
കൊല്ലം: ഉത്രയ്ക്ക് ആദ്യം അണലിയുടെ കടിയേറ്റ സംഭവത്തില്‍ അസ്വഭാവികത തോന്നിയിരുന്നതായി ചികിത്സിച്ച ഡോക്ടര്‍ അന്വേഷണസംഘത്തിനു മൊഴിനല്‍കി. ഉത്രയെ ചികിത്സിച്ച തിരുവല്ലയിലെ ആശുപത്രിയിലെ ഡോക്ടറാണ് കഴിഞ്ഞ ദിവസം മൊഴിനല്‍കവെ അന്വേഷണസംഘത്തോട് ഇക്കാര്യം പറഞ്ഞത്. ശാസ്ത്രീയമായി പോലീസിനു ലഭിച്ച തെളിവിനു ബലംനല്‍കുന്നതാണ് ഡോക്ടറുടെ മൊഴി.
അണലി സാധാരണ കടിക്കുന്നതു കാലിലാണെന്ന പാമ്പുപിടിത്തക്കാരന് വാവ സുരേഷ് അടക്കമുള്ളവരുടെ നിഗമനവും ഡോക്ടറുടെ മൊഴിയും മുഖ്യതെളിവാണ്. വീടിനു പുറത്താണ് ഉത്രയ്ക്കു പാമ്പു കടിയേറ്റതെന്നാണ് അന്നു സൂരജിന്റെ വീട്ടുകാര്‍ ഡോക്ടറോടു പറഞ്ഞത്. സാധാരണയായി അണലി കാലിനു മുകളിലേക്കു കയറി കടിക്കില്ല. എന്നാല്‍, ഉത്രയുടെ കാലിന്റെ ചിരട്ടഭാഗത്തിനു മുകളിലും മുട്ടിനു താഴെയുമാണ് ആഴത്തില്‍ കടിയേറ്റിരുന്നത്. ഇതാണ് ഡോക്ടര്‍ക്ക് അസ്വഭാവികത തോന്നാന്‍ കാരണം. മനഃപൂര്‍വം അണലിയെക്കൊണ്ടു കടിപ്പിക്കാനുള്ള സാധ്യതയാണ് ഇതു സൂചിപ്പിക്കുന്നത്. സൂരജ് അണലിയെ വിലയ്ക്കു വാങ്ങിയതും വീട്ടില്‍ കൊണ്ടുവന്നതും മറ്റും ഇതിനകം തെളിഞ്ഞിട്ടുണ്ട്.
ഉത്രയുടെ മരണത്തിനു പിന്നില്‍ കൂടുതല്‍ പേരുണ്ടോയെന്നറിയാന്‍ െസെബര്‍ പോലീസ് ടവര്‍ പരിശോധന ആരംഭിച്ചു. ഉത്ര മരിച്ച സമയത്തും അതിനടുത്ത ദിവസങ്ങളിലുമായി ഉത്രയുടെ അഞ്ചലിലെ വീടിനു സമീപവും സൂരജിന്റെ വീട്ടിലും എത്തിയവരുടെ ഫോണ്‍ വിവരങ്ങള്‍ ശേഖരിക്കാനാണ് ടവര്‍ പരിശോധന ആരംഭിച്ചത്. ഇതിനിടെ പാമ്പിന്റെ അവശിഷ്ടങ്ങളുടെ സാന്നിധ്യം കണ്ടെത്താനായി മരണ ദിവസം ഉത്ര ധരിച്ചിരുന്ന വസ്ത്രങ്ങള്‍ തിരുവനന്തപുരം രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്നോളജിയിലേക്ക് അയച്ചു.
കോടതിയുടെ അനുമതിയോടെ െനെറ്റിയും പാവാടയും കിടക്കവിരിയുമാണ് പരിശോധനയ്ക്ക് അയച്ചത്. സൂരജ് പ്ലാസ്റ്റിക് ജാറില്‍ കൊണ്ടുവന്ന പാമ്പാണ് ഉത്രയെ കടിച്ചതെന്ന് ഡി.എന്‍.എ. പരിശോധനയില്‍ തെളിഞ്ഞിരുന്നു. പ്രതികളായ സൂരജിനും പാമ്പു പിടിത്തക്കാരന് ചാവരുകാവ് സുരേഷിനുമെതിരേ പ്രത്യേകം കുറ്റപത്രം തയാറാക്കാന്‍ വനം വകുപ്പു തീരുമാനിച്ചിട്ടുണ്ട്. വനം-വന്യജീവി ആക്ടിലെ ഒന്‍പത്, 39 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.






