
തിരുവനന്തപുരം: ദിവസംതോറും പുതിയ ആരോപണങ്ങളുയര്‍ന്നു വരുന്നതോടെ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീലിന്റെ നിലനില്‍പ്പു പരുങ്ങലില്‍. മാര്‍ക്ക്ദാന വിവാദങ്ങള്‍ക്കുപിന്നാലെ യോഗ്യതയില്ലാത്ത വിദ്യാര്‍ഥിക്കു മാനദണ്ഡങ്ങള്‍ ലംഘിച്ച് പാലക്കാട് വിക്ടോറിയ കോളജില്‍ പ്രവേശനത്തിന് മന്ത്രി അനധികൃതമായി ഇടപെട്ടുവെന്ന വാര്‍ത്തയും പുറത്തുവന്നിട്ടുണ്ട്.
മാര്ക്ക്ദാനവിഷയത്തില് അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഗവര്‍ണര്‍ക്കു വീണ്ടും പരാതി നല്കി. എം.ജി. സര്‍വകലാശാല വി.സി.യുടെ റിപ്പോര്‍ട്ട് ലഭിച്ചശേഷം ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കുമെന്ന് ഗവര്‍ണറും വ്യക്തമാക്കിയിട്ടുണ്ട്.
വിഷയത്തില്‍ ജലീലിനെ പൂര്‍ണമായും ന്യായീകരിക്കാന്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും തയാറായിട്ടില്ല. വിഷയം പരിശോധിക്കുമെന്ന് വ്യക്തമാക്കിയ കോടിയേരി പ്രതിപക്ഷനേതാവിന്റെ മകനെതിരെ ജലീല്‍ ഉന്നയിച്ച ആരോപണങ്ങളെ പിന്തുണയ്ക്കാനും തയറായില്ല.
സര്‍വകലാശാലയിലുണ്ടായ നടപടികളെ വിമര്‍ശിച്ച് ഇടതുസഹയാത്രികനും ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ഉപാധ്യക്ഷനുമായ രാജന് ഗുരുക്കള്‍ തന്നെ രംഗത്ത് എത്തിയത് വന്‍തിരിച്ചടിയായി. എന്നാല്‍ മാര്‍ക്ക്ദാനത്തില്‍ സിന്ഡിക്കേറ്റിനെയാണ് മന്ത്രി ഇപ്പോഴും പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത്.
പാലക്കാട് വികേ്ടാറിയാ കോളജില്‍ സ്പോര്‍ട്സ് ക്വാട്ടയില്‍ പ്രവേശനം നേടിയ ഒരു വിദ്യാര്‍ഥിക്ക് വേണ്ടത്ര മാര്ക്കില്ലങ്കിലും അഡ്മിഷന് ക്രമവല്‍ക്കരിച്ച് കൊടുക്കാന്‍ മന്ത്രി ഇടപെട്ടുവെന്നാണ് ഏറ്റവും ഒടുവില്‍ ഉയര്‍ന്ന ആരോപണം. 2019 മാര്‍ച്ച് രണ്ടില്‍ കോഴിക്കോട് സര്‍വകലാശാലയില്‍ നടന്ന അദാലത്തില്‍ മന്ത്രി താല്‍പര്യമെടുത്തതിന്റെ മിനിട്സിന്റെ പകര്‍പ്പ് സഹിതം പ്രതിപക്ഷനേതാവ് ഇന്നലെ പുറത്തുവിട്ടു. ബിരുദാനന്തര ബിരുദ പ്രവേശനത്തിന് 50 ശതമാനം മാര്‍ക്ക് വേണമെന്നാണ് നിബന്ധന. എന്നാല്‍ സ്പോര്ട്സ്ക്വാട്ടയില് പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അഞ്ച് ശതമാനം മാര്‍ക്കിന്റെ ഇളവ് ലഭിക്കും.
എന്നാല്‍ 45 ശതമാനം മാര്‍ക്ക് പോലും ഡിഗ്രിക്ക് ഇല്ലാതിരുന്ന വിദ്യാര്‍ഥിക്ക് സ്പോര്‍ട്ട്സ് ക്വാട്ടയില്‍ പ്രവേശനം നല്കാന് മന്ത്രി ഇടപെട്ടുവെന്നായിരുന്നു പ്രതിപക്ഷനേതാവിന്റെ ആരോപണം. സ്പോര്ട്ട്സ്ക്വാട്ടയിലെ പ്രവേശനത്തിനായി വിദ്യാര്‍ഥി ഹാജരാക്കിയ സര്‍ട്ടിഫിക്കറ്റുകള്‍ സര്‍വകലാശാല മാനദണ്ഡത്തിന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി നിരസിക്കപ്പെട്ടിരുന്നു. എന്നിട്ടും പ്രവേശനം ക്രമവല്‍ക്കരിക്കാനായി അദാലത്തിന് ശേഷം നടന്ന അക്കാദമിക് കൗണ്‍സിലില്‍ മന്ത്രിയുടെ താല്പര്യ പ്രകാരം തിരുമാനിച്ചുവെന്ന് പ്രതിപക്ഷനേതാവ് ആരോപിച്ചു.






