
കാസര്‍ഗോഡ് : നിരീശ്വരവാദം അഭിമാനമാണെന്ന് വിചാരിക്കുന്നവരാണ് കമ്യൂണിസ്റ്റുകാരെന്നാണ് പൊതു കാഴ്ചപ്പാട്. ദൈവവിശ്വാസം തീരെയില്ലാത്ത യുക്തിവാദത്തിന് ഏറെ പ്രധാന്യം നല്കുന്നവര് എന്നാണ് വിലയിരുത്തല്‍. എന്നാല്‍ ഇതുവരെയുള്ള കമ്യൂണിസ്റ്റ് ചിന്തകളെയെല്ലാം കാറ്റില്‍ പറത്തി കാസര്‍ഗോട്ടെ കമ്യുണിസ്റ്റ് സ്ഥാനാര്‍ത്ഥി ശങ്കര്‍റേ നാമനിര്‍ദ്ദേശം സമര്‍പ്പിച്ചത് ക്ഷേത്രത്തില്‍ പോയി പൂജ നടത്തിയ ശേഷം.
സിപിഎം ജില്ലാ കമ്മിറ്റി അംഗവും കര്‍ഷക സംഘം കുമ്പള ഏരിയ പ്രസിഡന്റുമായ ശങ്കര്‍ റേ ഇന്നലെ രാവിലെ മധൂര്‍ മദനന്ദേശ്വര സിദ്ധിവിനായക ക്ഷേത്രസന്ദര്‍ശനം നടത്തി പ്രസാദവും വാങ്ങിയ ശേഷമാണ് പത്രികാ സമര്‍പ്പണത്തിന് ഒരുങ്ങിയത്. ക്ഷേത്രത്തില്‍ പൂജയ്ക്കുള്ള പണം നല്‍കിയത് സഖാക്കളായിരുന്നെന്ന് ശങ്കര്‍ റേ പറഞ്ഞു. പത്രിക നല്‍കാനുള്ള അവസാനദിവസമായിരുന്ന ഇന്നലെ രാവിലെ ബാഡൂരിലെ വീട്ടില്‍ നിന്നും ധര്‍മ്മടുക്ക തലമുഗറിലെ ദര്ഗയിലെത്തി അവിടെയുള്ളവരോട് പിന്തുണ ആവശ്യപ്പെട്ടു. പിന്നീട് മധൂര്‍ മദനന്ദേശ്വര സിദ്ധിവിനായക ക്ഷേത്രത്തില്‍ എത്തിയത്. അവിടെ പൂജാരിയെ കണ്ട് ഉദയാസ്തമയ പൂജ നടത്തിയ ശേഷം വാങ്ങിയ പ്രസാദം പാര്‍ട്ടിപ്രവര്‍ത്തകര്‍ പങ്കിട്ടെടുക്കുകയൂം ചെയ്തു.
എല്ലാറ്റിനും ശേഷമാണ് പത്രികാസമര്‍പ്പണത്തിനുള്ള ഒരുക്കങ്ങള്‍ക്കായി വിദ്യാനഗറിലെ സിപിഎം ഓഫീസിലേക്ക് പോയത്. പൂജ നടത്തി പ്രാര്‍ത്ഥിച്ച് പത്രിക നല്കുന്ന ആദ്യ കമ്യൂണിസ്റ്റ് സ്ഥാനാര്‍ത്ഥി താനായിരിക്കുമെന്നും ശങ്കര്‍ റേ പറഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തകരും പ്രാദേശിക നേതാക്കളുമായ സതീഷ് റേ, സീതാറാം ഷെട്ടി, അസ്കര്‍ അലി തുടങ്ങിയവരും സ്ഥാനാര്‍ത്ഥിക്കൊപ്പമുണ്ടായിരുന്നു. സിപിഎം തനിക്ക് ക്ഷേത്ര ദര്‍ശനത്തിന് അനുവദിക്കുന്നുണ്ടെന്നും താന്‍ വിശ്വാസിയാണെന്നും അതിന് പാര്‍ട്ടി വിലക്കില്ലെന്നും ശങ്കര്‍ റേ പറഞ്ഞു.
പാര്‍ട്ടി പ്രവര്‍ത്തകരില്‍ ധാരാളം വിശ്വാസികളുണ്ടെങ്കിലും പരസ്യമായി ക്ഷേത്രത്തില്‍ പോയി പ്രാര്‍ത്ഥിക്കുന്നത് അപൂര്‍വമാണ്. ഇതാണ് സിപിഎം സ്ഥാനാര്‍ത്ഥി മാറ്റി മറിച്ചത്. ബിജെപിയുടെയും മുസ്ലീം ലീഗിന്റെയും കരുത്തരായ സ്ഥാനാര്‍ത്ഥികള്‍ ഉള്ള സാഹചര്യത്തില്‍ ശക്തമായ മത്സരം നടക്കുന്ന മഞ്ചേശ്വരം സീറ്റില്‍ അറിയപ്പെടുന്ന യക്ഷഗാന കലകാരന് എന്ന നിലയിലും നാട്ടില്‍ ആള്ക്കാര്ക്കിടയിലുള്ള ബന്ധവും മാനിച്ചാണ് ശങ്കര്‍റേയെ സിപിഎം ഇറക്കിയിരിക്കുന്നത്.






