
മൂവാറ്റുപുഴ : കോവിഡ്-19 ഭീഷണി മൂലം കേരളാ കോണ്‍ഗ്രസുകളുടെ ലയനം സംബന്ധിച്ച സംയുക്ത പ്രഖ്യാപനം നടത്താനായില്ല. ജനാധിപത്യ കേരളാ കോണ്‍ഗ്രസ്, പി.ജെ. ജോസഫ് നേതൃത്വം നല്കുന്ന കേരളാ കോണ്‍ഗ്രസ് (എം) ല്‍ ലയിക്കുന്നത് സംബന്ധിച്ച് സംയുക്ത പ്രഖ്യാപനം നടത്തുന്നതിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കിയിരുന്നു. ജനാധിപത്യ കേരളാ കോണ്‍ഗ്രസിന്റെ സംസ്ഥാന കമ്മിറ്റി യോഗം ചേര്‍ന്നു ലയന തീരുമാനം അംഗീകരിക്കുന്നതിനു പിന്നാലെ സംയുക്ത പ്രഖ്യാപനം നടത്താനായിരുന്നു തീരുമാനം.
എന്നാല്‍, അഞ്ഞൂറോളം പേര് പങ്കെടുത്ത യോഗം ആരംഭിച്ചതിനു തൊട്ടുപിന്നാലെ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളെ തകിടം മറിക്കുന്ന നടപടിയാണു ഉണ്ടായതെന്ന് ആക്ഷേപം ഉയര്‍ന്നു. നൂറു കണക്കിനു പേര് പങ്കെടുക്കുന്ന യോഗത്തിന്റെ വിവരം മാധ്യമങ്ങള്‍ പുറത്തുവിട്ടതോടെ നേതൃത്വം പ്രതിരോധത്തിലായി. അതിനിടെ, സംയുക്ത പ്രഖ്യാപനത്തിനായി എം.എല്‍.എ.മാരായ പി.ജെ. ജോസഫും സി.എഫ്. തോമസും യോഗം നടക്കുന്ന കബനി പാലസില്‍ എത്തിച്ചേര്‍ന്നിരുന്നു.
എന്നാല്‍, സ്ഥിതിഗതികള്‍ പന്തിയല്ലാത്തതിനാല്‍ ഇരുവരും യോഗഹാളിലേക്ക് പോകാന്‍ വിസമ്മതിച്ചു. പുതിയ സാഹചര്യത്തില്‍ സംയുക്ത പ്രഖ്യാപനം നടത്തേണ്ടതില്ലെന്നും മാധ്യമ പ്രവര്‍ത്തകരുമായുള്ള കൂടിക്കാഴ്ച ഒഴിവാക്കണമെന്നും ജോസഫിന്റെ ഭാഗത്തുനിന്ന് നിര്‍ദേശമുയര്‍ന്നു. ഇതംഗീകരിച്ച കെ. ഫ്രാന്‍സിസ് ജോര്‍ജ് യോഗം പിരിച്ചുവിട്ടതായി അറിയിച്ചു. ഇതോടൊപ്പം മുഴുവന്‍ നേതാക്കളും പ്രവര്‍ത്തകരും പാലസ് പരിസരത്തുനിന്ന് മടങ്ങാനും നിര്‍ദേശം നല്കി.
തൊട്ടടുത്ത മുറിയില്‍ വിശ്രമിക്കുകയായിരുന്ന ജോസഫിനേയും സി.എഫിനേയും കാണാന്‍ തയ്യാറാകാതെയാണു ഫ്രാന്‍സിസ് ജോര്‍ജ് മടങ്ങിയത്. തുടക്കത്തിലേ അനുഭവപ്പെട്ട കല്ലുകടിയുടെ ജാള്യത നേതാക്കളുടെ മുഖത്ത് പ്രകടമായിരുന്നു. ഒഴിവാക്കാന്‍ കഴിയാത്ത സാഹചര്യമാണ് ഉണ്ടായിരുന്നത് എന്നും ഏറെ സമയം ചെലവഴിക്കാതെ യോഗം അവസാനിപ്പിച്ചുവെന്നും പിന്നീട് ഫ്രാന്‍സിസ് ജോര്‍ജ് പ്രതികരിച്ചു.
ഇന്നലെ െവെകിട്ട് 6.40 ന് പുറപ്പുഴയില്‍ പി.ജെ ജോസഫ് എം.എല്‍.എയുടെ വസതിയിലെത്തിയായിരുന്നു ഫ്രാന്‍സിസ് ജോര്‍ജും ഒപ്പമുള്ള നേതാക്കളും ലയനം പ്രഖ്യാപിച്ചത്. പ്രമേയം പി.ജെ ജോസഫിന് െകെമാറി. പാര്‍ട്ടിയിലേയ്ക്ക് മടങ്ങിയെത്തിയ ഫ്രാന്‍സിസ് ജോര്‍ജിനെ പി.ജെ ജോസഫ് ഷാളണിയിച്ച് സ്വീകരിച്ചു. ഇതോടെ ജനാധിപത്യ കേരളാ കോണ്‍ഗ്രസ് പിരിച്ചുവിട്ടതായും പി.ജെ. ജോസഫും സി.എഫ്. തോമസും നേതൃത്വം നല്കുന്ന കേരളാ കോണ്‍ഗ്രസിന്റെ ഭാഗമായിരിക്കും ഇനി പാര്‍ട്ടിയെന്നും ചെയര്മാന് ഫ്രാന്‍സിസ് ജോര്‍ജ് വ്യക്തമാക്കി.
താന്‍ 1987 ല്‍ കേരള കോണ്‍ഗ്രസ് എമ്മില്‍ എത്തുന്ന കാലം മുതല്‍ തന്റെ നേതാവായിരുന്ന പി.ജെ ജോസഫിനൊപ്പം മടങ്ങി വരുന്നത് ഏറെ നാളായുള്ള ആഗ്രഹമായിരുന്നവെന്ന് ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു. പാര്‍ട്ടി പിരിച്ചുവിട്ട വിവരം രേഖാമൂലം തെരഞ്ഞെടുപ്പ് കമ്മിഷനെ അറിയിക്കും.
ഭൂരിപക്ഷം പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും ലയനത്തെ അംഗീകരിച്ചുവെന്നും കൂട്ടിച്ചേര്‍ത്തു. മൂവാറ്റുപുഴയില്‍ പാര്‍ട്ടിയുടെ ഭൂരിപക്ഷം സംസ്ഥാന ഭാരവാഹികളും ജില്ലാ പ്രസിഡന്റുമാരും സംബന്ധിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ഏലിയാസ് സ്കറിയ അവതാരകനും സെക്രട്ടറി ആന്റണി ആലഞ്ചേരി അനുവാദകനുമായാണ് പ്രമേയം അവതരിപ്പിച്ചത്. എക്യം എന്ന സന്ദേശം ഉള്‍ക്കൊണ്ട് മടങ്ങിയെത്തിയ ഫ്രാന്‍സിസ് ജോര്‍ജിനും ജോണി നെല്ലൂരും അടക്കമുള്ളവര്‍ക്ക് മാന്യമായ സ്ഥാനങ്ങള്‍ പാര്‍ട്ടിയിലും മറ്റു കാര്യങ്ങളിലും നല്‍കുമെന്ന് പി.ജെ. ജോസഫ് എം.എല്‍.എ പറഞ്ഞു.
ഇടതുമുന്നണിയുമായി സഹകരിക്കുമെന്നു പ്രഖ്യാപിച്ച മുന്‍ എം.എല്‍.എ മാരായ ആന്റണി രാജു, കെ.സി. ജോസഫ് എന്നിവരും ഇവരെ അനുകൂലിക്കുന്നവരും യോഗത്തിനെത്തിയില്ല. നിയമവിരുദ്ധമായാണ് ഇന്നലെ സംസ്ഥാന കമ്മിറ്റി വിളിച്ചുചേര്‍ത്തതെന്നും രേഖാമൂലം യോഗവിവരം മുഴുവന്‍ സംസ്ഥാന കമ്മിറ്റിയംഗങ്ങളേയും അറിയിച്ചില്ലെന്നും ഇവര്‍ ആരോപിക്കുന്നു.
ഫ്രാന്‍സിസ് ജോര്‍ജ് പാര്‍ട്ടിയെ വഞ്ചിച്ചതായി ജനാധിപത്യ കേരള കോണ്‍ഗ്രസ് വര്‍ക്കിങ് ചെയര്മാന് ഡോ.കെ.സി. ജോസഫ്, ഡെപ്യൂട്ടി ചെയര്മാന് പി.സി. ജോസഫ്, െവെസ് ചെയര്മാന് ആന്റണി രാജു എന്നിവര്‍ പറഞ്ഞു. പാര്‍ട്ടി എല്‍.ഡി.എഫില്‍ തുടരും.
ഫ്രാന്‍സിസ് ജോര്‍ജും ഒരു വിഭാഗവും പാര്‍ട്ടിയില്‍നിന്നു പുറത്തുപോയതായി തെരഞ്ഞെടുപ്പു കമ്മിഷനെ അറിയിച്ചു. കഴിഞ്ഞ 22 നു ചേര്‍ന്ന സംസ്ഥാന കമ്മിറ്റിയുടെ തീരുമാനങ്ങള്‍ക്കു വിരുദ്ധമായാണു ഫ്രാന്‍സിസ് ജോര്‍ജ് പ്രവര്‍ത്തിച്ചത്. സ്ഥാനമാനങ്ങള്‍ക്കായി ജോസഫ് വിഭാഗത്തില്‍ അഭയംപ്രാപിച്ചു ജനാധിപത്യവിരുദ്ധ പ്രവര്‍ത്തനം നടത്തിയ ഫ്രാന്‍സിസ് ജോര്‍ജിനു ചരിത്രം മാപ്പുനല്‍കില്ലെന്നും അവര്‍ പറഞ്ഞു.






