
കോവിഡ് വ്യാപനത്തെത്തുടര്‍ന്നുള്ള നിയന്ത്രണങ്ങള്‍ക്കിടെ കേന്ദ്ര സര്‍ക്കാര്‍ കാര്‍ഷികമേഖലയെ സംബന്ധിച്ച് മൂന്ന് ഓര്‍ഡിനന്‍സുകള്‍ പുറപ്പെടുവിച്ചു. ലോക്‌സഭയിലും രാജ്യസഭയിലും ബില്ലുകള്‍ പാസാക്കി. രാജ്യസഭയില്‍ ആ ബില്ലുകളെ അനുകൂലിക്കുന്നവര്‍ക്കു കക്ഷികളുടെ അംഗബലമനുസരിച്ച് ഭൂരിപക്ഷം ലഭിക്കരുതാത്തതാണ്. എന്നാല്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ പാര്‍ലമെന്ററി സംവിധാനത്തെപ്പോലും അട്ടിമറിച്ച് ശബ്‌ദവോട്ടെടുപ്പെന്നു പറഞ്ഞ് ഭൂരിപക്ഷത്തെ മറികടന്ന് ആ മൂന്നു ബില്ലുകളും പാസായതായി പ്രഖ്യാപിച്ചു. രാഷ്‌ട്രപതി ഒപ്പുവച്ച് സര്‍ക്കാര്‍ ഗസറ്റില്‍ വിജ്‌ഞാപനം ചെയ്‌താല്‍ അവ നിയമങ്ങളായി.
മൂന്നു നിയമങ്ങളുടെയും നിര്‍മാണത്തില്‍ കണ്ടതു ജനാധിപത്യവിരുദ്ധതയാണ്. സംസ്‌ഥാനങ്ങളുടെ നിലപാടുകള്‍ കണക്കിലെടുക്കാതെ ഭരണഘടനയുടെ കണ്‍കറന്റ് പട്ടികയില്‍പ്പെട്ട കാര്‍ഷികരംഗത്ത് ഏകപക്ഷീയമായി നിയമങ്ങള്‍ പാസാക്കിയത് ഫെഡറല്‍ ചട്ടങ്ങളുടെ ലംഘനവുമാണ്. എന്നാല്‍ മേല്‍പറഞ്ഞ കാരണങ്ങളെക്കാള്‍ കണക്കിലെടുക്കേണ്ടത് കര്‍ഷകര്‍ ഒരു വിഭാഗമെന്ന നിലയില്‍ തുടച്ചുനീക്കപ്പെടും എന്നതാണ്.
കമ്പോള സംവിധാനങ്ങളും ഇറക്കുമതിയും കൃഷിഭൂമിയില്‍നിന്നു നേരിട്ടുള്ള വ്യാപകമായ കുടിയൊഴിപ്പിക്കലും അവിരാമം മുന്നോട്ടുപോകുകയാണ്. ആ പ്രക്രിയയ്‌ക്ക് ആക്കം കൂട്ടാനും അതിന്റെ പര്യവസാനഘട്ടത്തില്‍ ആവശ്യമായ നിയമവ്യവസ്‌ഥകള്‍ സ്‌ഥാപിക്കാനും വേണ്ടിയുള്ളതാണു പുതിയ നിയമങ്ങള്‍. എന്നാല്‍, ഇവ കര്‍ഷകക്ഷേമത്തിണു വേണ്ടിയാണെന്നു പ്രധാനമന്ത്രിയും മറ്റു മന്ത്രിമാരും നുണപ്രചാരണം നടത്തുകയാണ്. കര്‍ഷക ശാക്‌തീകരണത്തിനും വിലസംരക്ഷണ ഉറപ്പിനും കാര്‍ഷിക സേവനത്തിനും നിയമം 2020, കര്‍ഷക ഉല്‍പ്പന്ന വ്യാപാരത്തിനും വ്യാപാര പ്രമോഷനും ഫെസിലിറ്റേഷനും നിയമം 2020, അവശ്യവസ്‌തു ഭേദഗതി നിയമം 2020 എന്നിവയാണ് ആ നിയമങ്ങള്‍.
** പുതിയ നിയമങ്ങളുടെ ഉദ്ദേശ്യവും പ്രത്യാഘാതങ്ങളും
കര്‍ഷകരുടെ ശാക്‌തീകരണത്തിനെന്നും വില സംരക്ഷണം ഉറപ്പുവരുത്താനും എന്ന പേരില്‍ കൊണ്ടുവന്ന നിയമമാണു പുതിയ കാര്‍ഷിക നിയമങ്ങളുടെയെല്ലാം ആണിക്കല്ല്. അത് കരാര്‍ കൃഷി എന്ന കോര്‍പ്പറേറ്റ് കൃഷിയെ സ്‌ഥാപിച്ചെടുക്കുന്നതിനും കാര്‍ഷികോത്‌പ്പന്നങ്ങളുടെ വിലയില്‍ കോര്‍പ്പറേറ്റുകളുടെ വ്യവസ്‌ഥകള്‍ കര്‍ഷകര്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുന്നതിനുമുള്ള ഒരു കരിനിയമമാണ്. മനുഷ്യഉപഭോഗത്തിനുള്ള ഏതുതരം ഭക്ഷ്യവസ്‌തുക്കളും എല്ലാത്തരം ധാന്യങ്ങള്‍, കടല, പയറുവര്‍ഗങ്ങള്‍, ഭക്ഷ്യഎണ്ണക്കുരു, എണ്ണ, പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍, അണ്ടിവര്‍ഗങ്ങള്‍, സുഗന്ധവ്യഞ്‌ജനങ്ങള്‍, കരിമ്പ് എന്നിവയും കൂടാതെ, കോഴി, പന്നി, ആട്, മത്സ്യങ്ങള്‍, പാലുല്‍പ്പന്നങ്ങള്‍ എന്നിവയും അവയുടെ പ്രകൃതിദത്തമായ രൂപത്തിലോ സംസ്‌ക്കരിച്ച രൂപത്തിലോഉള്ളതെല്ലാം പുതിയ നിയമപ്രകാരം കാര്‍ഷികോത്‌പ്പന്നങ്ങളാണ്. എണ്ണപ്പിണ്ണാക്ക്, മറ്റ് രൂപത്തിലുള്ള കോണ്‍സണ്‍ട്രേറ്റുകള്‍ എന്നിവയെല്ലാം കാലിത്തീറ്റയായും പരുത്തി, പരുവപ്പെടുത്തിയ പരുത്തി, പരുത്തിക്കുരു, ചണം എന്നിവയും കാര്‍ഷികോത്‌പ്പന്നങ്ങളുടെ ഗണത്തില്‍പ്പെടുത്തിയിട്ടുണ്ട്. കേരളത്തെ സംബന്ധിച്ചു പറയുമ്പോള്‍ അതില്‍ റബര്‍ മാത്രമാണ് ഉള്‍പ്പെടാതെ വരുന്നത്.
ആ നിയമത്തിലെ ഒരു വ്യക്‌തി എന്നാല്‍ ഒരു മനുഷ്യവ്യക്‌തി, പങ്കേര്‍പ്പാട് സംരംഭം, കമ്പനി, സഹകരണസംഘം തുടങ്ങിയവയെല്ലാം. വാണിജ്യപ്രദേശം എന്നാല്‍ കൃഷിയിടത്തിന്റെ പടിവാതില്‍, ഫാക്‌ടറി വളപ്പ്, വെയര്‍ഹൗസസ്, കോള്‍ഡ് സ്‌റ്റേറേജ് മറ്റേതെങ്കിലും സ്‌ഥലങ്ങള്‍ ഉള്‍പ്പെടെയുള്ള ഏത് പ്രദേശവും ഉല്‌പാദനസ്‌ഥലവും. എന്നാല്‍ എ.പി.എം.സി. അഥവാ അഗ്രികള്‍ച്ചര്‍, പ്ര?ഡ്യൂസസ് മാര്‍ക്കറ്റിങ് കമ്മറ്റി നിര്‍ണയിച്ചിരിക്കുന്ന ഏതെങ്കിലും സ്‌ഥലമോ ഇടങ്ങളോ വാണിജ്യ പ്രദേശമായി കണക്കാക്കുന്നില്ല. ആ നിയമത്തിലെ ആറാം വകുപ്പില്‍ പറഞ്ഞിരിക്കുന്ന സ്‌പോണ്‍സര്‍ കമ്പനികളാണ്. സ്‌പോണ്‍സറാണു കാര്‍ഷികോത്‌ലപന്നങ്ങളുടെ വിളവെടുപ്പിലെ വിലയുള്‍പ്പെടെ തീരുമാനിച്ച് കര്‍ഷകരുടെ കൃഷിയെ സ്‌പോണ്‍സര്‍ ചെയ്യുന്നത്. എല്ലാ കാര്യങ്ങളും കരാറുടമ്പടിയില്‍ വ്യവസ്‌ഥ ചെയ്യുന്നതിനാല്‍ കര്‍ഷകരുടെ സ്വാതന്ത്ര്യവും അധികാരവും ഇല്ലാതാകുന്നു.
കര്‍ഷകനുമായി ഇടപാടുകള്‍ നടത്തുന്ന ഓരോ വ്യാപാരിയും വ്യാപാരദിവസം അല്ലെങ്കില്‍ രസീതില്‍ സൂചിപ്പിച്ചിരിക്കുന്ന 30 ദിവസത്തിനുള്ളില്‍ പ്രതിഫലം നല്‍കിയിരിക്കണം. കൃഷി ചെയ്യുന്നയാളും വ്യാപാരിയും/സ്‌പോണ്‍സര്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ കോടതിയില്‍ ഉന്നയിക്കാന്‍ അവകാശമുണ്ടായിരിക്കുന്നതല്ല. പരസ്‌പരം സമ്മതിക്കുന്ന അനുരഞ്‌ജന സംവിധാനത്തിലോ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിനു നല്‍കുന്ന അപേക്ഷയിന്മേല്‍ മജിസ്‌ട്രേറ്റ് ഉണ്ടാക്കുന്ന അനുരഞ്‌ജന ബോര്‍ഡിനോ മാത്രമേ അത്തരം തര്‍ക്കങ്ങള്‍ പരിഗണിക്കാനാവൂ.
കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വില തീരുമാനിക്കുന്ന കാര്യത്തില്‍ സര്‍ക്കാരിന്റെ പങ്കാളിത്തം പൂര്‍ണമായും ഒഴിവാക്കപ്പെടുകയാണ്. കമ്പോളത്തിലെ വലിയ ശക്‌തികള്‍ വില നിര്‍ണയിക്കും. പുതിയ നിയമം പ്രാബല്യത്തില്‍ വരുമ്പോള്‍ അതിന്റെ പരിധിയില്‍ വരുന്ന കമ്പനികളുമായി കരാറിലേര്‍പ്പെട്ട കൃഷിക്കാര്‍ക്കു വിലയിടിഞ്ഞതിന്റെ പേരില്‍ മുറവിളി കൂട്ടാനാവില്ല. കാരണം ഓരോ കര്‍ഷകനും തന്റെ വിളയുടെ വില ഉഭയ സമ്മതപ്രകാരം നിശ്‌ചയിച്ച് കമ്പനിയുമായി കരാറിലേര്‍പ്പെട്ടിരിക്കുകയാണ്. അതിനാല്‍ സര്‍ക്കാരിന് ഒന്നും ചെയ്യാനില്ല. കരാര്‍ കൃഷി വ്യാപകമാകുമ്പോള്‍ കരാര്‍ കൃഷിയിലേര്‍പ്പെടാത്ത കര്‍ഷകര്‍ക്കു പിടിച്ചുനില്‍ക്കാന്‍ കഴിയാത്ത സാഹചര്യവും സൃഷ്‌ടിക്കപ്പെടും.
അമേരിക്കയില്‍ വളരെ മുമ്പേ വന്ന കരാര്‍കൃഷി വ്യവസ്‌ഥയനുസരിച്ച് അവിടുത്തെ ചെറുകിട കൃഷിക്കാരെല്ലാം ഏതെങ്കിലും കമ്പനികളുടെ കൃഷിക്കാരായി മാറി. ഓസ്‌ട്രേലിയയില്‍ കേവലം രണ്ടു കമ്പനികള്‍ മാത്രമേ പഴം, പച്ചക്കറി തുടങ്ങിയ എല്ലാ കാര്‍ഷികോല്‍പ്പാദനത്തിലും ഉള്ളൂ. ഓസ്‌ട്രേലിയയിലെയും അമേരിക്കയിലെയും വളരെ കുറച്ച് ആളുകള്‍ മാത്രമാണ് കാര്‍ഷികരംഗത്ത് ഉള്ളത്.
മറ്റു രാജ്യങ്ങളില്‍നിന്ന് പ്രകൃതി വിഭവങ്ങളും ഇതര സമ്പത്തും ഒഴുകിയെത്തുന്ന അമേരിക്കയില്‍ മറ്റു മേഖലകളില്‍ ജനങ്ങള്‍ക്ക് തൊഴില്‍ കൊടുക്കുവാന്‍ സാധിക്കും. എന്നാല്‍, നമ്മുടെ രാജ്യത്ത് അതിനു കഴിയില്ല.
കണക്കെണിയില്‍പ്പെട്ട് കാര്‍ഷികവൃത്തി തുടരാന്‍ കഴിയാത്തവരുടെയെല്ലാം ഭൂമി വന്‍കിടക്കാര്‍ വാങ്ങിക്കൂട്ടും. ഇങ്ങനെ പതിനായിരക്കണക്കിനും ലക്ഷക്കണക്കിനും ഏക്കര്‍ വന്‍കിടക്കാരുടെ െകെകളിലെത്തുക എന്നതാകും പുതിയ നിയമങ്ങളുടെ മറ്റൊരു അനന്തഫലം. കൃഷിക്കാര്‍ കമ്പനികളുടെ അത്തരം കൃഷിയിടങ്ങളിലെ തൊഴിലാളികളായി മാറും. മണ്ണിന്റെ ഉര്‍വരത നഷ്‌ടപ്പെടുത്തുന്ന വിധം രാസകൃഷിയും വിഷലിപ്‌തമായ കീടനാശിനി പ്രയോഗങ്ങളും ജനിതകമാറ്റം വരുത്തിയ വിളകളും വിത്തുകളും കൃഷി ചെയ്യുന്നതും തടയാനുള്ള ശേഷി ഇപ്പോള്‍തന്നെ കോര്‍പ്പറേറ്റുകള്‍ക്ക് അടിമപ്പെട്ടിരിക്കുന്ന കേന്ദ്ര, സംസ്‌ഥാന സര്‍ക്കാരുകള്‍ക്ക് ഉണ്ടാവില്ല.
കരാര്‍ കൃഷി നിയമത്തോടനുബന്ധിച്ച് പാസാക്കിയ മറ്റു രണ്ടു നിയമങ്ങള്‍ കോര്‍പ്പറേറ്റ് കൃഷിക്ക് അനുബന്ധമായി അവയെ സൗകര്യപ്പെടുത്തുന്നതിനുള്ളതാണ്. കാര്‍ഷികോല്‍പ്പന്നങ്ങളുടെ കച്ചവടവും വാണിജ്യവും പ്രോത്സാഹന സൗകര്യപ്പെടുത്തല്‍ നിയമ പ്രകാരം ഓരോ കൃഷിയിടത്തില്‍നിന്നും ഉല്‍പ്പന്നങ്ങള്‍ കമ്പനികള്‍ക്ക് നേരിട്ട് വാങ്ങാനും വില്‍ക്കാനും കഴിയും. ഇടനിലക്കാരായ ചെറുകിട കച്ചവടക്കാര്‍ ഇല്ലാതാകുമ്പോള്‍ ഉത്‌പാദകരും ഉപഭോക്‌താക്കളും തമ്മിലുള്ള അകലവും ഇല്ലാതാകുമെന്ന് ഉത്‌പാദകര്‍ക്ക് കൂടുതല്‍ ബലം കിട്ടുമെന്ന വാദവും അര്‍ഥശൂന്യമാണ്. ആദ്യഘട്ടത്തിലെ മധുവിധു കഴിയുമ്പോള്‍ ബഹുരാഷ്‌ട്രകുത്തകകളുടെ കൊടിയ ചൂഷണത്തിന്റെ തനിനിറം കാണേണ്ടി വരും.
നിയമ ഭേദഗതിയായി അവതരിപ്പിച്ച മൂന്നാമത്തെ നിയമം അവശ്യവസ്‌തു സംബന്ധിച്ചതാണ്. രാജ്യത്ത് അവശ്യവസ്‌തുക്കള്‍ ഭക്ഷണത്തിനുള്ളതായാലും ഊര്‍ജത്തിനുള്ള മണ്ണെണ്ണ, പാചക വാതകം എന്നിവയായാലും പൂഴ്‌ത്തിവയ്‌പ് ആ നിയമപ്രകാരം അനുവദിച്ചിട്ടില്ല. എന്നാല്‍ ആ നിയമത്തിലെ ഭേദഗതി വഴി കമ്പനികള്‍ക്ക് എത്ര വേണമെങ്കിലും അളവില്‍ ധാന്യങ്ങളും പയര്‍വര്‍ഗങ്ങളും ഉള്‍പ്പെടെയുള്ള ഭക്ഷ്യവസ്‌തുക്കള്‍ സംഭരിക്കാനും പൂഴ്‌ത്തിവയ്‌ക്കാനും മോഡി സര്‍ക്കാര്‍ അനുവാദം നല്‍കിയിരിക്കുകയാണ്. നരേന്ദ്രമോഡിയുടെ കോര്‍പ്പറേറ്റ് കൂട്ടാളിയായ അദാനിവിദേശത്തുനിന്ന് വലിയ അളവില്‍ പയര്‍ വര്‍ഗങ്ങള്‍ ഇറക്കുമതി ചെയ്‌ത് ഗുജറാത്തിലുള്ള തന്റെ സ്വകാര്യ തുറമുഖത്ത് (സ്‌പെഷല്‍ ഇക്കോണമിക് സോണ്‍) പൂഴ്‌ത്തി വയ്‌ക്കുകയും രാജ്യത്ത് കൃത്രിമമായി പയര്‍ വര്‍ഗങ്ങള്‍ക്ക് വില കൂട്ടി കൊള്ളലാഭമുണ്ടാക്കിയതും മറക്കാതിരിക്കാം.
കൃഷി കര്‍ഷകരില്‍നിന്നു പിടിച്ചുപറിച്ച് കമ്പനികളെ ഏല്‍പ്പിക്കുമ്പോള്‍ കര്‍ഷകവര്‍ഗം പതിയെ ഇല്ലാതാവും. ദശലക്ഷക്കണക്കിന് ആളുകള്‍ക്കു തൊഴിലില്ലാത്ത ഇന്ത്യയില്‍ കോര്‍പ്പറേറ്റ് കൃഷി കാര്‍ഷികമേഖലയില്‍ നിലവിലുള്ള തൊഴിലവസരങ്ങള്‍ വന്‍തോതില്‍ കുറയ്‌ക്കും. ഗ്രാമങ്ങളില്‍ നിന്ന് കര്‍ഷകരും മറ്റുള്ളവരും വന്‍നഗരങ്ങളിലേക്കു കൂടുതലായി കുടിയേറേണ്ടി വരും.
(തുടരും)
അഡ്വ. ജോഷി ജേക്കബ്
( ഫോണ്‍: 9447347230)






