
മണ്‍സൂണിന്റെയും മഴയുടെയും സ്വന്തം ദേശം കൂടിയാണ് കേരളം. ഭൂമധ്യരേഖയില്‍ നിന്നും എട്ടു മുതല്‍ 12 ഡിഗ്രിയില്‍പ്പെടുന്ന നാടായതിനാല്‍ വര്‍ഷം മുഴുവന്‍ നല്ല സൂര്യപ്രകാശം ലഭിക്കും. അറബി കടലിന്റെയും പശ്‌ചിമഘട്ട സഹ്യാദ്രി മലനിരകളുടെയും സാന്നിദ്ധ്യം കൂടിയാകുമ്പോള്‍ പെരുത്ത പെയ്‌ത്തുമഴയും ലഭിക്കും. ദേശീയ ശരാശരിയേക്കാള്‍ രണ്ടരയിരട്ടി മഴ ലഭിക്കുന്ന കേരളത്തില്‍ 3000 മുതല്‍ 5000 മില്ലീ മീറ്റര്‍വരെ വാര്‍ഷിക മഴ ലഭിക്കുന്നു.
ജൂണ്‍ മുതല്‍ സെപ്‌റ്റംബര്‍വരെയുള്ള കാലവര്‍ഷ ഇടവപ്പാതിയിലാണ് 70 ശതമാനം മഴയും കിട്ടിയിരുന്നത്. ഒക്‌ടോബര്‍ മുതല്‍ ഡിസംബര്‍വരെയുള്ള തുലാവര്‍ഷത്തില്‍ 20 ശതമാനവും മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലെ വേനല്‍ കാലങ്ങളില്‍ 10 ശതമാനവും മഴയുള്ളതായിരുന്നു പതിവു രീതി. ആയിരം ചതുരശ്ര അടി വിസ്‌തീര്‍ണ്ണമുള്ള ഒരു പുരപ്പുറത്ത് മൂന്നു ലക്ഷം മുതല്‍ അഞ്ചു ലക്ഷം ലിറ്റര്‍ വരെ മഴവെള്ളമാണ് ഓരോ വര്‍ഷവും ലഭിക്കുന്നത്. മഴയുടെ സ്വന്തം നാട്ടില്‍ മഴക്കാലം വെള്ളപ്പൊക്കം, പ്രളയം, മഴ മാറിയാല്‍ വരള്‍ച്ച, ജലക്ഷാമം എന്നതാണ് വര്‍ത്തമാനകാല യാഥാര്‍ത്ഥ്യം.
മാറി മറിയുന്ന കാലാവസ്‌ഥ
ആഗോളതാപനത്തിന്റെയും ഹരിതഗൃഹ പ്രഭാവത്തിന്റെയും വര്‍ദ്ധിതമായ പുതുയുഗത്തില്‍ കാലാവസ്‌ഥാമാറ്റം മുന്നിലെ യാഥാര്‍ത്ഥ്യമാണ്. അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ്, മീഥൈന്‍, കാര്‍ബണ്‍ മോണോക്‌സൈഡ് എന്നിവയുടെ അളവ് കൂടിവരികയാണ്. അതനുസരിച്ച് സൂക്ഷ്‌മ കാലാവസ്‌ഥയിലുള്‍പ്പെടെ വലിയ മാറ്റമുണ്ടാകുന്നു. ചെറിയ സ്‌ഥലത്ത് കുറഞ്ഞ കാലയളവില്‍ വലിയ മഴയെന്നതാണ് പുതിയ രീതി. കുമുലോ നിംബസ് മേഘങ്ങളാണ് കേരളത്തില്‍ മഴ പെയ്യിക്കുന്നത്. പശ്‌ചിമഘട്ട മലനിരകളുള്ളതിനാല്‍ പര്‍വതജന്യമായ മഴയാണ് കേരളത്തില്‍ ലഭിക്കുന്നത്. ഭൂവിനിയോഗം, എയ്‌റോസോളുകള്‍, വനങ്ങള്‍, ആവാസ വ്യവസ്‌ഥകള്‍, കുന്നുകള്‍, മലകള്‍, ഭൂമിയുടെ ചരിവ്, ഭൂപ്രകൃതി, മണ്ണിന്റെ സ്വഭാവം എന്നിവയെല്ലാം കൂടിയാണ് മഴയെ നിര്‍ണയിക്കുന്നത്.
എല്‍നിനോ പ്രതിഭാസം
പസഫിക്ക് സമുദ്രത്തിന്റെ പടിഞ്ഞാറന്‍ തീരങ്ങളില്‍ കടലില്‍ ക്രമാതീതമായ ചൂടാണ് അനുഭവപ്പെടുന്നത്. അതനുസരിച്ച് ചൂടുള്ള വായുവിന്റെ സ്വാധീനമുണ്ടാകുന്നിടങ്ങളില്‍ വര്‍ദ്ധിച്ച മഴ ലഭിക്കും. ഇന്ത്യന്‍ തീരങ്ങളില്‍ മഴ കുറയും. കടല്‍ക്കാറ്റിലുണ്ടാകുന്ന വ്യത്യാസം മനസ്സിലാക്കിയാണ് സഞ്ചാരികളായ ഉണ്ണിയേശു എന്നര്‍ത്ഥത്തില്‍ എല്‍നിനോ എന്ന പേരിട്ടത്. കടലിന്റെ വിവിധ വശങ്ങളിലുള്ള രാജ്യങ്ങളില്‍ എല്‍നിനോയുടെ സ്വാധീനം ഏറിയും കുറഞ്ഞും അനുഭവപ്പെടും. എല്‍നിനോ പ്രതിഭാസം ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ കൂടുതലായതിനാല്‍ ഇന്ത്യ വരള്‍ച്ചയിലേക്ക് പോകുമെന്നായിരുന്നു പ്രവചനം. അത് ശരിയുമായിരുന്നു. ജൂണ്‍ മുതല്‍ ലഭിക്കേണ്ട മഴയില്‍ വലിയ കുറവുണ്ടായി. രാജ്യത്ത് 300 ജില്ലകളെ വരള്‍ച്ച ബാധിച്ചു. 115 ജില്ലകളെ തീവ്ര വരള്‍ച്ച ബാധിത പ്രദേശങ്ങളായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു.
കേരളത്തിലും ജൂണില്‍ 66%, ജൂലൈയില്‍ 30% മഴക്കുറവാണ് രേഖപ്പെടുത്തിയത്. ജൂലൈ അവസാനം കളിമാറി. കാലാവസ്‌ഥ വകുപ്പിനെയും ശാസ്‌ത്രസാങ്കേതിക സമൂഹത്തെയും ആശയക്കുഴപ്പത്തിലാക്കിക്കൊണ്ട് ഇന്ത്യയുള്‍പ്പെടെയുള്ള ഏഷ്യന്‍ ഭാഗങ്ങളില്‍ 10,000 കിലോമീറ്റര്‍ നീളത്തില്‍ മണ്‍സൂണ്‍ പാത്തി രൂപപ്പെട്ടു. രാജ്യത്ത് പെട്ടെന്ന് മഴയും വന്നു. അസമിലും ഒഡീഷയിലും ഗുജറാത്തിലും വലിയ പ്രളയമായി മഴയുടെ തീവ്രത തുടരുകയാണ്.
കേരളത്തിലെ കാലാവസ്‌ഥ മാറ്റം
2016ല്‍ അതിന് പിറകിലോട്ടുള്ള 142 വര്‍ഷത്തേക്കാള്‍ വലിയ വരള്‍ച്ചയുണ്ടായി. 2017ല്‍ ഓഖി, 2018ല്‍ 1924നുശേഷമുള്ള വലിയ പ്രളയം, തുടര്‍ന്നിങ്ങോട്ട് പ്രളയവും മലനിരകളില്‍ ഉരുള്‍പൊട്ടലുമെന്ന നിലയില്‍ കാര്യങ്ങള്‍ മാറി, പെട്ടിമുടിയും പുത്തുമലയും കവളപ്പാറയും ചൂരല്‍മലയും മുണ്ടക്കൈയും കള്ളാടിയുമെല്ലാം ഉരുള്‍പൊട്ടലിലൂടെ വലിയ നഷ്‌ടമുണ്ടാക്കിയത്. വയനാട്ടിലെ ചേമ്പ്രാ മലനിരകള്‍ വലിയ ഭീഷണിയിലാണ്. കഴിഞ്ഞവര്‍ഷവും ഈ വര്‍ഷവും വയനാട്ടിലും ഇടുക്കിയിലും വലിയ മഴകുറവാണ് രേഖപ്പെടുത്തുന്നത്. സംസ്‌ഥാനത്ത് മഴയുടെ സ്വഭാവം മാറുകയാണ്. വേനല്‍മഴയില്‍ 10 ശതമാനം കുറവാണ് കാണിക്കുന്നത്. അതേസമയം മറ്റ് സീസണുകളില്‍ ആറു ശതമാനം വര്‍ദ്ധനവുമെന്നതാണ് അവസ്‌ഥ. പുല്‍പ്പള്ളിപോലുള്ള സ്‌ഥലങ്ങള്‍ വരണ്ടുതുടങ്ങി.
ഇല്ലാതായ പ്രകൃതി വിഭവങ്ങള്‍
വര്‍ദ്ധിച്ച തോതില്‍ മഴ പെയ്യുന്നതിലും അവയെ ഉള്‍ക്കൊള്ളുന്നതിലും പ്രകൃതിക്ക് വലിയ പങ്കാണ് ഉള്ളത്. മഴ പെയ്യാന്‍ കാട് സഹായിക്കുന്നു ഒരു ഹെക്‌ടര്‍ വനം 32000 ഘന കിലോമീറ്റര്‍ പ്രദേശത്തെയും 10 സെന്റ് വയല്‍ 16000 ലിറ്റര്‍ മഴയേയും ഉള്‍ക്കൊള്ളും. കാവുകള്‍ നല്ലൊരു ജലസംഭരണിയാണ്. കാവുകള്‍ നശിക്കപ്പെട്ടപ്പോള്‍ ഇല്ലാതായത് കുളങ്ങള്‍ കൂടിയാണ്. തണ്ണീര്‍തടങ്ങളിലും കണ്ടല്‍ക്കാടുകളിലും വലിയ കുറവാണുണ്ടായത്.
ബഹുതല വൃക്ഷവ്യവസ്‌ഥ കാടുകളില്‍ കുറഞ്ഞു വരുന്നു. ഇടനാടന്‍ കുന്നുകള്‍ വ്യാപകമായി ഇടിക്കപ്പെടുന്നു. വയലുകള്‍ നികത്തുന്നതിന്റെ അളവും വര്‍ദ്ധിക്കുകയാണ്. ഡ്രയിനേജ് സംവിധാനങ്ങള്‍ താറുമാറാകുന്നു. നഗരങ്ങളില്‍ വെള്ളപ്പൊക്കം വലിയ പ്രതിസന്ധിയാണ് സൃഷ്‌ടിക്കുന്നത്. മണ്ണിന്റെ ജൈവാശം കുറയുന്നു. വര്‍ദ്ധിച്ച കാര്‍ബണ്‍ കരുതിവാക്കാനുള്ള മണ്ണിന്റെ ശേഷിയിലും കുറവുണ്ടാകുന്നു. ഒരിഞ്ചു കനത്തില്‍ ഫലഭുയിഷ്‌ടമായ മേല്‍മണ്ണുണ്ടാകുവാന്‍ 1000 വര്‍ഷം വരെ വേണം. നഷ്‌ടപ്പെടാന്‍ നാലു വര്‍ഷം മതി.
പുതിയ സൂചനകള്‍
വരണ്ടയിടങ്ങളിലും വനങ്ങളുടെ അതിര്‍ത്തികളിലും കാണുന്ന മയിലുകള്‍ നാട്ടില്‍ വ്യാപകമാകുന്നത് ദീര്‍ഘകാല വരള്‍ച്ചയുടെ ലക്ഷണമാണ്. മണ്ണിരയുടെ എണ്ണത്തില്‍ കുറവുണ്ടാകുന്നു. കണിക്കൊന്ന വര്‍ഷം മുഴുവന്‍ പൂക്കുന്നു. മത്തി അഥവാ ചാളയുടെ എണ്ണത്തില്‍ വലിയ ഇടിവാണുണ്ടാകുന്നത്. മരുഭൂമികളിലെ ദേശാടന കുരുവികള്‍ കേരളത്തിലെത്തുന്നു. പശുവിന്റെ ഉല്‍പാദനശേഷി കുറയുന്നു. പാല്‍ വേനലില്‍ വളരെ കുറവാണ്. മാവുകള്‍ പലതും പൂക്കുന്നില്ല. കാലവും കാലാവസ്‌ഥയുമെല്ലാം മാറുന്നു. മഴയുടെ രീതിയും സ്വഭാവവും അടിമുടി മാറി കഴിഞ്ഞു.
ഓഗസ്‌റ്റ് മാസം പ്രളയമോ?
ജൂലൈ 31ന് രാത്രി കിടന്നുറങ്ങിയവര്‍ ഒരു മണി വരെ സുരക്ഷിതരായിരുന്നു. ഒരു മണിക്കുണ്ടായ വെള്ളപ്പൊക്കത്തില്‍ വലിയ നാശനഷ്‌ടമാണുണ്ടായത്. വീടില്‍ കിടന്നുറങ്ങിയ അമ്മയും മകനും ഉള്‍പ്പെടെ മരിച്ചു. എട്ടു ജില്ലകളില്‍ റെഡ് അലെര്‍ട്ട്. പൊന്‍മുടി മുതല്‍ കാസര്‍ഗോഡ് വരെയുള്ള മലനിരകളില്‍ മണ്ണിടിച്ചില്‍, ഉരുള്‍പ്പൊട്ടല്‍, റാന്നി, ആറന്മുള എന്നിവിടങ്ങളില്‍ വലിയ വെള്ളപ്പൊക്കം. കോഴിക്കോട്ടും, മലപ്പുറത്തും മണ്ണിടിച്ചില്‍, പാലാ, ഈരാറ്റുപേട്ട പട്ടണങ്ങളില്‍ വെള്ളപ്പൊക്കം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ വ്യാപക നാശനഷ്‌ടം, പമ്പാനദിയില്‍ പ്രളയ മുന്നറിയിപ്പ് മുന്നില്‍ വരുന്ന വാര്‍ത്തകളൊന്നും ശുഭകരമല്ല.
ഓഗസ്‌റ്റ് തുടങ്ങിയിട്ടേയുള്ളൂ. ജൂണിലും ജുലൈയിലും ലഭിക്കാതെ പോയ മഴയുടെ മേഘങ്ങള്‍ എവിടെയാണ് ഒളിച്ചിരിക്കുന്നത്? പശ്‌ചിമഘട്ട മലനിരകളുള്ളതിനാല്‍ ഇവിടെത്തന്നെ കാണും. കടല്‍ വീണ്ടും ചൂടാകുകയാണ് അതനുസരിച്ച് നീരാവി രൂപപ്പെടലും മഴമേഘങ്ങള്‍ സൃഷ്‌ടിക്കലുമെല്ലാം നടക്കും. ഡാമുകള്‍ നിറയുന്നു. 10 ഡാമുകള്‍ തുറക്കുമെന്ന മുന്നറിയിപ്പ്. മുല്ലപ്പെരിയാര്‍ ജലബോംബിലെ പ്രത്യേക ഭീഷണി. എല്ലാംകൂടി മലയാളിയുടെ ഉറക്കം പോകുന്നു. ഇതുവരെ ലഭിക്കാതിരുന്ന മഴ ഓഗസ്‌റ്റില്‍ ഒന്നിച്ചു വന്നാല്‍ കേരളത്തിനു താങ്ങാനാകില്ല. ഇനിയൊരു പ്രളയമോ ഉരുള്‍പൊട്ടലോ താങ്ങാനുള്ള ശേഷി നമുക്കില്ല എന്തായാലും ഓഗസ്‌റ്റ് മാസം സൂക്ഷിക്കണം. മഴ ഒന്നിച്ചെത്താനുള്ള സാധ്യതയേറെയാണ്. കാലാവസ്‌ഥ പ്രവചനവും മുന്നറിയിപ്പുകളും എല്ലാവരും കണക്കിഅെടുക്കണം.
2018ല്‍ പ്രളയമുണ്ടായ സ്‌ഥലങ്ങളിലുള്ളവര്‍ കൂടുതല്‍ ജാഗ്രതയിലേക്ക് മാറുക. താഴ്‌ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ കൂടുതല്‍ ശ്രദ്ധിക്കണം. കാലാവസ്‌ഥയുടെയും പ്രകൃതിയുടെയും ജീവജന്തുജാലങ്ങളുടെയും ഏതൊരു വ്യത്യാസവും കണക്കിലെടുക്കണം. പ്രകൃതി നല്‍കുന്ന മുന്നറിയിപ്പുകളെ അവഗണിക്കരുത്. വീടുകളില്‍ ആവശ്യമായ സൗകര്യം ഒരുക്കണം. തദ്ദേശസ്വയംഭരണ സ്‌ഥാപനങ്ങള്‍ക്കും നിര്‍ണായക പങ്ക് നിര്‍വഹിക്കാനാവും. ദുരന്ത പ്രതികരണം അനുഭവങ്ങളുടെ കൂടി വെളിച്ചത്തില്‍ നമുക്കറിയാം. പക്ഷേ, ദുരന്തപ്രതിരോധം നമുക്കിനിയും മനസ്സിലായിട്ടില്ല.
ദുരന്ത ലഘൂകരണ സംവിധാനം
പ്രളയം നല്‍കുന്ന പ്രതിസന്ധികള്‍ രണ്ടുതരത്തിലാണ്. 2018ലെ പ്രളയം മുതല്‍ നേരിട്ടനുഭവിച്ച ജനങ്ങള്‍ക്ക് വലിയ ഭീതിയാണ്. ഒരിക്കല്‍ നഷ്‌ടപ്പെട്ട സ്‌ഥാവര ജംഗമവസ്‌തുക്കളെല്ലാം വീണ്ടെടുത്ത് തുടങ്ങി വരുന്നതേയുള്ളൂ. മരണപ്പെട്ടവരുടെ ഓര്‍മ്മകളും വലുതായി മാറിയിട്ടില്ല. കാലം എല്ലാം പൊറുപ്പിക്കും. പക്ഷേ, ഇടവേളകളില്ലാതെ ദുരന്തമുണ്ടായാല്‍ താങ്ങാനാവില്ല. മണ്‍സൂണ്‍ പാത്തികളുടെ രൂപീകരണവും കഴിഞ്ഞ മാസങ്ങളിലെ മഴ കുറവിലെ നീരാവിയും ഒന്നിച്ചാല്‍ ഓഗസ്‌റ്റ് നമ്മെ ഭീതിപ്പെടുത്തും. ഓണമാസം കൂടിയാണ് വിളവെടുപ്പുകളുള്‍പ്പെടെ നടക്കണം. ഓണം ആഘോഷിക്കാനുള്ള പണം കണ്ടെത്തണം. തൊഴിലുകള്‍ക്കു പോകണം. ഓണപരീക്ഷകളുണ്ട്. ഓണ തയ്യാറെടുപ്പുകള്‍ വേറെ. ഒരു ദുരിതവും വരാതിരിക്കട്ടെ. ആവശ്യമായ മുന്‍കരുതല്‍ എല്ലാഭാഗത്തു നിന്നും ഉണ്ടാകണം.
ദുരന്ത പ്രതിരോധ സംവിധാനം
2004ലെ സുനാമിയെ തുടര്‍ന്ന് 2005ല്‍ ദേശീയ ദുരന്ത പരിപാലന നിയമവും ചട്ടവും അതോറിറ്റികളും നിലവില്‍ വന്നു. ദുരന്ത ലഘൂകരണമാണ് പ്രധാന ലക്ഷ്യം. പ്രകൃതിയുടെ പല പ്രതിഭാസങ്ങളെയും നമുക്ക് നിയന്ത്രിക്കാനാവില്ല. അവയെ ഹസാര്‍ഡുകളായി കണക്കാക്കാം. പക്ഷേ. അവ ദുരന്തമാകുന്നതില്‍ നമ്മുടെ പങ്കും കൂടിയുണ്ട്. ദുരന്ത പ്രതിരോധമാണ് പ്രധാനം. ദുരന്തസമയത്തെ ദുരിതാശ്വാസമാണ് തുടര്‍ന്നുണ്ടാകുക. അത് വിവിധ ദുരന്തങ്ങള്‍ കൈകാര്യം ചെയ്‌തുകൊണ്ട് നാം പഠിച്ചു കഴിഞ്ഞു. ദുരന്താനന്തര പുനരധിവാസത്തിലും ഇനിയുമേറെ മുന്നോട്ട് പോകാനുണ്ട്. സംസ്‌ഥാന ജില്ലാ തലങ്ങളില്‍ ദുരന്തനിവാരണ സമിതികളും സ്‌ഥാപനങ്ങളുമുണ്ട്. തദ്ദേശസ്വയംഭരണ സമിതികളില്‍ പ്രത്യേക വര്‍ക്കിങ് ഗ്രൂപ്പുകളും നിലവിലുണ്ട്. അതേസമയം പ്രാദേശിക ജനങ്ങളുടെ പങ്കാളിത്തവും പ്രവര്‍ത്തനങ്ങളും ഒന്നുംതന്നെയില്ലായെന്നത് പ്രധാന പരിമിതിയാണ്. പ്രവചന സംവിധാനം ഇനിയും ഒരുപാട് മാറാനുണ്ട്. പ്രവചനങ്ങള്‍ക്കനുസരിച്ച് മുന്‍കരുതലുകളെടുക്കാന്‍ ജനങ്ങളും തയാറാകണം. നിലവിലെ സംവിധാനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തണം. ജനങ്ങളെയാകെ ബന്ധിപ്പിക്കുന്ന വിവിധ പരിപാടികളും ആവശ്യമാണ്. ഓഗസ്‌റ്റ് മാസം കരുതിയിരിക്കുക. തുടര്‍ന്നങ്ങോട്ട് വിപുലമായ സംവിധാനങ്ങള്‍ രൂപപ്പെടുത്തണം. പ്രശ്‌നം ജീവന്റെയാണ്. തലമുറകളുടെയും.
തീവ്രമായ മഴയും രൂക്ഷമാവുന്ന വരള്‍ച്ചയും കേരളത്തെ എവിടെക്കാണ് കൊണ്ടുപോകുന്നത് എന്നറിയില്ല. എന്തായാലും കേരളം ദുരന്തങ്ങളുടെ നാടായി മാറുകയാണോ പ്രളയകാലത്ത് ഇംഗ്ലഗ്ലണ്ടില്‍ ഉള്ള ഒരു മലയാളി വിളിച്ചു ചോദിച്ചു. 'നാട്ടില്‍ ഏറ്റവും സുരക്ഷിതമായ സ്‌ഥലമേതാണ് വയസ്സുകാലത്ത് താമസത്തിന്?'. എനിക്ക് എന്ത് മറുപടി പറയണമെന്ന് അറിയില്ലായിരുന്നു.
ഡോ. വി. സുഭാഷ്‌ചന്ദ്രബോസ്
(മുന്‍ ജലവിഭവ വകുപ്പ് ഡയറക്‌ടറും
ഭൗമജല, പരിസ്‌ഥിതി ഗവേഷകനുമാണ്
ലേഖകന്‍. ഫോണ്‍: 9847547881)





Comments