
കൊല്ലം: പ്രതി സൂരജ് ഇഷ്ടപ്പെെട്ടന്നു പറഞ്ഞതനുസരിച്ചാണ് ഉത്രയുമായുള്ള വിവാഹം നടത്തിക്കൊടുത്തതെന്ന് ഉത്രയുടെ പിതാവ് വിജയസേനന്‍. അഞ്ചല്‍ സ്വദേശിനി ഉത്ര വധക്കേസില്‍ കൊല്ലം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എം. മനോജ് മുമ്പാകെ പ്രോസിക്യൂഷന് സാക്ഷിയായാണ് അദ്ദേഹം മൊഴി നല്‍കിയത്. ഉത്രയുടെ സഹോദരന് വിഷുവിനെയും ഇന്നലെ വിസ്തരിച്ചു.
മകളുടെ ആരോഗ്യപ്രശ്നങ്ങള്‍ സൂരജിനെ അറിയിച്ചിരുന്നു. എന്നാല്‍, ഇഷ്ടപ്പെട്ടെന്നു പറഞ്ഞതനുസരിച്ച് വിവാഹ നിശ്ചയം നടത്തി. നിശ്ചയം കഴിഞ്ഞ് കൂടുതല്‍ സ്വര്‍ണവും വിലകൂടിയ കാറുമൊക്കെ അയാള്‍ ആവശ്യപ്പെട്ടു തുടങ്ങിയെന്നു വിജയസേനന്‍ മൊഴി നല്കി. ജനുവരിയില്‍ ഭര്‍തൃഗൃഹത്തിലെ ബുദ്ധിമുട്ട് അറിയിച്ചത് അനുസരിച്ച് താനും ഭാര്യയും ബന്ധുവായ ശ്യാംദേവും കൂടി അടൂരിലുള്ള പ്രതിയുടെ വീട്ടില്‍ പോയി ഉത്രയെയും കുഞ്ഞിനേയും തിരികെ വിളിച്ചു കൊണ്ടുവരാന്‍ ശ്രമിച്ചു. വാങ്ങിയ സ്വര്‍ണവും പണവും തിരികെ നല്‍കണമെന്നു പറഞ്ഞപ്പോള്‍ അതുവരെ മിണ്ടാതിരുന്ന സൂരജ് ഇനി പ്രശ്നങ്ങളൊന്നും ഉണ്ടാകില്ലെന്നു പറഞ്ഞു കുഞ്ഞിനെ തിരികെവാങ്ങിയെന്നും വിജയസേനന്‍ പറഞ്ഞു.
ഉത്രയുടെ മരണത്തിനുശേഷം സര്പ്പദോഷമാണു മരണകാരണമെന്നു തന്നെ വിശ്വസിപ്പിക്കാന്‍ സൂരജ് ശ്രമിച്ചെന്നും അദ്ദേഹം പറഞ്ഞു. സഹോദരിയെ പാമ്പു കടിച്ചതായി അറിഞ്ഞതോടെയാണു ബംഗളുരുവില്‍നിന്നു നാട്ടിലെത്തിയതെന്ന് ഉത്രയുടെ സഹോദരന് വിഷു മൊഴി നല്കി. ക്രോസ് വിസ്താരം ഇന്നു നടക്കും. പ്രതി സൂരജിനെ ഇന്നു നേരിട്ട് ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടു.






