
തിരുവനന്തപുരം : അപ്രതീക്ഷിതമായി സ്വന്തം നേതൃത്വത്തില്‍നിന്ന് ഏറ്റ പ്രഹരങ്ങളില്‍ ആടിയുലഞ്ഞ് ബി.ജെ.പി. സംസ്ഥാനഘടകം. ആര്.എസ്.എസ്. സൈദ്ധാന്തികന്‍ ഡോ.ആര്. ബാലശങ്കര്‍ തൊടുത്തുവിട്ട ആയുധം തെരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങിയ ബി.ജെ.പിയെ സാരമായി മുറിവേല്‍പ്പിച്ചു. സി.പി.എം-ബി.ജെ.പി. ഒത്തുകളി ആരോപണത്തില്‍ ബാലശങ്കര്‍ ഇന്നലെയും ഉറച്ചുനിന്നതോടെ അദ്ദേഹത്തിനെതിരേ നടപടിയെടുക്കണമെന്ന് ആര്.എസ്.എസിനോടു ബി.ജെ.പി. അഭ്യര്‍ഥിച്ചു. കേരളത്തില്‍ കോണ്‍ഗ്രസ്-ലീഗ്-ബി.ജെ.പി. (കോലീബി) സഖ്യമുണ്ടായിട്ടുണ്ടെന്നു മുതിര്‍ന്നനേതാവ് ഒ. രാജഗോപാല്‍ എം.എല്‍.എയും തുറന്നടിച്ചതോടെ ബി.ജെ.പി. കൂടുതല്‍ വെട്ടിലായി. ബാലശങ്കറിന്റെ ആരോപണം ബി.ജെ.പി. സംസ്ഥാനാധ്യക്ഷന്‍ കെ. സുരേന്ദ്രനും കേന്ദ്രമന്ത്രി വി. മുരളീധരനും നിഷേധിച്ചു. മുഖ്യമന്ത്രി പിണറായി വിജയന് ഉള്‍പ്പെടെ സി.പി.എം. നേതാക്കളും ആരോപണം തള്ളിക്കളഞ്ഞെങ്കിലും വിവാദം കത്തിപ്പടരുകയാണ്. പറഞ്ഞതെല്ലാം ശരിയാണെന്ന നിലപാട് ബാലശങ്കര്‍ ആവര്‍ത്തിച്ചു. കോന്നിയില്‍ കെ. സുരേന്ദ്രനു ജയിക്കാന്‍ ആറന്മുളയിലും ചെങ്ങന്നൂരും സി.പി.എം-ബി.ജെ.പി. ഒത്തുകളിയുണ്ടെന്നായിരുന്നു ആരോപണം. കേരളത്തിലെ ബി.ജെ.പി. നേതൃത്വം മാഫിയയാണെന്നും പ്രസ്ഥാനത്തിനുവേണ്ടി 40 വര്‍ഷം പ്രവര്‍ത്തിച്ച തന്നെ ചെങ്ങന്നൂരിലെ സ്ഥാനാര്‍ഥിപ്പട്ടികയില്‍നിന്ന് ഒഴിവാക്കിയെന്നും ബാലശങ്കര്‍ ആരോപിച്ചു.
ബി.ജെ.പി. ഏറെ സാധ്യത കല്‍പ്പിക്കുന്ന എ ക്ലാസ് മണ്ഡലങ്ങളില്‍പ്പോലും അപ്രസക്തരായ സ്ഥാനാര്‍ഥികളെ ഇറക്കിയെന്നും അദ്ദേഹം തുറന്നടിച്ചതോടെ നേതൃത്വം പ്രതിരോധത്തിലായി. പി.കെ. കൃഷ്ണദാസ് പക്ഷം ഇക്കാര്യത്തില്‍ പ്രതികരിക്കാത്തതും ശ്രദ്ധേയമായി. ബാലശങ്കറിന്റേതു സീറ്റ് കിട്ടാത്തതിലുള്ള അതൃപ്തിയാണെന്നും മത്സരിക്കാനുള്ള ആഗ്രഹം തന്നോട് പറഞ്ഞിട്ടില്ലെന്നുമായിരുന്നു സുരേന്ദ്രന്റെ പ്രതികരണം. എന്നാല്‍, പ്രതിരോധം ദുര്‍ബലമായിരുന്നു. സീറ്റ് കിട്ടാത്തതിലുള്ള വികാരപ്രകടനമെന്നു പ്രതികരിച്ച മുരളീധരനും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മുന്നില്‍ പതറി. ആവശ്യമെങ്കില്‍ ഇതിലും നേരത്തേ തനിക്കു സീറ്റ് കിട്ടുമായിരുന്നെന്ന മറുപടിയാണു ബാലശങ്കര്‍ സംസ്ഥാനനേതൃത്വത്തിനു നല്‍കിയത്.
ബി.ജെ.പിക്കെതിരായ ന്യൂനപക്ഷ വോട്ടുകളില്‍ ആശയക്കുഴപ്പമുണ്ടാക്കാന്തന്നെയാണു യു.ഡി.എഫ്. തീരുമാനം. എത്ര സീറ്റില്‍ ധാരണയുണ്ടെന്ന ചോദ്യവുമായാണു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല രംഗത്തുവന്നത്. വടക്കന്കേരളത്തിലാണു കോലീബി സഖ്യം കൂടുതലായി ഉണ്ടായിട്ടുള്ളതെന്നായിരുന്നു രാജഗോപാലിന്റെ വെളിപ്പെടുത്തല്‍.
1991-ലെ നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ സി.പി.എം. ഉയര്‍ത്തിവിട്ടതും എന്നാല്‍ ബി.ജെ.പി, കോണ്‍ഗ്രസ് നേതൃത്വം നിഷേധിച്ചതുമായ ആരോപണമാണ് അദ്ദേഹം സ്ഥിരീകരിച്ചത്. സഖ്യം ബി.ജെ.പിക്കു നേട്ടമായെന്നും രാജഗോപാല്‍ തുറന്നടിച്ചു. മഞ്ചേശ്വരത്തും ഒറ്റപ്പാലത്തും ബി.ജെ.പിയുടെ വോട്ട് കൂടാന്‍ ഇത് കാരണമായെന്ന അദ്ദേഹത്തിന്റെ ഒളിയമ്പ് സുരേന്ദ്രനു നേരേയാണെന്നാണു സൂചന. എല്‍.ഡി.എഫുമായി ഒത്തുകളിയെന്ന ബാലശങ്കറിന്റെ ആരോപണം അസംബന്ധമാണെന്നും രാജഗോപാല്‍ പറയുന്നു.
ശോഭാ സുരേന്ദ്രന്റെ സ്ഥാനാര്‍ഥിത്വത്തെച്ചൊല്ലിയുള്ള വിവാദം, മാനന്തവാടിയില്‍ സ്ഥാനാര്‍ഥിയുടെ പിന്മാറ്റം തുടങ്ങി എല്ലാത്തിനുമടിസ്ഥാനം പാര്‍ട്ടിയിലെ ഗ്രൂപ്പ് പോരാണെന്നു ദേശീയനേതൃത്വം വിലയിരുത്തുന്നു. ഈ സാഹചര്യത്തില്‍, 24-25 തീയതികളില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സംസ്ഥാനസന്ദര്‍ശനം നിര്‍ണായകമാണ്.
ജി. അരുണ്‍






