
കണ്ണൂര്‍: വിഭാഗീയതയുടെ പേരില്‍ പിണറായി വിജയനെതിരേ സ്വീകരിച്ച മുന്‍ നിലപാടില്‍ കുറ്റബോധമുണ്ടെന്ന് ബര്‍ലിന്‍ കുഞ്ഞനന്തന് നായര്‍. പിണറായിയാണു ശരിയെന്നു തെളിഞ്ഞു. വിമര്‍ശനങ്ങളില്‍ ചിലത് വ്യക്തിപരമായിപ്പോയെന്നും അതില്‍ തെറ്റുപറ്റിയെന്നും ബോധ്യമുണ്ട്. പിണറായിയെ കാണണമെന്നത് ഇപ്പോഴത്തെ അന്ത്യാഭിലാഷമാണെന്നും ബര്‍ലിന്‍ കുഞ്ഞനന്തന് നായര്‍ കണ്ണൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു.
പിണറായി വിജയന് മുഖ്യമന്ത്രിയായതോടെ പാര്‍ട്ടില്‍ ഐക്യവും ശക്തിയും വന്നെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇരുകണ്ണുകള്‍ക്കും കാഴ്ചയില്ലെങ്കിലും പിണറായിയെ നേരില്‍ കാണണമെന്നുണ്ടെന്നും കാണാന്‍ കാഴ്ചയില്ലെങ്കിലും ശബ്ദം കേട്ടാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു. വി.എസുമായുള്ള അടുപ്പമാണ് പിണറായി വിജയനില്‍നിന്ന് അകറ്റിയത്.
പിണറായിക്കെതിരേയുള്ള ആരോപണങ്ങള്‍ തിരുത്തിയിട്ടുണ്ട്. ഇത്ര നല്ല മുഖ്യമന്ത്രി ഇതിന് മുമ്പ് ഉണ്ടായിട്ടില്ല. ഏറ്റവും അധികം നല്ല കാര്യങ്ങള്‍ ചെയ്തിട്ടുള്ള മുഖ്യമന്ത്രിയാണ് പിണറായി വിജയന്. ഇ.എം.എസിനേക്കാള്‍ മിടുക്കനായി തീര്‍ന്നു. ജനക്ഷേമ സര്‍ക്കാരിന് തുടര്‍ച്ചയുണ്ടാകുമെന്നും ഉറപ്പാണ്.- കുഞ്ഞനന്തന് നായര്‍ പറഞ്ഞു.
''പൊളിച്ചെഴുത്ത്'' എന്ന് പേരിട്ട ആത്മകഥയില്‍ പാര്‍ട്ടി വിഭാഗീയതയുടെ പശ്ചാത്തലത്തിലെഴുതിയ പല കാര്യങ്ങളും പിന്നീട് തിരുത്തിയതായും പിന്‍വലിച്ചതായും കുഞ്ഞനന്തന് നായര്‍ അറിയിച്ചിരുന്നു. വിഭാഗീയതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെത്തുടര്‍ന്ന് സി.പി.എം നാറാത്ത് ബ്രാഞ്ച് കമ്മിറ്റി കുഞ്ഞനന്തന് നായരെ നേരത്തേ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു. ഇടതുപക്ഷ പ്രസ്ഥാനത്തില്‍ വലിയ കോളിളക്കമുണ്ടാക്കിയ പുസ്തകമായിരുന്നു പൊളിച്ചെഴുത്ത്.
ബര്‍ലിന്റെ ഒളികാമറകള്‍ പറയാത്തത് എന്ന ആത്മകഥയിലെ പല ഭാഗങ്ങളും അടുത്തിടെ വീണ്ടും സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. 1943 മേയില്‍ ബോംബെയില്‍ നടന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഒന്നാം കോണ്‍ഗ്രസിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രതിനിധി 17 വയസുള്ള കുഞ്ഞനന്തനായിരുന്നു. ദീര്‍ഘകാലം ജര്‍മ്മനിയിലായിരുന്നു.
നാട്ടിലെത്തിയ ശേഷം സി.പി.എമ്മിന്റെ പ്രാദേശിക ഘടകത്തില്‍ സജീവമായി. ടി.പി. ചന്ദ്രശേഖരന് വധത്തിനുശേഷം ആര്.എം.പി. വേദിയിലും പങ്കെടുത്തിരുന്നു. എന്നാല്‍, 2014ല്‍ അദ്ദേഹം വി.എസിനെ തള്ളിപ്പറയുകും ചെയ്തു. ആര്.എം.പി. കോണ്‍ഗ്രസിന്റെ ബി ടീമാണെന്നും വി.എസിന് അധികാരത്തോട് ആര്‍ത്തിയാണെന്നും പ്രഖ്യാപിച്ചാണ് ബര്‍ലിന്‍ പാര്‍ട്ടിയില്‍ തിരിച്ചെത്തിയത്.






