
തിരുവനന്തപുരം: സ്വർണക്കടത്തിലും ഡോളർ കടത്തിലും ബന്ധമുണ്ടെന്ന ആരോപണത്തെ തുടർന്ന് സ്പീക്കറെ നീക്കം ചെയ്യണമെന്ന പ്രതിപക്ഷ പ്രമേയം ഇന്ന് നിയമസഭ ചർച്ച ചെയ്യും.
പ്രതിപക്ഷം നോട്ടീസിനെ തുടർന്നാണ് നടപടി. ഉച്ചക്ക് മുമ്പ് രണ്ട് മണിക്കൂർ ആയിരിക്കും ചർച്ച. ചർച്ച നടക്കുമ്പോൾ ഡെപ്യൂട്ടി സ്പീക്കർ ആകും സഭ നിയന്ത്രിക്കുക. ഡെപ്യൂട്ടി സ്പീക്കറുടെ കസേരയിലാകും സ്പീക്കർ.
ഭരണ, പ്രതിപക്ഷ അംഗങ്ങളുടെ പ്രസംഗത്തിന് ശേഷം സ്പീക്കർ മറുപടി നൽകും. സ്വാഭാവികമായും പ്രമേയം വോട്ടിനിട്ട് തള്ളും. നേരത്തെ രണ്ട് സ്പീക്കർമാർക്കെതിരെ സഭയിൽ പ്രമേയം ചർച്ചയ്ക്ക് വന്നിരുന്നു. 2004ൽ വക്കം പുരുഷോത്തമനും 1982ൽ എ.സി. ജോസിനും എതിരായ പ്രമേയങ്ങൾ
അന്ന് വോട്ടിന്നിട്ട് തള്ളിയിരുന്നു.






