
ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനില്‍ ഇസ്ലാമിക് സ്റ്റേറ്റ്സ് സംഘത്തിലെ മലായാളികള്‍ ഉള്‍പ്പെടെ 900 പേര് കീഴടങ്ങിയ വാര്‍ത്തയ്ക്ക് പിന്നാലെ സംഘത്തിലെ മലയാളി യുവതിയെ തിരിച്ചറിഞ്ഞതായി റിപ്പോര്‍ട്ട്. കാസര്‍കോട് സ്വദേശി അയിഷ എന്ന സോണിയ സെബാസ്റ്റ്യനെ തിരിച്ചറിഞ്ഞെന്ന് ദേശീയ മാദ്ധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
തൃക്കരിപ്പൂർ സ്വദേശിയും ഇസ്ലാമിക് സ്റ്റേറ്റിലേക്ക് കേരളത്തില്‍ നിന്നും ആളുകളെ ചേര്ക്കുന്നയാളുായിരുന്ന റാഷിദിന്റെ ഭാര്യയാണ് സോണി സെബാസ്റ്റ്യൻ എന്നാണ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദ ഹിന്ദു പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇവര്‍ ഫോട്ടോ കണ്ട് അയിഷയെ തിരിച്ചറിഞ്ഞുവെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അയിഷയും ബീഹാര്‍ സ്വദേശിനിയായ മറ്റൊരു യുവതിയും റാഷിദും 2016 മെയ് 31-നാണ് മൂവരും മുംബൈ വഴിയാണ് മസ്ക്കറ്റിലേക്ക് വിമാനം കയറിയത്. അയിഷയെ ആദ്യം വിവാഹം ചെയ്ത റാഷിദ് ബീഹാറി യുവതിയെ രണ്ടാമത് ഭാര്യയാക്കി.
കോഴിക്കോട് പീസ് ഇന്റര്‍നാഷണല്‍ സ്കൂളില്‍ അധ്യാപകനായി എത്തിയപ്പോഴാണ് റാഷിദ് സഹപ്രവര്‍ത്തകയായ യാസ്മിന് എന്ന ബീഹാറി യുവതിയുമായി സൗഹൃദത്തിലാകുകയും പിന്നീട് രണ്ടാം ഭാര്യയാക്കുകയും ചെയ്തത്. കഴിഞ്ഞ ജൂണില്‍ യുഎസ് നടത്തിയ വ്യോമാക്രമണത്തില്‍ റാഷിദ് കൊല്ലപ്പെട്ടതായി നാട്ടിലുള്ളവർക്ക് സന്ദേശം ലഭിച്ചിരുന്നു. രാജ്യം വിടുമ്പോള്‍ മൂന്ന് മാസം ഗര്‍ഭിണിയായിരുന്ന അയിഷ പിന്നീട് ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയെന്ന വിവരം പുറത്തു വന്നിരുന്നു.
അഫ്ഗാനിസ്ഥാന്റെ കിഴക്കന്‍ പ്രവശ്യയായ നാന് ഗറില്‍ 900 പേരടങ്ങുന്ന ഐഎസ് സംഘം കീഴടങ്ങിയതായിട്ടാണ് വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇവരില്‍ 10 പേര് മലയാളികളാണെന്നാണ് വിവരം. കീഴടങ്ങല്‍ വാർത്തയ്ക്ക് പിന്നാലെ എൻഐഎ ഉദ്യോഗസ്ഥർ തൃക്കരിപ്പൂരിലെത്തി സംശയിക്കുന്നവരുടെ ബന്ധുക്കൾക്ക് ഫോട്ടോകൾ കാണിച്ചെങ്കിലും ആരേയും തിരിച്ചറിയാൻ സാധിച്ചിട്ടില്ല.
അതേ സമയം മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ കീഴടങ്ങിയെന്ന് റിപ്പോര്‍ട്ട് പുറത്തു വന്നിട്ടുണ്ടെങ്കിലും കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം ഔദ്യോഗികമായി ഇക്കാര്യത്തില്‍ സ്ഥിരീകരണം നല്‍കിയിട്ടില്ല. അഫ്ഗാനിസ്ഥാനില്‍ നിന്ന് വിവരങ്ങളൊന്നും ഇതുവരെ ഒൗദ്യോഗികമായി കിട്ടിയിട്ടില്ല എന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം.






