടമകള്‍ക്കു നാലാഴ്ചയ്ക്കുള്ളില്‍ 25 ലക്ഷം വീതം നല്‍കണം. 342 ഫ്ളാറ്റുടമകള്‍ക്കായി ഇത്രയും തുക നല്കണമെങ്കില് 85.5 കോടി രൂപ വേണ്ടിവരും. ഇതിനു പുറമേ ഫ്ളാറ്റുകള്‍ പൊളിക്കാന്‍ 30 കോടി രൂപകൂടി ചെലവിടേണ്ടിവരും. പ്രളയം വിതച്ച നഷ്ടങ്ങളില്‍നിന്ന് ഒരുവിധം കരകയറി വരുമ്പോഴാണു സര്‍ക്കാരിന് അനധികൃത ഫ്ളാറ്റുകള്‍ അധികഭാരമാകുന്നത്.
ഫ്ളാറ്റുകള്‍ പൊളിക്കാനുള്ള ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി വരികയാണ്. കുറഞ്ഞ തുകയ്ക്കു ടെന്‍ഡര്‍ നല്കുന്ന കമ്പനിയെ പരിഗണിക്കുകയാണു രീതിയെങ്കിലും ഫ്ളാറ്റ് പൊളിക്കുന്നതില്‍ ഈ രീതി പിന്തുടര്‍ന്നേക്കില്ല. മികച്ച പരിജ്ഞാനവും സാങ്കേതികത്തികവുമുള്ള കമ്പനിയെ ഏല്‍പ്പിക്കാനാണു സാധ്യതയെന്നു ചുമതലയുള്ള സബ് കലക്ടര്‍ സ്നേഹില്‍കുമാര്‍ സിങ് പറഞ്ഞു. ഇതിനു പുറമേ ഫ്ളാറ്റുടമകളുടെ പുനരധിവാസത്തിനും സര്‍ക്കാരിനു ചെലവു വരും. ഇവരെ എവിടേക്കു മാറ്റുമെന്നതില്‍ ഇപ്പോഴും അധികൃതര്‍ക്കു വ്യക്തതയില്ല.
മരടില്ത്തന്നെയുള്ള ഒഴിഞ്ഞ ഫ്ളാറ്റുകളില്‍ പുനരധിവസിപ്പിക്കണമെന്നാണു ഫ്ളാറ്റുടമകളുടെ ആവശ്യം. ഫാക്ടിന്റെ ഗസ്റ്റ് ഹൗസിലേക്കു മാറ്റുമെന്നു മരട് നഗരസഭ മുമ്പ് വ്യക്തമാക്കിയിരുന്നെങ്കിലും നടപടികളായിട്ടില്ല. സര്‍ക്കാരിനു നഷ്ടമാകുന്ന തുക ബില്‍ഡര്‍മാരില്‍നിന്ന് ഈടാക്കാമെന്നു സുപ്രീംകോടതി വിധിയുണ്ടെങ്കിലും ഇത് എളുപ്പത്തില്‍ പ്രാവര്ത്തികമാകുയോയെന്നു നിയമവിദഗ്ധര്‍ സംശയം പ്രകടിപ്പിക്കുന്നു. നിയമപോരാട്ടം തന്നെ ഇതിനായി വേണ്ടിവരും.
ബില്‍ഡര്‍മാരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചിട്ടുണ്ടെങ്കിലും അതിനു മുമ്പേ പണം മാറ്റിയതായും സൂചനയുണ്ട്. വിവാദ ഫ്ളാറ്റുകള്‍ പണിത ബില്‍ഡര്‍മാര്‍ കടക്കെണിയിലാണെന്ന പ്രചരണവും നടക്കുന്നുണ്ട്. ഇത് ആസൂത്രിതമാണോയെന്നും സംശയിക്കുന്നുണ്ട്. ഫ്ളാറ്റിന് അനുമതി നല്‍കിയത് സര്‍ക്കാര്‍ ഉദ്യോഗസ്ഥരായതിനാല്‍ നഷ്ടത്തിന്റെ ഒരു പങ്ക് വഹിക്കാന്‍ സര്‍ക്കാര്‍ കടപ്പെട്ടവരാണെന്നു ഫ്ളാറ്റ് ഉടമസ്ഥരും പറയുന്നു.
തീരദേശ നിയമം ലംഘിച്ച് ഒറ്റ കെട്ടിടവും ഉണ്ടാകരുതെന്നു കോടതി വ്യക്തമാക്കി. അനധികൃത നിര്‍മാണവും പ്രകൃതിദുരന്തങ്ങളും അവഗണിക്കാനാകില്ല. പൊളിച്ചേ തീരൂ. ഫ്ളാറ്റുകള്‍ വാങ്ങിയവര്‍ നഷ്ടപരിഹാരത്തിന് അര്‍ഹരാണ്. ജനത്തെ ദുരിതത്തിലാക്കാനല്ല കോടതി നടപടികള്‍. നിയമവിരുദ്ധ നിര്‍മാണങ്ങള്‍ അവസാനിപ്പിക്കാനാണ്. - ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞു. ഒക്ടോബര്‍ 11ന് ആരംഭിച്ച് 138 ദിവസത്തിനുള്ളില്‍ പൊളിക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കുമെന്ന് സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലുള്ളതായി സാല്‍വെ ചൂണ്ടിക്കാട്ടി. 90 ദിവസം പൊളിക്കാനും ബാക്കി ദിവസങ്ങള്‍ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാനുമാണ്.
ഒക്ടോബര്‍ 25ന് കേസ് വീണ്ടും പരിഗണിക്കും. മരട് നഗരസഭയ്ക്കു കീഴില്‍ 291 അനധികൃത നിര്മാണങ്ങളുള്ളതായി സര്‍ക്കാര്‍ വിശദീകരിച്ചിട്ടുണ്ട്. നിയമം ലംഘിച്ച് പാര്‍പ്പിട സമുച്ചയം കെട്ടിപ്പൊക്കിയ നിര്‍മാതാക്കളെ സംസ്ഥാന സര്‍ക്കാര്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണം ഉയരുമ്പോഴാണ് നഷ്ടപരിഹാരം അവരില്‍നിന്ന് ഈടാക്കണമെന്ന് സുപ്രീം കോതി വ്യക്തമാക്കിയത്. ഹോളിഫെയ്ത്ത് അപ്പാര്‍ട്ട്മെന്റ്സ്, കായലോരം അപ്പാര്‍ട്ട്മെന്റ്സ്, ഹോളിഡേ ഹെറിറ്റേജ്, ജെയിന് ഹൗസിങ്, ആല്‍ഫ വെഞ്ചേഴ്സ് എന്നീ അഞ്ച് ഫ്ളാറ്റ് സമുച്ചയങ്ങള്‍ പൊളിക്കാന്‍ മേയ് എട്ടിനാണു കോടതി വിധിച്ചത്.
ഈ മാസം 11-നു പൊളിച്ചു തുടങ്ങുമെന്നു ചുമതല വഹിക്കുന്ന സബ് കലക്ടര്‍ സ്നേഹില്‍കുമാര്‍ സിങ് പറഞ്ഞു. ഒന്‍പതിനുള്ളില്‍ പൊളിക്കാനുള്ള കമ്പനികളെ നിശ്ചയിച്ചു കരാര്‍ നല്‍കും. ഫ്ളാറ്റുകള്‍ സ്ഫോടനത്തിലൂടെ പൊളിക്കില്ലെന്നും മനുഷ്യപ്രയത്നവും യന്ത്രസാമഗ്രികളും ഉപയോഗിച്ചുള്ള പൊളിക്കലാണ് അഭികാമ്യമെന്നും അദ്ദേഹം പറഞ്ഞു. പൊളിക്കാനായി മുന്നോട്ടുവന്ന 15 കമ്പനികളില്‍ നിന്നും ആറെണ്ണത്തെ തെരഞ്ഞെടുത്തു. ഇതില്‍ അനുയോജ്യമെന്നു കണ്ടെത്തുന്ന രണ്ടോ മൂന്നോ കമ്പനികള്‍ക്കു പൊളിക്കാനുള്ള ചുമതല നല്‍കും.
നാലു ഫ്ളാറ്റ് സമുച്ചയങ്ങളിലായി ആകെ അഞ്ചു ടവറുകളാണു പൊളിക്കേണ്ടത്. എല്ലായിടത്തും ഒരേസമയം പൊളിക്കല്‍ ആരംഭിക്കും. സമീപ വാസികളെ കണക്കിലെടുത്താണ് സ്ഫോടനം ഒഴിവാക്കാന്‍ തീരുമാനിച്ചത്. ഫ്ളാറ്റുകള്‍ക്കു തൊട്ടരികില്‍ തന്നെ വീടുകളും വലിയ പാലങ്ങളുമുണ്ട്. സ്ഫോടനം നടത്തുകയാണെങ്കില്‍ ആളുകളെ മാറ്റിപ്പാര്‍പ്പിക്കണം. ഭൂമിക്കു മുകളിലുള്ള ഫ്ളാറ്റുകളുടെ ഭാഗം മാത്രമേ പൊളിച്ചുകളയുകയുള്ളൂ. അമ്പതുമീറ്ററോളം ആഴത്തിലുള്ള െപെലിങ് നീക്കുന്നതു ബുദ്ധിമുട്ടാകും. അവശിഷ്ടങ്ങള്‍ നിക്ഷേപിക്കേണ്ട സ്ഥലം സംബന്ധിച്ചു തീരുമാനമായില്ല. പൊളിക്കുന്ന കമ്പനികള്‍ക്കു തന്നെയാണു മാലിന്യ നിക്ഷേപത്തിനുള്ള ചുമതലയും. 138 ദിവസങ്ങള്‍ക്കുള്ളില്‍ പൊളിക്കല്‍ തീരുമെന്നാണു കരുതുന്നത്.






