
തിരുവനന്തപുരം: പതിനഞ്ചുകാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസില്‍ കാല്‍നൂറ്റാണ്ട് തടവുശിക്ഷ വിധിക്കപ്പെട്ട യുവാവിനെ സെന്‍ട്രല്‍ ജയിലില്‍നിന്നു വീടിനടുത്തുള്ള തുറന്ന ജയിലിലേക്കു മാറ്റിയതിലും അവിടെനിന്നു രക്ഷപ്പെട്ടതിലും വന്‍ദുരൂഹത. നെട്ടുകാല്‍ത്തേരി തുറന്ന ജയിലില്‍നിന്നു രക്ഷപ്പെട്ട രണ്ട് കൊലക്കേസ് പ്രതികളില്‍ ഒരാളെ ഒരുമാസം കഴിഞ്ഞിട്ടും പിടികൂടാനായില്ല.
കൊലക്കേസ് പ്രതികള്‍ എങ്ങനെ തുറന്ന ജയിലിലേക്കു മാറ്റപ്പെട്ടുവെന്ന് അന്വേഷണം നടക്കുന്നതായി അധികൃതര്‍ പറയുന്നു. കഴിഞ്ഞ ഡിസംബര്‍ 24-നാണ് രാജേഷ്കുമാര്‍, ശ്രീനിവാസന് എന്നീ പ്രതികള്‍ ജയില്‍ ചാടിയത്. തിരുവനന്തപുരം, വട്ടപ്പാറയില്‍ പതിനഞ്ചുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ രാജേഷിനു ജില്ലാകോടതി വധശിക്ഷ വിധിച്ചെങ്കിലും ഹൈക്കോടതി 25 വര്‍ഷം തടവുശിക്ഷയായി ഇളവുചെയ്തു.
കാട്ടാക്കട വീരണകാവ് സ്വദേശിയായ രാജേഷിന്റെ വീട്ടില്‍നിന്നു കഷ്ടിച്ച് ഒന്‍പത് കിലോമീറ്റര്‍ അകലെയാണു തുറന്ന ജയില്‍. ക്രിമിനല്‍ കുറ്റവാളിയായ രാജേഷിനെ തുറന്ന ജയിലിലേക്കു മാറ്റിയതിനെക്കുറിച്ച് അന്വേഷണമാവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ അധികൃതര്‍ക്കും മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും ഉള്‍പ്പെടെ പരാതി നല്കി. 25 വര്‍ഷം തടവ് വിധിക്കുമ്പോള്‍, ശിക്ഷയില്‍ ഒരുതരത്തിലുമുള്ള ഇളവ് അനുവദിക്കരുതെന്നായിരുന്നു െഹെക്കോടതി നിര്‍ദേശം.
ജയില്‍ചാട്ടത്തില്‍ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലെ ചിലര്‍ക്കു പങ്കുള്ളതായി പരാതിയില്‍ ആരോപിക്കുന്നു. അന്വേഷണത്തിന്റെ ഭാഗമായി നാല് ജയില്‍ ഉദ്യോഗസ്ഥര്‍ നിരീക്ഷണത്തിലാണ്. ജയില്‍ ചാടിയ ശ്രീനിവാസനെ കഴിഞ്ഞദിവസം പിടികൂടിയിരുന്നു.






