
കൊച്ചി: സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് ദുരുദ്ദേശ്യത്തോടെ തന്നെ അദ്ദേഹത്തിന്റെ ഫ്ളാറ്റിലേക്കു വിളിച്ചെന്നു സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ മൊഴി. ഇ.ഡി. െഹെക്കോടതിയില്‍ സമര്‍പ്പിച്ച പുതിയ റിപ്പോര്‍ട്ടിലാണു ഗുരുതര ആരോപണം. ഫഌറ്റിലേക്കു തനിച്ചുവരാന്‍ പലവട്ടം സന്ദേശമയച്ചെങ്കിലും താന്‍ പോയില്ലെന്നാണു സ്വപ്ന ഇ.ഡിയോടു പറഞ്ഞത്.
ഡിസംബര്‍ 16-ന് അട്ടക്കുളങ്ങര ജയിലിലെ ചോദ്യം ചെയ്യലിനിടെയാണു സ്പീക്കര്‍ക്കെതിരേ സ്വപ്ന ഗുരുതര ആരോപണം ഉന്നയിച്ചത്. പേട്ടയ്ക്കടുത്തുള്ള ഫഌറ്റിലേക്കു വരാന്‍ സ്പീക്കര്‍ നിരവധി തവണ ദുരുദ്ദേശ്യത്തോടെ വിളിച്ചിരുന്നു. മറ്റൊരാളുടെ ഉടമസ്ഥതയിലാണു ഫ്ളാറ്റെങ്കിലും യഥാര്‍ഥ ഉടമ താനാണെന്നും തന്റെ ഒളിസങ്കേതമാണ് ഇതെന്നും സ്പീക്കര്‍ പറഞ്ഞതായും സ്വപ്നയുടെ മൊഴിയിലുണ്ട്. ഈ ഫ്ളാറ്റില്‍ വച്ചാണു കോണ്‍സല്‍ ജനറലിനു കൈമാറാനായി സ്പീക്കര്‍ ഡോളറടങ്ങിയ ബാഗ് െകെമാറിയത്.
ഫഌറ്റിലേക്കു തനിച്ചു പോകാന്‍ വിസമ്മതിച്ചതിനാലാണ് സ്പീക്കറും എം. ശിവശങ്കറുമടങ്ങുന്ന സംഘം ഷാര്‍ജയില്‍ ആരംഭിക്കാനിരുന്ന ഒമാന്‍ മിഡില്‍ ഈസ്റ്റ് കോളജിന്റെ ചുമതലയില്‍നിന്നു തന്നെ ഒഴിവാക്കിയത്. യു.എ.ഇ. കോണ്‍സുലേറ്റില്‍നിന്നു രാജിവയ്ക്കുന്ന കാര്യം മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ടറിയിച്ചിരുന്നെന്നു സ്വപ്ന വെളിപ്പെടുത്തിയെന്നും ഇ.ഡി. കോടതിയില്‍ നല്കിയ റിപ്പോര്‍ട്ടിലുണ്ട്.
മൊഴി എന്ന രൂപത്തില്‍ എന്തു തോന്ന്യാസവും എഴുതി പിടിപ്പിക്കരുതെന്ന് ശ്രീരാമകൃഷ്ണന്
മൊഴി എന്ന രൂപത്തില്‍ എന്തു തോന്ന്യാസവും എഴുതി പിടിപ്പിക്കാമെന്ന തരത്തില്‍ അനേ്വഷണ ഏജന്‍സികള്‍ തരം താഴുന്നതു ജനാധിപത്യ സംവിധാനം നിലനില്‍ക്കുന്ന രാജ്യത്തിന് ഭൂഷണമല്ലെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്. ഇടതുപക്ഷ പ്രസ്ഥാനത്തെയും നേതാക്കളെയും പ്രവര്‍ത്തകരെയും താറടിച്ചു കാണിക്കാനുള്ള കേന്ദ്ര ഏജന്‍സികളുടെ ശ്രമം കേരളം തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച രണ്ടാംഘട്ട റിപ്പോര്‍ട്ടിലെ സ്വപ്നയുടെ മൊഴിയെക്കുറിച്ചാണു സ്പീക്കറുടെ പ്രതികരണം.
കള്ളക്കടത്തു കേസുകള്‍ സ്വന്തം പാര്‍ട്ടിയില്‍ ചെന്നു മുട്ടിനില്‍ക്കുമ്പോള്‍ അതില്‍നിന്നു ശ്രദ്ധ തിരിക്കാന്‍ സര്‍ക്കാരിനും മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും എതിരേ അപ്പം ചുട്ടെടുക്കുന്ന ലാഘവത്തില്‍ മൊഴികള്‍ ഉണ്ടാക്കി വ്യക്തിഹത്യ നടത്താനുള്ള പുറപ്പാട് അംഗീകരിക്കാനാകില്ല. അതിനെ എല്ലാതരത്തിലും നേരിടും. തെരഞ്ഞെടുപ്പിന്റെ വിവിധ ഘട്ടങ്ങളില്‍ അനേ്വഷണ ഏജന്‍സികള്‍ കൊടുത്തതാണെന്ന മട്ടില്‍ വ്യാജ പ്രചാരണങ്ങള്‍ പടച്ചുവിടുകയാണ്. സമൂഹത്തില്‍ വിപ്ലവകരമായ മാറ്റം വരുത്തിയ ലൈഫ്, കിഫ്ബി പദ്ധതികളെ ആക്രമിക്കുന്നതില്‍ ഇത്തരം ഏജന്‍സികളും പ്രതിപക്ഷവും രാപകല്‍ പണിയെടുക്കുന്നതു തെരഞ്ഞെടുപ്പ് എന്ന ഒറ്റ അജന്‍ഡ വച്ചുകൊണ്ടാണെന്നും സ്പീക്കര്‍ ചൂണ്ടിക്കാട്ടി.
നാട് അനുഭവിച്ച തീക്ഷ്ണമായ പ്രതിസന്ധികളില്‍ ജനങ്ങള്‍ക്കു താങ്ങുംതണലും സുരക്ഷയുമൊരുക്കി അവരുടെ സുഖ,ദുഃഖങ്ങളില്‍ പങ്കാളിയായ സര്‍ക്കാരിനും ജനപ്രതിനിധികള്‍ക്കും ജനങ്ങള്‍ നല്കുന്ന പിന്തുണ ഇത്തരം കുത്സിത ശ്രമങ്ങള്‍ കൊണ്ട് ഇല്ലാതാക്കാന്‍ കഴിയും എന്ന് ആരും വ്യാമോഹിക്കേണ്ട. ഒരു മാര്‍ഗത്തിലും കേരളത്തില്‍ പ്രതിപക്ഷത്തിന് അംഗീകാരം ഇല്ലാതിരിക്കെ, തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ നുണകളുടെ പെരുമഴ ഉണ്ടാകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. അതിനെയൊക്കെ അതിജീവിച്ചാണ് ഇത്രയും കാലം ഈ പ്രസ്ഥാനം നിലനിന്നതെന്നും സ്പീക്കര്‍ പ്രതികരിച്ചു.






