
തൃശൂര്‍: അട്ടപ്പാടിയില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകള്‍ക്കു വെടിയേറ്റത് അടുത്തുനിന്നല്ലെന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. അകലെനിന്നാണു വെടിയേറ്റതെന്ന ഫോറന്‍സിക് വിദഗ്ധരുടെ വിലയിരുത്തല്‍ തണ്ടര്‍ബോള്‍ട്ട് കമാന്‍ഡോ സംഘത്തിനു വലിയ ആശ്വാസമായി. നാലു പേരുടെയും മരണം വെടിയേറ്റാണെന്നു സ്ഥിരീകരിച്ചു. രമയുടെ മൃതദേഹത്തില്‍ അഞ്ചു വെടിയുണ്ടകള്‍ കണ്ടെത്തി.
മണിവാസകത്തിന്റെ തലയിലും നെഞ്ചിലുമാണു വെടിയേറ്റത്, ശരീരത്തില്‍ നാലു വെടിയുണ്ടകളുണ്ടായിരുന്നു. വെടിയേറ്റ പാടുകളുണ്ടെങ്കിലും കാര്‍ത്തിക്കിന്റെയും അരവിന്ദിന്റെയും ശരീരത്തില്‍നിന്നു വെടിയുണ്ടകള്‍ ലഭിച്ചില്ല. അവ ശരീരം തുളച്ച് പുറത്തുപോയിരിക്കുമെന്നാണു നിഗമനം.
തിങ്കളാഴ്ച കൊല്ലപ്പെട്ട രമ, കാര്‍ത്തിക്, അരവിന്ദ് എന്നിവരുടെ മൃതദേഹങ്ങള്‍ അഴുകിത്തുടങ്ങിയിരുന്നു. കാട്ടില്‍, കൊല്ലപ്പെട്ട സ്ഥലത്തു രണ്ടു ദിവസത്തോളം കിടന്നതാണു കാരണം. മണിവാസകത്തിനു വെടിയേറ്റതു ചൊവ്വാഴ്ചയാണ്.
ഇന്‍ക്വസ്റ്റിനു ശേഷം അജ്ഞാത മൃതദേഹങ്ങളെന്ന നിലയിലാണു പോസ്റ്റ്മോര്‍ട്ടത്തിനായി െകെമാറിയത്. ബന്ധുക്കളും മാവോയിസ്റ്റ് അനുഭാവികളും രാത്രി െവെകുവോളം കാത്തിരുന്നെങ്കിലും മൃതദേഹങ്ങള്‍ കാട്ടിക്കൊടുക്കാന്‍ പോലീസ് വിസമ്മതിച്ചു.
അട്ടപ്പാടിയില്‍ വെടിയേറ്റ് മരിച്ച മാവോയിസ്റ്റുകള്‍ കീഴടങ്ങാന്‍ തയ്യാറായിരുന്നു എന്ന ആദിവാദി നേതാക്കളുടെ വാദം പോലീസ് തള്ളുകയും ചെയ്തിട്ടുണ്ട്. പോലീസ് കടന്നാക്രമിക്കുകയായിരുന്നുവെന്ന വാദം ശരിയല്ലെന്നും ജില്ലാ പോലീസ് മേധാവി ജി. ശിവവിക്രം പറഞ്ഞു.
കീഴടങ്ങല്‍ പദ്ധതി സര്‍ക്കാര്‍ പ്രഖ്യാപിച്ച് രണ്ടുവര്‍ഷമായിട്ടും മാവോയിസ്റ്റുകളുടെ ഭാഗത്തുനിന്നും അനുകൂല സമീപനം ഉണ്ടായിട്ടില്ല.! തിങ്കളാഴ്ച തണ്ടര്‍ ബോള്‍ട്ട് സംഘത്തിന്റെ പെട്രോളിങ്ങിനിടെയാണു മഞ്ചക്കണ്ടി ഊരിനു മേലെ ഉള്‍വനത്തിലെ ഷെഡ് കണ്ടെത്തിയത്.
അവിടേയ്ക്കു നീങ്ങിയ സേനയ്ക്കു നേരേ വെടിവയ്പ്പുണ്ടായി. തിരിച്ചടിയിലാണു കാര്‍ത്തിക്, അരവിന്ദ്, രമ എന്നിവര്‍ കൊല്ലപ്പെട്ടത്. മണിവാസകവും മറ്റു രണ്ടുപേരും ഉടന്‍ ഇവിടം വിട്ടു. പിറ്റേന്ന് രാവിലെ ഇന്‍ക്വസ്റ്റ് നടപടികളുടെ ഭാഗമായി പിടിച്ചെടുത്ത ആയുധങ്ങള്‍ പരിശോധിക്കുമ്പോഴാണ് മാവോയിസ്റ്റുകള്‍ പ്രത്യാക്രമണം തുടങ്ങിയത്. ഇന്‍ക്വസ്റ്റിന് എത്തിയ ആര്.ഡി.ഒ, റവന്യൂ ജീവനക്കാര്‍, ഡോക്ടര്‍മാര്‍, വിരലടയാള, ബാലസ്റ്റിക്, ഫോറന്‍സിക് വിദഗ്ധര്‍, പഞ്ചായത്തംഗം പൊന്നുസ്വാമി തുടങ്ങിയവര്‍ നിലത്തു കിടന്നാണ് ആക്രമണം അതിജീവിച്ചതെന്നും പോലീസ് പറയുന്നു.
കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹങ്ങള്‍ വീണ്ടും പോസ്റ്റ്മോര്‍ട്ടം ചെയ്യണമെന്നു ബന്ധുക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മൃതദേഹങ്ങള്‍ തങ്ങള്‍ തിരിച്ചറിഞ്ഞശേഷമല്ല പോസ്റ്റ്മോര്‍ട്ടം നടത്തിയതെന്നു കൊല്ലപ്പെട്ട കാര്‍ത്തിയുടെയും മണിവാസകത്തിന്റെയും ബന്ധുക്കള്‍ പറഞ്ഞു.
കാര്‍ത്തിക്കിന്റെ വലതു െകെപ്പത്തി തകര്‍ന്ന നിലയിലായിരുന്നു. പോസ്റ്റ്മോര്‍ട്ടത്തിനു മുമ്പു മൃതദേഹം തിരിച്ചറിയാന്‍ ക്രമീകരണമുണ്ടാക്കുമെന്നു പോലീസ് പറഞ്ഞെങ്കിലും പാലിച്ചില്ലെന്നു കാര്‍ത്തികിന്റെ മാതാവ് മീന, സഹോദരന് മുരുകേശന്, മണിവാസകത്തിന്റെ സഹോദരി ലക്ഷ്മി എന്നിവര്‍ പരാതിപ്പെട്ടു. റീ പോസ്റ്റ്മോര്‍ട്ടം ആവശ്യപ്പെട്ടു ജില്ലാ കലക്ടര്‍ക്കും ആര്.ഡി.ഒയ്ക്കും ബന്ധുക്കള്‍ കത്ത് നല്കി.
മാവോയിസ്റ്റുകളുടെ മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടം നടത്തിയതു നടപടിക്രമങ്ങള്‍ പാലിക്കാതെയെന്ന പരാതിയുമായി മനുഷ്യാവകാശ പ്രവര്‍ത്തകരും രംഗത്ത് വന്നിട്ടുണ്ട്. ബന്ധുക്കള്‍ക്കു പുറമേ പി.യു.സി.എല്‍. ജില്ലാപ്രസിഡന്റ് ടി.കെ. വാസു അടക്കമുള്ളവര്‍ ആശുപത്രിയിലെത്തി.






