
ലഖ്നൗ: കൊവിഡ്-19 ഡ്യൂട്ടിക്കിടെ ഡോക്ടമാർക്കും ആരോഗ്യ പ്രവർത്തകർക്കും പുഴുവരിച്ച ഭക്ഷണമാണ് നൽകിയതെന്ന് പരാതി. ലഖ്നൗവിലെ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകരാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. മോശമായ താമസ സൗകര്യമാണ് തങ്ങൾക്ക് നൽകിയിരിക്കുന്നതെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ പരാതിപ്പെട്ടു.
മിക്കപ്പോഴും തങ്ങൾക്ക് പുഴുവരിച്ച ഭക്ഷണമാണ് ലഭിക്കുന്നത്. റസിഡന്റ് ഡോക്ടര്‍മാര്‍ക്ക് വിശ്രമത്തിനായി ലഭിച്ചിരിക്കുന്ന സ്ഥലത്തെ ഫാൻ പോലും പ്രവര്‍ത്തിക്കുന്നില്ലെന്നും ഡോ നീരജ് മിശ്ര പറഞ്ഞു. കിങ് ജോർജ്ജ് ആരോഗ്യ സർവ്വകലാശാലയിലെ ആരോഗ്യ പ്രവർത്തകർക്കാണ് പുഴുവരിച്ച ഭക്ഷണം ലഭിച്ചത്. തങ്ങൾക്ക് ആരോഗ്യകരമായ ഭക്ഷണം നൽകണമെന്നാവശ്യപ്പെട്ട് സര്‍വ്വകലാശാലയിലെ ഡോക്ടര്‍മാര്‍ വൈസ് ചാൻസ്ലര്‍ക്ക് കത്തെഴുതിയിട്ടുണ്ട്.
ഇതേ ആശുപത്രിയിലെ ക്വാറന്റൈൻ സെന്ററിൽ ജോലിചെയ്യുന്ന ശുചീകരണ തൊഴിലാളിക്ക് പുഴു അടങ്ങിയ ഭക്ഷണമാണ് ലഭിച്ചതെന്നും ഡോക്ടര്‍മാര്‍ പറയുന്നു. 'ഭക്ഷണത്തിൽ പുഴുവിനെ കണ്ടപ്പോൾ ഞാൻ അത്ഭുതപ്പെട്ടുപോയി, ഇത് താങ്കളുടെ ശ്രദ്ധയിൽപ്പെടുത്താൻ ആഗ്രഹിക്കുകയാണ്,' ക്വാറന്റൈൻ സെന്ററിന്റെ മാനേജര്‍ക്ക് എഴുതിയ കത്തിൽ തൊഴിലാളി പറയുന്നു.
ഭക്ഷണ പാക്കറ്റുകളിലെ പുഴുക്കൾ അധികൃതരുടെ അനാസ്ഥയാണ് വ്യക്തമാക്കുന്നത്. ഇത് കഴിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അസുഖം വരാൻ സാധ്യതയുണ്ട്. കൊവിഡ്-19 ഡ്യൂട്ടിയുമായി ആശുപത്രിയിൽ തങ്ങുന്ന ജീവനക്കാര്‍ക്ക് നല്ല ഭക്ഷണം നൽകണമെന്ന് വൈസ് ചാൻസ്ലറെ നേരിൽ കണ്ട് അഭ്യര്‍ത്ഥിക്കുമെന്ന് നഴ്സുമാരുടെ നേതാവായ യദുനന്ദിനി സിങ് പറഞ്ഞു.
ബസ്ദി ജില്ലയിലെ ഡോക്ടര്‍മാര്‍ തങ്ങൾക്ക് ലഭിച്ച മോശം ഭക്ഷണത്തിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. 14 ദിവസത്തെ കൊവിഡ്-19 ഡ്യൂട്ടിക്കായി ആശുപത്രിയിൽത്തന്നെ നിൽക്കുമ്പോൾ ഡോക്ടര്‍മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും നല്ല ഭക്ഷണം ലഭിക്കേണ്ടതുണ്ട്. മോശം ഭക്ഷണം മോശം ആരോഗ്യത്തെയാണ് സൂചിപ്പിക്കുന്നതെന്നും സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ പ്രൊവിൻഷ്യൽ മെഡിക്കൽ സര്‍വ്വീസ് അസോസിയേഷൻ നേതാവായ ഡോക്ടര്‍ അമിത് സിങ് പറഞ്ഞു.






