
പത്തനംതിട്ട: ഏറെ വിവാദമായ ആറന്മുള വിമാനത്താവള പദ്ധതി വീണ്ടും സജീവമാകുന്നു. ആറന്മുള ഏവിയേഷന്‍ മുന്‍ ചെയര്‍മാന്‍ പദ്ധതിപ്രദേശത്തുകൂടി ഡ്രോണ്‍ പറത്തിയതോടെയാണ് പദ്ധതി വീണ്ടും ചര്‍ച്ചയാകുന്നത്. ഒരിക്കല്‍ ആറന്മുളയില്‍ ചെറിയ വിമാനം ഇറക്കുകയും ഉതൃട്ടാതി ജലമേളയില്‍ പള്ളിയോടങ്ങള്‍ക്കു പുഷ്‌പവൃഷ്‌ടി നടത്തുകയും ചെയ്‌ത മൗണ്ട് സിയോണ്‍ എയര്‍പോര്‍ട്ട് ഉടമ ഏബ്രഹാം കലമണ്ണില്‍ തന്നെയാണ് ഡ്രോണ്‍ സര്‍വേയുമായി എത്തിയത്. പദ്ധതി നടപ്പിലാക്കുമെന്ന പ്രഖ്യാപനം വീണ്ടും വന്നതോടെ സമരപ്രഖ്യാപനവും ഉണ്ടായി.
മൗണ്ട് സിയോണ്‍ എയര്‍പോര്‍ട്ട് എന്ന പേരിലായിരുന്നു പദ്ധതിയുടെ തുടക്കം. പിന്നീടത് ആറന്മുള ഏവിയേഷന്‍ പ്രൈവറ്റ് ലിമിറ്റഡിനു കൈമാറി. തുടര്‍ന്നാണ് ചെന്നൈ ആസ്‌ഥാനമായ കെ.ജി.എസ് ഗ്രൂപ്പ് കടന്നുവന്നത്. ഇതോടെ വിവാദങ്ങളും സമരങ്ങളും പൊട്ടിപ്പുറപ്പെട്ടു. ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രക്കൊടിമരം വരെ മാറ്റേണ്ടിവരുമെന്ന പ്രചാരണവും ശക്‌തമായിരുന്നു. പത്തുവര്‍ഷം മുമ്പ് സുപ്രീംകോടതി അനുമതി നിഷേധിച്ചതോടെ പദ്ധതി നിലച്ചു. ഉടമകളായ കെ.ജി.എസ് ഗ്രൂപ്പ് നിരവധി കേസുകളിലകപ്പെട്ട് ആറന്മുള വിടുകയും ചെയ്‌തു. ഇതാണിപ്പോള്‍ വീണ്ടും പൊടിതട്ടിയെടുക്കാന്‍ ആദ്യസംരംഭകന്‍ ഏബ്രഹാം കലമണ്ണില്‍ ശ്രമിക്കുന്നത്. പുതിയ സര്‍ക്കാരിനെ കൂട്ടുപിടിച്ച് പദ്ധതിയുമായി മുന്നോട്ടുപോകാനാണ് കേരളാ കോണ്‍ഗ്രസ് നേതാവ് കൂടിയായ കലമണ്ണിലിന്റെ ശ്രമം.
വിശാലമായ ആറന്മുള പുഞ്ചയില്‍ ആദ്യഘട്ടമായി ഡ്രോണ്‍ സര്‍വേ നടന്നു. ഡല്‍ഹി ആസ്‌ഥാനമായ കോണ്‍ൈക്ര ഡിജിറ്റല്‍ എന്ന സ്‌ഥാപനമാണു സര്‍വേ നടത്തിയത്. രണ്ടാംഘട്ട സര്‍വേയ്‌ക്കായി അവര്‍ വീണ്ടുമെത്തുമെന്ന് മൗണ്ട് സിയോണ്‍ ഗ്രൂപ്പ് ചെയര്‍മാനുമായ ഏബ്രഹാം കലമണ്ണില്‍ പറയുന്നുണ്ട്. തന്റെ കൈവശം 400 ഏക്കര്‍ ഭൂമി നിലവിലുണ്ടെന്നും 1000 ഏക്കര്‍ കൂടി ലഭിച്ചാല്‍ പദ്ധതിയുടെ പ്രാരംഭ നടപടികള്‍ തുടങ്ങാമെന്നുമാണ് അദ്ദേഹത്തിന്റെ വാദം.
വിമാനത്താവള പദ്ധതി സംബന്ധിച്ച പഴയ ഫയലുകള്‍ ശേഖരിക്കുന്ന നടപടികള്‍ എ.ഡി.എമ്മിന്റെ നേതൃത്വത്തില്‍ പത്തനംതിട്ട കലക്‌ടറേറ്റില്‍ നടക്കുന്നതായി സൂചനയുണ്ട്. ഇതിലൂടെയാണ് വിവാദപ്രദേശത്തെ വസ്‌തുക്കളുടെ സര്‍വേനമ്പറുകള്‍ പഴയ ഉടമക്കു ലഭിച്ചത്. അതിനു ശേഷമാണ് സര്‍വേയ്‌ക്ക് ഇറങ്ങിയതെന്നു കരുതുന്നു. പൈതൃക ഗ്രാമമായ ആറന്മുളയിലെ വിശാലമായ വയല്‍ മേഖലയില്‍ വിമാനത്താവള പദ്ധതി നടപ്പാക്കാന്‍ 2004 മുതലാണ് ഏബ്രഹാം കലമണ്ണില്‍ നീക്കം ആരംഭിച്ചത്.
ടി.കെ. സുധീഷ് കുമാര്‍






