
ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തിനെതിരെ അമ്മ മഹിജ. മകന്റെ മരണത്തിന് കാരണക്കാരായ എല്ലാവരെയും കണ്ടെത്താതെയും ഗൂഢാലോചന വ്യക്തമാക്കാതെയുമാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നതെന്നാണ് ജിഷ്ണുവിന്റെ അമ്മയുടെ ആരോപണം. നഹ്റു ഗ്രൂപ്പ് മുന്‍ ചെയര്മാന് കൃഷ്ണദാസാണ് മകന്റെ മരണത്തിന് കാരണമെന്ന് മഹിജ ആവര്‍ത്തിച്ചു. കൃഷ്ണദാസ് അറിയാതെ കോളേജില്‍ ഒന്നും നടക്കില്ല. കൃഷ്ണദാസ് നേരിട്ടാണ് ഷഹീര്‍ ഷൗക്കത്തിനെ മര്‍ദ്ദിച്ചത്. കോപ്പിയടി പിടിച്ചതില്‍ മനംനൊന്താണ് ജിഷ്ണു ജീവനൊടുക്കിയതെന്നാണ് കൃഷ്ണദാസ് പറഞ്ഞത്. ജിഷ്ണു കോപ്പിയടിച്ചിട്ടില്ലെന്ന് സിബിഐ കണ്ടെത്തി. ചെയ്യാത്ത കുറ്റം ജിഷ്ണുവില്‍ ചുമത്താന്‍ എന്ത് വൈരാഗ്യമാണ് കൃഷ്ണദാസിനുണ്ടായിരുന്നതെന്ന് വ്യക്തമാക്കണമെന്നും മഹിജ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
മഹിജയുടെ വാക്കുകള്‍ ഇങ്ങനെ;
പി കൃഷ്ണദാസ് അറിയാതെ കോളേജില്‍ ഒരു കാര്യവും നടക്കില്ല. ജിഷ്ണു കോപ്പിയടിച്ചെന്ന് വരുത്തിത്തീര്‍ത്തത് കൃഷ്ണദാസ് മുതലുള്ളവരുടെ ഗൂഢാലോചനയുടെ ഭാഗമാണ്. കോപ്പിയടിച്ച് പിടിച്ചതില്‍ മനംനൊന്ത് ജിഷ്ണു ആത്മഹത്യ ചെയ്തെന്നാണ് മുന്‍പ് കൃഷ്ണദാസ് പറഞ്ഞിരുന്നത്. കോപ്പിയടി നടന്നിട്ടില്ല എന്ന കാര്യം സിബിഐ കണ്ടെത്തിയിട്ടുണ്ട്. ശക്തിവേലും പ്രവീണും ഇത് ഇത് നടപ്പാക്കിയത് ആരുടെ നിര്‍ദ്ദേശപ്രകാരമാണെന്ന് കണ്ടെത്തണം. ചെയ്യാത്ത ഒരു കുറ്റമാണ് എന്റെ മകന്റെ മേല്‍ ചുമത്തിയത്. അത് എന്തിന് വേണ്ടിയാണ്, എന്ത് വൈരാഗ്യമാണ് ഇവര്‍ക്ക് ജിഷ്ണുവിനോട് ഉണ്ടായിരുന്നത്? കൃഷ്ണദാസ് ഉള്‍പ്പെടെയുള്ളവരെ നുണപരിശോധനയ്ക്ക് വിധേയരാക്കണമായിരുന്നു.
എന്റെ മകന്റെ മരണത്തിന് പിന്നില്‍ കൃഷ്ണദാസാണ്. ഷഹീര്‍ ഷൗക്കത്തിന്റെ കേസ് അതിന് ഏറ്റവും വലിയ തെളിവാണ്. ഷഹീര്‍ ഷൗക്കത്തിനെ ഇടിമുറിയില്‍ വെച്ച് മര്‍ദ്ദിച്ചത് കൃഷ്ണദാസ് നേരിട്ടാണ്. രാവിലെ മുതല്‍ വൈകുന്നേരം വരെ ഷഹീറിനെ അടിയ്ക്കുകയും ചവിട്ടുകയും ചെയ്ത് അവശനിലയിലാക്കിയത് കൃഷ്ണദാസാണ്. കൃഷ്ണദാസ് അറിയാതെ കോളേജില്‍ ഒന്നും നടക്കില്ല. ഷഫീര്‍ ജീവിച്ചിരിക്കുന്നതുകൊണ്ടാണ് എന്തുസംഭവിച്ചു എന്ന് നമ്മളോട് പറയുന്നത്. ജിഷ്ണു ഇന്ന് ജീവനോടെയില്ല. ഒന്നേ എനിക്ക് പറയാനുള്ളൂ കൃഷ്ണദാസും സന്‍ജിത്തും എങ്ങനെ രക്ഷപ്പെട്ടു കഴിഞ്ഞാലും ദൈവത്തിന്റെ കോടതിയില്‍ അവര്‍ രക്ഷപ്പെടില്ല. ശിക്ഷ അനുഭവിക്കും. ഇനിയെന്ത് പറയാനാ.. 17-18 വയസ്..
ഒറ്റപ്പാലം ലക്കിടി ജവഹര്‍ലാല്‍ കോളേജില്‍ എല്‍എല്‍ബി വിദ്യാര്‍ത്ഥിയായിരുന്ന ഷഹീര്‍ ഷൗക്കത്തലി നല്കിയ പരാതിയില്‍ 2017ല്‍ പി കൃഷ്ണദാസിനെ അറസ്റ്റ് ചെയ്തിരുന്നു. കോളേജിന്റെ അനധികൃത പണപ്പിരിവുകളേക്കുറിച്ച് പരാതിപ്പെട്ടതിന് കൃഷ്ണദാസ് തന്നെ മര്‍ദ്ദിച്ചെന്നും നിര്‍ബന്ധിച്ച് പരാതി പിന്‍വലിച്ചെന്നും ഷഹീര്‍ പരാതിപ്പെട്ടു. റാഗിങ് നടത്തി എന്ന് കാണിക്കുന്ന രേഖയിലും ടി സി അപേക്ഷയിലും ഒപ്പിടാന്‍ കൃഷ്ണദാസ് മര്‍ദ്ദിച്ച് ഭീഷണിപ്പെടുത്തി. ജീവനോടെ പുറത്തുപോകാന്‍ കഴിയില്ലെന്ന് ഉറപ്പായപ്പോള്‍ എല്ലാ പേപ്പറിലും ഒപ്പിട്ടുനല്കി. മര്‍ദ്ദനത്തേക്കുറിച്ച് ചോദിക്കാനെത്തിയ രക്ഷിതാവിനെ കൃഷ്ണദാസ് ഭീഷണിപ്പെടുത്തി. ടി സി വാങ്ങുന്നതുവരെ ഭയം മൂലം കുടുംബം പരാതിപ്പെട്ടില്ലെന്നും ഷഹീര്‍ വെളിപ്പെടുത്തുകയുണ്ടായി. പരാതി പ്രകാരം ജിഷ്ണു പ്രണോയിയുടെ മരണത്തിന് മൂന്ന് ദിവസം മുന്‍പാണ് സംഭവം നടന്നത്.






