
ന്യുഡല്‍ഹി: പാകിസ്താനു വേണ്ടി കശ്മീര്‍ വിഷയം ഐക്യരാഷ്ട്ര സഭയുടെ രക്ഷാ സമിതിയില്‍ ഉന്നയിക്കാനുള്ള ചൈനയുടെ നീക്കം വീണ്ടും പരാജയപ്പെട്ടു. രക്ഷാസമിതിയിലെ മറ്റ് അഞ്ച് സ്ഥിരാംഗങ്ങള്‍ നീക്കത്തെ എതിര്‍ത്തു. കശ്മീര്‍ ഇരുരാജ്യങ്ങളും തമ്മിലയുള്ള ഉഭയകക്ഷി വിഷയമാണെന്നും ചൂണ്ടിക്കാട്ടി. ഓഗസ്റ്റു മുതല്‍ ഇത് രണ്ടാം തവണയാണ് കശ്മീര്‍ തര്‍ക്കം രാജ്യാന്തര വിഷയമാക്കാന്‍ ചൈന ശ്രമിക്കുന്നത്.
കശ്മീര്‍ വിഷയം ഉഭയകക്ഷി ചര്‍ച്ചകളിലൂടെ ഇന്ത്യയും പാകിസ്താനും പരിഹരിക്കട്ടെ എന്നും രക്ഷാ സമിതിയില്‍ ചര്‍ച്ച ചെയ്യേണ്ടതില്ലെന്നുമുള്ള നിലപാടാണ് സ്വീകരിച്ചതെന്ന് ഫ്രാന്‍സ്, യു.കെ, യു.എസ്, റഷ്യ, ജര്‍മ്മനി എന്നീ അംഗരാജ്യങ്ങള്‍ വ്യക്തമാക്കി. 1972ലെ സിംല കരാറിന്റെയും 1999ലെ ലഹോര്‍ പ്രഖ്യാപനത്തിന്റെയും അടിസ്ഥാനത്തില്‍ ഉഭയകക്ഷി ശ്രമങ്ങള്‍ നടക്കട്ടെയെന്നും റഷ്യ വ്യക്തമാക്കി. കശ്മീര്‍ തര്‍ക്കം ചര്‍ച്ച ചെയ്യാനുള്ള ഇടമല്ല രക്ഷാസമിതി എന്ന നിലപാടാണ് ജര്‍മ്മനി സ്വീകരിച്ചത്.
കഴിഞ്ഞ വര്‍ഷം ഡിസംബറിലും രക്ഷാസമിതിയില്‍ സ്വകാര്യ ചര്‍ച്ചകളില്‍ കശ്മീര്‍ വിഷയം ഉന്നയിക്കാന്‍ ചൈന ശ്രമം നടത്തിയിരുന്നു. അതേസമയം, കശ്മീര്‍ വിഷയം ഉന്നയിക്കാനുള്ള പാകിസ്താന് നീക്കത്തെ ഇന്ത്യ അപലപിച്ചു. ആരോപണങ്ങള്‍ക്ക് വിശ്വാസയോഗ്യതയില്ലെന്ന് വ്യക്തമായെന്ന് യു.എന്നിലെ ഇന്ത്യയുടെ അംബാസഡറും സ്ഥിരം പ്രതിനിധിയുമായ സയ്ദ് അക്ബറുദ്ദീന്‍ വ്യക്തമാക്കി. കശ്മീര്‍ വിഷയം ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഉഭയകക്ഷി വിഷയമാണെന്ന് യു.എന്‍ രക്ഷാസമിതി അംഗങ്ങള്‍ സമ്മതിച്ചു.
ഇന്ത്യയുമായി നല്ല ബന്ധം സ്ഥാപിക്കാന്‍ ശ്രമിക്കുന്നതിനു പകരം വ്യാജമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ് പാകിസ്താന് ചെയ്യുന്നത്. ഇത്തരം ആരോപണങ്ങള്‍ കൊണ്ട് പാകിസ്താന് ഭീകരവാദത്തെ മറച്ചുവയ്ക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.






