
കൊച്ചി: കലാഭവന്‍ സോബിയെയും പ്രകാശന്‍ തമ്പിയെയും ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് നുണ പരിശോധനയ്ക്ക് വിധേയമാക്കാന്‍ സിബിഐ തീരുമാനം. കലാഭവന്‍ സോബിയുടെ വെളിപ്പെടുത്തലുകള്‍ക്ക് അടിസ്ഥാനമില്ലെന്ന നിഗമനത്തിലാണ് സിബിഐയുടെ ഈ നീക്കം. ഇതിനുള്ള അനുമതി തേടി കോടതിയെ സമീപിക്കും. കൊച്ചിയിലെ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ നുണപരിശോധനയ്ക്കായുള്ള അപേക്ഷ അടുത്ത ദിവസങ്ങളില്‍ സിബിഐ സമര്‍പ്പിക്കും.
വീട്ടുകാരാണ് അപകടം നടന്ന സ്ഥലത്തേക്ക് ആദ്യമെത്തുന്നത്. അപകടമാണ് സംഭവിച്ചതെന്നും പുറത്തു നിന്നുള്ളവരുടെ ഇടപെടല്‍ അതിലില്ല എന്നുമാണ് സിബിഐ അന്വേഷണത്തില്‍ വ്യക്തമായത്. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കലാഭവന്‍ സോബിയെ നുണപരിശോധനയ്ക്ക് വിധേയമാക്കാന്‍ സിബിഐ തീരുമാനിക്കുന്നത്. കോടതിയുടെ അനുമതിയോടെ നുണപരിശോധനയ്ക്ക് വിധേയമാക്കാനാണ് സിബിഐ തീരുമാനം.
ബാലഭാസ്‌കറിന്റെ അപകട സ്ഥലത്ത് പലരെയും കണ്ടെന്നും അവര്‍ വാഹനം വെട്ടിപ്പൊളിക്കാന്‍ ശ്രമിച്ചു എന്നുമുള്ള വിവരങ്ങളാണ് കലാഭവന്‍ സോബി സിബിഐയോട് പറഞ്ഞത്. തുടര്‍ന്ന് കലാഭവന്‍ സോബിയെ സംഭവസ്ഥലത്ത് കൊണ്ടുപോയി സിബിഐ തെളിവെടുപ്പു നടത്തി. വിശദമായ മൊഴിയുമെടുത്തു.
എന്നാല്‍ സിബിഐയുടെ പരിശോധനയില്‍ അടിസ്ഥാനമില്ലാത്ത കാര്യങ്ങളാണ് സോബി പറയുന്നതെന്നാണ് സിബിഐ ഭാഷ്യം.
ബാലഭാസ്‌കറിന്റെ പിതാവ് പറഞ്ഞതനുസരിച്ചാണ് സിസിടിവി ദൃസ്യം ശേഖരിച്ചതെന്നും ഒരു ചിത്രത്തിനുവേണ്ടിയുള്ള സംഗീതം പൂര്‍ത്തിയാക്കാന്‍ അടിയന്തിരമായി നിര്‍ദേശം വന്നതുകൊണ്ടാണ് അന്ന് രാത്രി തന്നെ ബാലഭാസ്‌കര്‍ മടങ്ങിയതെന്നുമാണ് പ്രകാശന്‍ തമ്പിയുടെ മൊഴി.






