
തിരുവനന്തപുരം: കോവിഡ്-19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തു കടുത്തനിയന്ത്രണങ്ങള്‍ നിലനില്‍ക്കുമ്പോഴും ഉന്നതോദ്യോഗസ്ഥര്‍ക്ക് യഥേഷ്ടം വിദേശയാത്രാനുമതി. സംഭവം വിവാദമായതോടെ മുഖ്യമന്ത്രി ഇടപെട്ട് അനുമതി റദ്ദാക്കി. യാത്രകളും അവധിയും വെട്ടിച്ചുരുക്കി വകുപ്പ് സെക്രട്ടറിമാര്‍ മടങ്ങിയെത്തണമെന്ന നിര്‍ദേശത്തിനു പിന്നാലെയാണു ചിലര്‍ക്കു നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയത്.
അനുമതി ലഭിച്ചെങ്കിലും ഇന്ത്യയില്‍നിന്നുള്ളവര്‍ക്കു തായ്‌ലാന്‍ഡില്‍ വിലക്കുള്ളതിനാല്‍ തൊഴില്‍വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി സത്യജിത് രാജന്റെ യാത്ര നടന്നില്ല. തൊട്ടുപിന്നാലെ, സംസ്ഥാന വ്യവസായവികസന കോര്‍പറേഷന്‍ എം.ഡിയും കെ.എസ്.ടി.പി. പ്രോജക്ട് ഡയറക്ടറുമായ എം.ജി രാജമാണിക്യം, ജലനിധി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജോഷി മൃണ്‍മയി ശശാങ്ക് എന്നിവര്‍ക്കും പൊതുഭരണവകുപ്പ് വിദേശയാത്രാനുമതി നല്‍കി. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ പഴ്‌സണല്‍ സ്റ്റാഫ് അംഗം ജയശ്രീ തങ്കത്തിനു 43 ദിവസത്തെ അവധിയില്‍ ദുബായ് യാത്രയ്ക്കും അനുമതിയുണ്ട്. കോവിഡ് ബാധിത രാജ്യങ്ങളിലേക്കാണ് ഇവരെല്ലാം പോകുന്നത്.
കഴിഞ്ഞ 14-നു തായ്‌ലാന്‍ഡില്‍ പോയി 22-നു മടങ്ങിയെത്താനായിരുന്നു സത്യജിത് രാജന്റെ പദ്ധതി. കഴിഞ്ഞ രണ്ടിനു നല്‍കിയ അപേക്ഷയില്‍ 10-നാണ് അനുമതി ലഭിച്ചത്. എന്നാല്‍, കോവിഡ് ഭീതിമൂലം തായ്‌ലാന്‍ഡില്‍ പ്രവേശനവിലക്കുള്ളതിനാല്‍ യാത്ര നടന്നില്ല. ജോഷി ശശാങ്കിന് ഏപ്രില്‍ 9-13 വരെ റഷ്യന്‍ യാത്രയ്ക്കു കഴിഞ്ഞ ഏഴിനും രാജമാണിക്യത്തിന് എപ്രില്‍ 4-18 വരെ ലണ്ടന്‍ യാത്രയ്ക്കു കഴിഞ്ഞ 10-നും അനുമതി ലഭിച്ചു. ഈ യാത്രകളൊന്നും ഔദ്യോഗികാവശ്യത്തിനായിരുന്നില്ല. ഐ.എ.എസ്. ഉന്നതരുടെ വിദേശയാത്ര വിവാദമായതോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെട്ട് അനുമതി റദ്ദാക്കുകയായിരുന്നു. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി വിശദീകരണവും തേടിയിട്ടുണ്ട്.






