
തിരുവനന്തപുരം: തുടര്‍ഭരണം ലക്ഷ്യമിട്ട് ഇറങ്ങിയിരിക്കുന്ന എല്‍ഡിഎഫ് കക്ഷികള്‍ കൂടിയതിനെ തുടര്‍ന്ന് നേരിടുന്ന പ്രധാന വെല്ലുവിളി സീറ്റ് വിഭജനവും സിറ്റിംഗ് സീറ്റുകളും. ചൊവ്വാഴ്ച മുതല്‍ സീറ്റ് വിഭജന കാര്യത്തില്‍ തീരുമാനം എടുക്കാനിരിക്കെ മുന്നണിയില്‍ എത്തിയ പുതിയ കക്ഷികള്‍ക്ക് വേണ്ടി സീറ്റുകള്‍ ത്യജിക്കേണ്ടി വരുന്നത് സിപിഎമ്മിനും സിപിഐ യ്ക്കുമായിരിക്കും. പത്തു സീറ്റുകളെങ്കിലും പുതിയ കക്ഷികള്‍ക്ക് നല്‍കേണ്ടി വരുമെന്നിരിക്കെ സിപിഎം സഹകരിച്ചേക്കുമെങ്കിലും സിപിഐ കടുത്ത എതിര്‍പ്പ് ഉയര്‍ത്തുമോ എന്ന ആശങ്കയും ഉയരുന്നു.
പുതിയതായി എത്തിയ ജോസ് കെ മാണിക്ക് ആറ് സീറ്റും ലോക് താന്ത്രിക് ജനതാദളിന് നാലു സീറ്റും നല്‍കാനാണ് ആലോചന. പാലാ സീറ്റിന്റെ കാര്യത്തില്‍ തര്‍ക്കം തുടരുന്ന മാണി സി കാപ്പന് മുന്നണി വിട്ടാല്‍ രണ്ടു സീറ്റുകള്‍ അവിടെ നിന്നു കിട്ടിയാലും ബാക്കി എട്ടു സീറ്റുകള്‍ സിപിഎമ്മും സിപിഐ യും സഹിക്കേണ്ടി വരും. ഭരണത്തില്‍ രണ്ടാം ടേം അനിവാര്യമാണെന്ന ചിന്തിക്കുന്ന സിപിഎം ത്യാഗത്തിന് തയ്യാറായാലും സിപിഐ സമ്മതിക്കുമോ എന്നാണ് ചോദ്യം. ഇന്ന് ചേരുന്ന സെക്രട്ടറിയേറ്റ് യോഗത്തില്‍ സിപിഎം സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട കാര്യത്തില്‍ പ്രാഥമിക ചര്‍ച്ച നടത്തിയേക്കും.
ഭരണ തുടര്‍ച്ച ലക്ഷ്യമിട്ടാണ് യുഡിഎഫ് വിട്ടുവന്നവരെ എല്‍ഡിഎഫില്‍ എടുത്തത്. എന്നാല്‍ ഇത് പല അപ്രതീക്ഷിത പ്രതിസന്ധിക്കും കാരണമായിട്ടുണ്ട്. ഇവയില്‍ ഒന്ന് പാലാ സീറ്റുമായി ബന്ധപ്പെട്ടതാണ്. ദീര്‍ഘനാള്‍ കെ.എം.മാണി യുഡിഎഫിന് നല്‍കിയിരുന്ന ഈ സീറ്റ് മാണിയുടെ മരണ ശേഷം കഴിഞ്ഞ ഉപ തെരഞ്ഞെടുപ്പില്‍ അട്ടിമറി വിജയം നേടിയ മണ്ഡലം വിട്ടു കൊടുക്കില്ലെന്ന നിലപാടിലാണ് മാണി സി കാപ്പന്. എന്നാല്‍ ജോസ് കെ മാണിയുടെ ഇടതു പ്രവേശം പാലാ സീറ്റിന്റെ ഉറപ്പിന്റെ ബലത്തില്‍ കൂടിയായിരുന്നു. ഇക്കാര്യത്തില്‍ എന്‍സിപി കലാപമുയര്‍ത്തുമെന്ന് ഉറപ്പ്. ഇതോടെ ഒന്നിലധികം സീറ്റുകള്‍ കയ്യാളുന്ന പാര്‍ട്ടികള്‍ വിട്ടുവീഴ്ച ചെയ്യേണ്ടി വരുമെന്ന് ചൊവ്വാഴ്ച എല്‍ഡിഎഫ് യോഗത്തില്‍ സിപിഎം ആവശ്യപ്പെട്ടേക്കും.
പാലാ സീറ്റുമായി ബന്ധപ്പെട്ട് ഇടഞ്ഞു നില്ക്കുന്ന മാണി സി കാപ്പന് നാളെ മുംബൈയില്‍ എത്തി നേതാവ് ശരത് പവാറുമായി കൂടിക്കാഴ്ച നടത്തും. മുന്നണി മാറ്റം സംബന്ധിച്ച കാര്യവും ഇവര്‍ ചര്‍ച്ച ചെയ്തേക്കും. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 92 സീറ്റുകളിലാണ് സിപിഎം മത്സരിച്ചത്. സ്വതന്ത്രരും ഇതില്‍ പെടും. സിപിഐ 27 സീറ്റിലും മത്സരിച്ചു. ജനതാദള്‍ എസ് അഞ്ചു സീറ്റുകളിലും എന്‍സിപിയും ജനാധിപത്യ കോണ്‍ഗ്രസും നാലു സീറ്റുകളില്‍ വീതവും ഐഎന്‍എല്‍ മൂന്ന് സീറ്റിലും മത്സരിച്ചു. രാമചന്ദ്രന് കടന്നപ്പള്ളിയുടെ കോണ്‍ഗ്രസ് എസ്, സ്കറിയാ തോമസിന്റെ കേരളാകോണ്‍ഗ്രസ്, ആര് ബാലകൃഷ്ണപിള്ളയുടെ കോണ്‍ഗ്രസ് ബി, കോവൂര്‍ കുഞ്ഞുമോന്റെ ആര്‍എസ്പി ലെനിനിസ്റ്റ്്, സിഎംപി എന്നിവര്‍ ഓരോ സീറ്റിലും മത്സരിച്ചു.






