
ന്യൂഡല്‍ഹി: ഇന്ത്യയിലെ മൊബൈല്‍ഫോണുകള്‍ ചോര്‍ത്തിയ സംഭവത്തില്‍ വിവരം തങ്ങള്‍ കഴിഞ്ഞ മെയ് മാസം തന്നെ സര്‍ക്കാരിനെ അറിയിച്ചിരുന്നതായി വാട്സ്ആപ്പ്. രാജ്യത്തെ ചില യൂസര്‍മാരുടെ സ്വകാര്യതകള്‍ തകര്‍ക്കപ്പെടുന്നതായും പ്രശ്നം ഉടന്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നായി വെള്ളിയാഴ്ച സര്‍ക്കാരിന് നല്കിയ വിശീദകരണ കുറിപ്പിലാണ് വാട്സ്ആപ്പ് വ്യക്തമാക്കിയിട്ടുള്ളത്.
വിവരം നേരത്തെ അറിയിച്ചില്ലെന്നു വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍ വാട്സ്ആപ്പിനോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ഇതിന് നല്കിയ മറുപടിയില്‍ ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കലും സുരക്ഷിതത്വം ഉറപ്പാക്കുന്നതിനുമാണ് തങ്ങളുടെ പ്രഥമ പരിഗണന നല്‍കുന്നതെന്നാണ് വാട്സ്ആപ്പ് പറഞ്ഞിരിക്കുന്നത്. മെയ് മാസം തന്നെ ഇന്ത്യയുടെയും അന്താരാഷ്ട്ര സര്‍ക്കാര്‍ അതാറിറ്റികളെയും വിവരം അറിയിച്ചിരുന്നു. അന്താരാഷ്ട്ര സ്പൈ വെയര്‍ സ്ഥാപനമായ എന്‍എസ്ഒ ഗ്രൂപ്പിനെക്കുറിച്ചും വിവരം നല്കി. കാര്യങ്ങള്‍ ബോദ്ധ്യമായതിന് പിന്നാലെ തന്നെ സുരക്ഷയെ ദുര്‍ബ്ബലമാക്കാനുള്ള ഹാക്കര്‍മാരുടെ ശ്രമത്തില്‍ നിന്നും യൂസര്‍മാരെ സംരക്ഷിക്കാന്‍ സര്‍ക്കാരുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ സമ്മതിക്കുകയും ചെയ്തിരുന്നതായി വാര്‍ത്താകുറിപ്പില്‍ പറയുന്നു.
400 ദശലക്ഷം യൂസര്‍മാരുള്ള വാട്സ്ആപ്പിന്റെ വലിയ വിപണികളില്‍ ഒന്നാണ് ഇന്ത്യ. വെള്ളിയാഴ്ച കമ്പനിയോട് കേന്ദ്രസര്‍ക്കാര്‍ ചാരപ്പണിയുടെ പേരില്‍ വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ഇടപാടുകാരുടെ സ്വകാര്യത ചോര്‍ന്നതിന് വിശദീകരണം ആവശ്യപ്പെട്ട സര്‍ക്കാര്‍ നിയമലംഘനം കണ്ടെത്തിയാല്‍ കര്‍ശന നടപടിയെടുക്കുമെന്നും പറഞ്ഞിരുന്നു. സ്വകാര്യത അവകാശം ഉള്‍പ്പെടെ ഇന്ത്യന്‍ പൗരന്മരുടെ അടിസ്ഥാനാവകാശങ്ങള്‍ സംരക്ഷിക്കാന്‍ സര്‍ക്കാരിന് ബാദ്ധ്യതയുണ്ട്. നിരപരാധികളായ പൗരന്മാര് ഒരു തരത്തിലും പീഡിപ്പിക്കപ്പെടാനും അവരുടെ സ്വകാര്യതകള്‍ തകര്‍ക്കപ്പെടാനും പാടില്ലെന്നും അക്കാര്യത്തിലുള്ള സുരക്ഷ ഉറപ്പാക്കണമെന്നും അത്തരം നിയമലംഘകര്‍ക്ക് ശിക്ഷ ഉറപ്പാക്കുമെന്നും ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു.
വാട്സ്ആപ്പിന്റെ പ്ളാറ്റ്ഫോമിലേക്ക് നുഴഞ്ഞുകയറി വിവരം ചോര്‍ത്തിയത് എന്‍എസ്ഒ ആണെന്നും ഇസ്രായേല്‍ ചാരപ്പണിയായിരുന്നു അതെന്നുമുള്ള വിവരം ചൊവ്വാഴ്ചയാണ് പുറത്തു വന്നത്. സാന്‍ഫ്രാന്‍സിസ്കോ കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട ഇതുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ 20 രാജ്യങ്ങളില്‍ നടന്ന ഹാക്കിംഗ് സംഭവത്തില്‍ എന്‍എസ്ഒ യെയാണ് വാട്സ്ആപ്പ് കുറ്റപ്പെടുത്തിയിരിക്കുന്നത്. വാട്സ്ആപ്പിന്റെ വീഡിയോ കോളിംഗ് സംവിധാനത്തിലേക്ക് മാല്‍വെയര്‍ കടത്തി വിട്ടായിരുന്നു ആക്രമണം നടത്തിയതെന്നാണ് വാട്സ്ആപ്പ് വിശദീകരിക്കുന്നത്. എന്നാല്‍ ആരോപണം എന്‍എസ്ഒ നിഷേധിച്ചിട്ടുണ്ട്.
നാലു ഭൂഖണ്ഡങ്ങളിലായി നയതന്ത്രജ്ഞര്‍, രാഷ്ട്രീയ നേതാക്കള്‍, മാധ്യമപ്രവര്‍ത്തകര്‍, സര്‍ക്കാര്‍ ഉന്നതോദ്യോഗസ്ഥര്‍ എന്നിങ്ങനെ 1400 യൂസര്‍മാരാണ് ചതിക്കപ്പെട്ടത്. അതേസമയം തങ്ങളുടെ യൂസര്‍മാരില്‍ ആരൊക്കെയാണ് ഹാക്കിംഗിന് ഇരകളായെന്ന് കൃത്യമായി കണ്ടെത്താന്‍ വാട്സ്ആപ്പിന് ഇതുവരെ കഴിഞ്ഞിട്ടില്ല. എന്നാല്‍ അഭിഭാഷകര്‍, അക്കാദമീഷ്യന്മാര്, ദളിത് പ്രവര്‍ത്തകര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവരെല്ലാം തങ്ങള്‍ക്ക് വാണിംഗ് മെസേജുകള്‍ വന്നതായി വ്യക്തമാക്കി രംഗത്തു വരികയായിരുന്നു.






