
കോട്ടയം: സര്‍വകലാശാലകളിലെ അനധ്യാപക നിയമനങ്ങള്‍ പി.എസ്.സിക്കു വിട്ടുകൊണ്ടുള്ള ഉത്തരവു പുറത്തിറങ്ങിയിട്ട് അഞ്ചു വര്‍ഷത്തോളമായിട്ടും പ്രയോജനം ലഭിക്കാതെ ഉദ്യോഗാര്‍ഥികള്‍. ഉത്തരവ് നടപ്പാക്കാന്‍ സര്‍വകലാശാലകള്‍ ഇനിയും തയാറായിട്ടില്ല. ലാസ്റ്റ് ഗ്രേഡില്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് ഉദ്യോഗാര്‍ഥികള്‍ നിയമന ഉത്തരവു കാത്തിരിക്കുമ്പോഴാണു സര്‍വകലാശാലകളുടെ നിഷേധ നിലപാട്.
സര്‍വകലാശാലകളിലെ അനധ്യാപക നിയമനം പബ്ലിക് സര്‍വീസ് കമ്മിഷനില്‍ നിക്ഷിപ്തമാക്കുന്നതുമായി ബന്ധപ്പെട്ടു 2015 ഡിസംബര്‍ 21നാണു ഉത്തരവിറക്കിയത്. ഉത്തരവിനനുസൃതമായി സര്‍വകലാശാലകള്‍ നിയമന നടപടികളില്‍ തിരുത്തലുകള്‍ വരുത്തിയാലേ ഉദ്യോഗാര്‍ഥികള്‍ക്കു പ്രയോജനം ലഭിക്കൂ. എന്നാല്‍, നാളിതുവരെ സര്‍വകലാശാലകള്‍ അതിനുള്ള നടപടിയെടുത്തിട്ടില്ല. നിയമസഭയില്‍ ഉള്‍പ്പെടെ ഇക്കാര്യം പലതവണ ഉന്നയിക്കപ്പെട്ടെങ്കിലും തീരുമാനമുണ്ടായിട്ടില്ല. സര്‍വകലാശാലകള്‍ പലതും സ്വയംഭരണ സ്ഥാപനങ്ങളായതിനാല്‍ സര്‍ക്കാരിന്റെ ബാധ്യതയും കുറയുമെന്നിരിക്കേയാണു മെല്ലെപ്പോക്ക്.
സംസ്ഥാനത്ത് ലാസ്റ്റ്ഗ്രേഡ്, എല്‍.ഡി.സി. ഉള്‍പ്പെടെയുള്ള നിയമനങ്ങളും അനന്തമായി നീളുകയാണ്. ലാസ്റ്റ് ഗ്രേഡില്‍ 2012-15 കാലയളവില്‍ 12,959 നിയമനങ്ങളും 2015- 18ല്‍ 11,395 നിയമനങ്ങളും നടന്നിരുന്നുവെങ്കില്‍ 2018 -21 കാലയളവില്‍ ഇതുവരെ 4,237 നിയമനങ്ങള്‍ മാത്രമാണു നടന്നത്. ലിസ്റ്റിന്റെ കാലാവധി തീരാന്‍ മാസങ്ങള്‍ മാത്രം അവശേഷിക്കേയാണു നിയമനം ഇഴഞ്ഞു നീങ്ങുന്നത്. എല്‍.ഡി.സി. നിയമനത്തിന്റെ കാര്യവും വ്യത്യസ്തമല്ല.
ഈ സാഹചര്യത്തില്‍ സര്‍വകലാശാലകളുടെ മെല്ലെപ്പോക്കു തടയാന്‍ 2017 ല്‍ സ്പെഷല്‍ റൂള്‍ പാസാക്കുമെന്നു മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചുവെങ്കിലും പിന്നീട് നടപടികള്‍ ഒന്നുമുണ്ടായില്ല. കാലങ്ങളായി നടക്കുന്ന പിന്‍വാതില്‍ നിയമനങ്ങളെ സഹായിക്കുന്ന നിലപാടാണു സ്പെഷല്‍ റൂള്‍ പാസ് ആക്കാത്തതിലൂടെ സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് ഉദ്യോഗാര്‍ഥികള്‍ ആരോപിക്കുന്നു.
ബില്ലിന്റെ അധികാര പരിധിയില്‍ വരുന്ന വിവിധ പൊതുമേഖലാ സ്ഥാപനങ്ങളും കോര്‍പ്പറേഷനുകളും നിയമനം പി.എസ്.സിക്കു വിടുന്നതിനുള്ള നടപടികള്‍ പൂര്ത്തിയാക്കിയപ്പോളും സര്‍വകലാശാലകള്‍ മുഖംതിരിച്ചു നില്‍ക്കുകയാണെന്ന് ഉദ്യോഗാര്‍ഥികള്‍ ആരോപിക്കുന്നു. നിയമനാവകാശം പി.എസ്.സിക്കു വിട്ട് അഞ്ചു വര്‍ഷമായിട്ടും തുടര്‍നടപടികള്‍ ആകാത്തതോടെ സര്‍വകലാശാലകളിലെ ഇത്തരം തസ്തികകളില്‍ അര്‍ഹമായ ജോലി ലഭിക്കണമെന്ന് ആവശ്യപ്പെട്ടു കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് ഒരു വിഭാഗം ഉദ്യോഗാര്‍ഥികള്‍.






