
കൊല്ലം: കേരളക്കരയെ നടുക്കിയ ഉത്ര കൊലക്കേസിൽ പ്രതികളെല്ലാം അകത്തായതോടെ ആളില്ലാ ഭവനമായി കൊടും കുറ്റവാളി സൂരജിന്റെ വീട്. ഉത്ര കൊലക്കേസിൽ സൂരജിന്റെ മാതാപിതിക്കളും സഹോദരിയുമടക്കം വിവിധ വകുപ്പുകൾ ചുമത്തപ്പെട്ട് ജയിലിലായതോടെയാണ് വീട് അടച്ചു പൂട്ടപ്പെട്ടത്.
കേസിൽ ഗാർഹിക പീഡനം, തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ഒടുവിൽ അറസ്റ്റിലായ , സഹോദരി സൂര്യ എന്നിവർ റിമാൻഡിൽ കഴിയുകയാണ്. ഇതേ വകുപ്പുകൾ ചുമത്തപ്പെട്ട് അച്ഛൻ സുരേന്ദ്രൻ നേരത്തെ തന്നെ ജയിലിലായിരുന്നു.
സൂരജും റിമാൻഡിൽ തുടരുന്നു. സൂരജിനെതിരെയുള്ള കുറ്റപത്രം ഇതിനകം അന്വേഷണസംഘം സമർപ്പിച്ചിട്ടുണ്ട്. മറ്റുള്ളവർക്ക് എതിരെയുള്ള തെളിവുകളും സാക്ഷിമൊഴികളും വ്യക്തമാക്കി മറ്റൊരു കുറ്റപത്രം കൂടി സമർപ്പിക്കും.
ഉത്രയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച നിഷ്ഠൂരകൃത്യം ആദ്യം നടന്നത് സൂരജിന്റെ വീട്ടിൽ വച്ചായിരുന്നു. അണലി പാമ്പിനെ ഉപയോഗിച്ചായിരുന്നു ആദ്യം ഉത്രയെ കടിപ്പിച്ചത്. തുടർന്ന് ചികിത്സയ്ക്കായി ആശുപത്രിയിൽ എത്തിക്കുന്നതിൽ കാലതാമസം വരുത്തുകയും ചെയ്തു.






