
തിരുവനന്തപുരം: കാലാവസ്ഥ വ്യതിയാനം സംസ്ഥാനം വറുതിയിലേക്കു നീങ്ങുന്നു. കരുതല്‍ ശേഖരം വര്‍ധിപ്പിച്ചില്ലെങ്കില്‍ കടുത്ത ഭക്ഷ്യക്ഷാമത്തിനും സാധ്യത. മുന്പുല്ലാത്ത വിധം വേനല്‍ പൊടുന്നനെ ശക്തിയാര്‍ജിക്കുന്നതും മഴക്കാലത്തുള്ള അതിവൃഷ്ടിയും സംസ്ഥാനത്തെ കാര്‍ഷികമേഖലയെ തകിടംമറിച്ചിരിക്കുകയാണ്. കാലാവസ്ഥയ്ക്ക് അനുയോജ്യമായ കൃഷിരീതിയായിരുന്നു സംസ്ഥാനത്തു പരീക്ഷിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ മൂന്നു വര്‍ഷങ്ങളായി മണ്‍സൂണ്‍ കാലത്തുണ്ടാകുന്നത് അതിവൃഷ്ടിയാണ്.
ഇതിനു പിന്നാലെ ഇക്കുറി പതിവിലും നേരത്തെ വേനലെത്തുകയുംചെയ്തു. മാര്‍ച്ച് അവസാനത്തോടെയാണു സാധാരണ സംസ്ഥാനത്തു വേനല്‍ കടക്കുന്നത്. ഇത്തവണ ഫെബ്രുവരി ആദ്യംതന്നെ വേനല്‍ ശക്തമായി. പലയിടങ്ങളിലും കുടിവെള്ളക്ഷാമവും രൂക്ഷമായി. വരും ദിവസങ്ങളില്‍ ചുട് അധികരിക്കുമെന്നതിന്റെ തെളിവാണ് കടലില്‍ മീനുകള്‍ പൊടുന്നനെ കുറഞ്ഞത്. ലഭ്യമാകുന്ന മീനുകളുടെ ഇനത്തിലും എണ്ണത്തിലും ഗണ്യമായ കുറവുണ്ടായതോടെ തീരദേശവും വറുതിയിലായി. കാലാവസ്ഥാ മാറ്റത്തിനു പുറമേ തീരക്കടലിലെ അശാസ്ത്രീയമായ ട്രോളിംഗ് മത്സ്യബന്ധനവും പെയര്‍ ട്രോളിങ്ങും ബുള്‍ ട്രോളിങ്ങും മത്സ്യസമ്പത്തിന്റെ നാശത്തിനു കാരണമായിട്ടുണ്ട്.
വയനാട് ഉള്‍പ്പെടെയുള്ള ജില്ലകളില്‍ മുന്‍വര്‍ഷങ്ങളില്‍ മണ്ണിനടയില്‍നിന്ന് മണ്ണിര മുകളിലേക്കു വന്നു ചത്തുവീണ പ്രതിഭാസവും മരുഭൂമിയില്‍ മാത്രം മുളയ്ക്കുന്നതരം കള്ളിമുള്‍ ചെടികളും പ്രത്യക്ഷപ്പെട്ടതും സംസ്ഥാനം മരുഭൂവല്‍ക്കരണത്തിലേക്കു നീങ്ങുന്നതിന്റെ സൂചനകളാണെന്നു ചില കാലാവസ്ഥ ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഭൂജലത്തിന്റെ അളവ് ഭീതികരമായ രീതിയിലാണ് കുറയുന്നത്. കടലില്‍ ചൂട് കൂടിയതോടെ മീനുകള്‍ കൂട്ടത്തോടെ അടിത്തട്ടുകളിലേക്ക് ഉള്‍വലിഞ്ഞതാണ് ഇപ്പോഴത്തെ മത്സ്യ ക്ഷാമത്തിനു കാരണം. വരും ദിവസങ്ങളില്‍ ചൂട് അധികരിക്കുമ്പോള്‍ സ്ഥിതി കൂടുതല്‍ രൂക്ഷമാകാനാണ് സാധ്യത.
നമുക്കു ലഭിക്കുന്ന പല മത്സ്യങ്ങള്‍ക്കും അടിത്തട്ടില്‍ വസിക്കാന്‍ സാധിക്കാത്തതിനാല്‍ മത്സ്യസമ്പത്തിനു വലിയ നാശമുണ്ടാകും. ചൂട് ഇനിയും ഉയരുമെന്നാണു കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇപ്പോള്‍ തന്നെ പലയിടത്തും ചൂട് 38 ഡിഗ്രിയിലേക്ക് എത്തി. വെള്ളം കിട്ടാതായതോടെ കാര്‍ഷികവിളകള്‍ കരിഞ്ഞുണങ്ങിത്തുടങ്ങിയിട്ടുണ്ട്. തോട്ടവിളകള്‍ക്ക് കീടബാധ സാധ്യത കൂടി. നെല്ലിന്റെ വിളവില്‍ 10 ശതമാനം കുറവുണ്ടായേക്കുമെന്നാണു സൂചന.
കാലാവസ്ഥാ വ്യതിയാനം ഏറ്റവുമധികം ബാധിക്കുന്നത് നെല്കൃഷിയെയാകും. 5 ലക്ഷം ടണ്ണാണ് കേരളത്തിലെ നെല്ലുല്പ്പാദനം. വിളവില്‍ 10 ശതമാനമെങ്കിലും കുറയുന്നതോടെ 120 കോടിയുടെ വരുമാന നഷ്ടവും അതിലേറെ ഭക്ഷ്യ ക്ഷാമവും ഉണ്ടാകും. എത്തവാഴയുടെ വിലയിടിഞ്ഞതിനു പിന്നാലെ വേനല്‍ വാഴകൃഷിയെ സാരമായി ബാധിച്ചു തുടങ്ങി. വെള്ളം കിട്ടാതായതോടെ പലരും പച്ചക്കറിക്കൃഷിയും ഉപേക്ഷിച്ചു തുടങ്ങി. ചെറുമീനുകള്‍ക്ക് ഉള്‍പ്പെടെ കടുത്ത ക്ഷാമം നേരിടുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തേക്ക് വരവ് മത്സ്യങ്ങളുടെ ഒഴുക്ക് തുടങ്ങി. ആരോഗ്യത്തിനു ഹാനികരമായ രാസവസ്തുക്കള്‍ ചേര്‍ത്ത മീനാണ് ഇപ്പോള്‍ ഇതരസംസ്ഥാനങ്ങളില്‍നിന്ന് എത്തിക്കൊണ്ടിരിക്കുന്നത്.
ഫോര്‍മാലിന്‍ അനുവദനീയമായ അളവില്‍ കൂടുതല്‍ ചേര്‍ത്താണ് മീന്‍ വില്‍പ്പന. കടല്‍മത്സ്യങ്ങളില്‍ അയല, മത്തി, നെയ്മീന് തുടങ്ങിയവയില്‍ ഒരു കിലോയില്‍ പരമാവധി എട്ട് മില്ലിഗ്രാമും ചൂര, ആവോലി, ശീലാവ് തുടങ്ങിയവയില്‍ ഒരു കിലോയില്‍ പരമാവധി ആറു മില്ലിഗ്രാമും ഫോര്‍മാലിനാണ് ഭക്ഷ്യസുരക്ഷാ നിലവാര അതോറിറ്റി (എഫ്.എസ്.എസ്.എ.ഐ)യുടെ വ്യവസ്ഥപ്രകാരം അനുവദനീയമായിട്ടുള്ളത്. ഇതിന്റെ പതിന്മടങ്ങ് അളവിലാണ് മീനില്‍ ചേര്‍ക്കുന്നത്.
മത്സ്യങ്ങളിലെ രാസവസ്തു പ്രയോഗത്തെ തടയാന്‍ തുടങ്ങിയ ''സാഗര്‍റാണി'' പരിശോധന നിലച്ചതും വരവു മത്സ്യങ്ങളുടെ ഒഴുക്ക് കൂടാന്‍ കാരണമായി. ജനറേറ്ററിന്റെ സഹായത്തോടെ കൂടുതല്‍ പ്രകാശം ലഭിക്കുന്ന എല്‍.ഇ.ഡി. െലെറ്റ് ഉപയോഗിച്ചുള്ള മീന്‍പിടിത്തവും മത്സ്യസമ്പത്തു ഇല്ലാതാക്കുന്നുണ്ട്. ചെറുമത്സ്യക്കൂട്ടത്തെ കോരിയടുക്കുന്നതാണ് ഏറ്റവും വലിയ വിപത്ത്. ഈ ചെറുമത്സ്യത്തെ മൊത്തമായി കൊണ്ടുപോകുന്നത് കോഴിക്കോട്, മംഗലാപുരം, മുട്ടം എന്നിവിടങ്ങളിലെ ഫിഷ് മീല്‍ ഫാക്ടറികളിലേക്കാണ്. മത്സ്യത്തീറ്റയ്ക്കും കോഴിത്തീറ്റയ്ക്കും വളത്തിനുമായാണ് ഇവ ഉപയോഗിക്കുന്നത്. ഇതിനുപുറമേ വിദേശ മീന്‍പിടിത്ത കപ്പലുകളുടെ കടന്നുകയറ്റം മത്സ്യസമ്പത്ത് നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്.






