
തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ 2021–-22 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് വെള്ളിയാഴ്ച ധനമന്ത്രി ഡോ. ടി എം തോമസ് ഐസക് നിയമസഭയിൽ അവതരിപ്പിക്കും. സമ്പൂർണ ബജറ്റാകും അവതരിപ്പിക്കുക.
ധനാഭ്യർഥനകൾ വിശദമായി ചർച്ചചെയ്ത് അംഗീകരിക്കാൻ സമയമില്ലാത്തതിനാൽ അടുത്ത നാല് മാസത്തെ ചെലവുകൾക്കുള്ള വോട്ടോൺ അക്കൗണ്ടാകും പാസാക്കുക. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാരിന്റെ ആറാമത്തെ ബജറ്റാണ് ധനമന്ത്രി ഇന്ന് അവതരിപ്പിക്കുക.
തൊഴില്‍ നഷ്ടമായി നാട്ടിലേക്ക് മടങ്ങിയ മലയാളികളുടെ പുനരധിവാസത്തിന് സമഗ്രമായ പദ്ധതി സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് പ്രവാസലോകം. മൂന്നരലക്ഷത്തിലേറെ പേരാണ് കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് പ്രവാസം അവസാനിപ്പിച്ച് ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയത്.
കൊവിഡ് കാലത്ത് ഗള്‍ഫില്‍ തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലെത്തിയ ഒരു വലിയ വിഭാഗത്തിന്റെ മുന്നോട്ടുള്ള ജീവിതം പ്രയാസത്തിലാണ്. ഈ സാഹചര്യത്തില്‍ പ്രവാസികള്‍ക്ക് തൊഴില്‍ ഉറപ്പാക്കുന്ന പദ്ധതികള്‍ക്ക് സംസ്ഥാന ബജറ്റില്‍ പ്രഖ്യാപനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഗള്‍ഫ് മലയാളികള്‍.
കൊവിഡ് പശ്ചാതലത്തില്‍ കൈയ്യിലൊന്നുമില്ലാതെ തിരിച്ചെത്തുന്ന ഗള്‍ഫ് കുടുംബം പട്ടിണിയാകാതിരിക്കാന്‍ പുനരധിവാസ പാക്കേജ് കൂടിയേ തീരൂവെന്നാണ് പ്രവാസികളുടെ പ്രധാന ആവശ്യം. കേരളത്തിലേക്ക് തിരികെ വരുന്ന വിവിധ മേഖലയിലെ വിദഗ്ദ്ധരുടെ കഴിവിനെ ഡ്രീം കേരളയിലൂടെ സംസ്ഥാനത്തിന്റെ ഭാവിക്ക് വേണ്ടി ഉപയോഗപ്പെടുത്തുമെന്ന പ്രഖ്യാപനത്തില്‍ തോമസ് ഐസക്കിന്റെ ബജറ്റില്‍ വ്യക്തതയുണ്ടാവുമെന്നും പ്രവാസികള്‍ കാത്തിരിക്കുന്നു.






