
വടകര: ഭര്‍ത്താവ് റോയിയുടെ മദ്യപിക്കുന്ന ശീലവും അദ്ദേഹത്തിനു സ്ഥിരവരുമാനമില്ലാത്തതും ജോളിയെ അലട്ടിയിരുന്നു. ഉയര്‍ന്ന വിദ്യാഭ്യാസമുണ്ടെന്നു വിശ്വസിപ്പിച്ചിരുന്നതിനാല്‍ ജോളി ജോലിക്കു പോകണമെന്നു ഭര്‍തൃമാതാവ് അന്നമ്മ തോമസ് നിര്‍ബന്ധിച്ചിരുന്നു. തുടര്‍ന്നാണ് താന്‍ കോഴിക്കോട് എന്‍.ഐ.ടിയില്‍ അധ്യാപികയാണെന്ന് അവകാശപ്പെട്ടതും എന്നും രാവിലെ കാറില്‍ കോളജിലേക്കെന്ന മട്ടില്‍ കോളജിലേക്കു പോയിരുന്നത്.
എന്‍.ഐ.ടിയിലെ അധ്യാപികയെന്ന വാദം കളവാണെന്നു കണ്ടെത്തിയതോടെ, റോയിയുടെ അനുജന് നല്കിയ പരാതിയിലെ അന്വേഷണം ജോളിയിലേക്കു കേന്ദ്രീകരിക്കുകയായിരുന്നു. ഭാര്യയുമായി പിണക്കമാണെന്നും അത് ശരിയാക്കാന്‍ ആഭിചാര ക്രിയയിലൂടെ കഴിയുമോയെന്നും പറഞ്ഞ് റോയി പലരെയും കണ്ടിരുന്നെന്ന വിവരം അന്വേഷണത്തിനു സഹായകമായി. റോയി പതിവായി വെള്ളം കുടിക്കുമായിരുന്നതിനാല് അതില്‍ സയെനെഡ് കലര്‍ത്തി.
വെള്ളം കുടിച്ചില്ലെങ്കിലോ എന്നു കരുതി റോയിക്കായി വിളമ്പിയ കടലക്കറിയിലും സയെനെഡ് ചേര്‍ത്തു. രണ്ടു മക്കളെയും നേരത്തേതന്നെ വീടിന്റെ മുകള്‍ നിലയിലെ ബെഡ്റൂമില്‍ കിടത്തിയുറക്കി. റോയി ഭക്ഷണം കഴിച്ചതിനു ശേഷം എല്ലാ പാത്രങ്ങളും കഴുകി വൃത്തിയാക്കി. പിറ്റേന്ന് വീട്ടുമുറ്റത്തു പന്തല്‍ കെട്ടുന്നതു കണ്ട് അന്വേഷിച്ചപ്പോഴാണ് അച്ഛന്റെ മരണവിവരം മക്കളെ അറിയിച്ചതെന്നു പോലീസ് കണ്ടെത്തി. ആറു മരണങ്ങളും നടന്നപ്പോള്‍ ജോളി സമീപത്തുണ്ടായിരുന്നെന്ന കണ്ടെത്തല്‍ അന്വേഷണത്തില്‍ നിര്‍ണായകമായി.
വ്യക്തിവിവരങ്ങള്‍, കുറ്റകൃത്യത്തിന്റെശൈലി , കുറ്റം ചെയ്തതിന്റെ പശ്ചാത്തലം, പ്രതികളുടെ സ്വഭാവരീതി തുടങ്ങിയ കാര്യങ്ങള്‍ അടിസ്ഥാനപ്പെടുത്തിയാണ് അനേ്വഷണ ഉദ്യോഗസ്ഥര്‍ മുന്നോട്ടുനീങ്ങിയത്. വ്യാജരേഖകള്‍ ചമയ്ക്കലും കൊലപാതകവും തമ്മിലുള്ള ബന്ധവും പരിശോധിച്ചു. അവസാനം പ്രതിപ്പട്ടികയിലെത്തിയ മനോജും ജോളിയും തമ്മില്‍ വസ്തുസംബന്ധമായി ധാരാളം ഇടപാടുകള്‍ നടന്നതായി എസ്.പി പറഞ്ഞു. സാമ്പത്തിക ഇടപാടുകള്‍ നടന്ന നിരവധി ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ചിരുന്നു.
ജോളിയുടെ വീട്ടില്‍നിന്നും കാറില്‍നിന്നും സയെനെഡ് ലഭിച്ചിരുന്നു. റോയി കൊലക്കേസില്‍ ജോളിയുടെ ഇപ്പോഴത്തെ ഭര്‍ത്താവ് ഷാജുവിന് ബന്ധമില്ലെന്നു പോലീസ് പറഞ്ഞു. റോയി തോമസിന്റെ ഡി.എന്‍.എ. പരിശോധനയ്ക്കായി കല്ലറ പൊളിക്കുന്നതു തടയാന്‍ ജോളി പരമാവധി ശ്രമിച്ചിരുന്നതായും എസ്.പി: കെ.ജി. െസെമണ്‍ പറഞ്ഞു. ജോളിയുടെ മാതാപിതാക്കളും സഹോദരങ്ങളും മക്കളും കേസില്‍ സാക്ഷികളാണ്. വലിയ വെല്ലുവിളിയായിരുന്ന കേസില്‍ സമയപരിധിക്കകം കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.






