
കൊച്ചി : പതിമൂന്നു വയസുള്ള വൈഗയെ കൊലപ്പെടുത്തിയ കേസില്‍ പിതാവ് കങ്ങരപ്പടി ഹാര്‍മണി ഫ്ളാറ്റ് ശ്രീഗോകുലത്തില്‍ സനു മോഹനെ തെളിവെടുപ്പിനായി ഇന്നു കോയമ്പത്തൂരിലെത്തിക്കും. ബിസിനസ് ആവശ്യത്തിനായി പതിവായി കോയമ്പത്തൂരിലും ഊട്ടിയിലും ചെെന്നെയിലും എത്തിയിരുന്ന സനുവിന് ഇവിടങ്ങളില്‍ പലരുമായും അടുത്ത ബന്ധമുണ്ട്. തമിഴ്നാട്ടില്‍ ഇയാളുമായി അടുപ്പമുള്ള പണമിടപാടുകാരെയും വാഹന ബ്രോക്കര്‍മാരെയും അന്വേഷണസംഘം ചോദ്യംചെയ്യും.
കൊച്ചിയില്‍നിന്നു കാറില്‍ ബംഗളുരുവിലെത്തി അവിടെനിന്നു മാര്‍ച്ച് 23 നു കോയമ്പത്തൂരിലെത്തിയ സനു അവിടെ 2019 മോഡല്‍ വോക്സ്വാഗണ് അമിയോ കാര്‍ വില്ക്കാന് ശ്രമിച്ചെങ്കിലും ബാങ്കിന്റെ എന്‍.ഒ.സി. ഇല്ലാത്തതിനാല്‍ നടന്നില്ല.
എന്‍.ഒ.സിയുമായി വരാമെന്നു പറഞ്ഞ് 50,000 രൂപ വാങ്ങിയാണു സനു പിറ്റേന്നു വീണ്ടും കര്‍ണാടകയിലേക്കു കടന്നത്. കാര്‍ കോയമ്പത്തൂരില്‍ വാഹനബ്രോക്കറുടെ അറിവോടെ റോഡരികില്‍ ഇട്ടിരിക്കുകയാണ്. വൈഗയെ ഈ വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയാണ് മുട്ടാര്‍ പുഴയില്‍ തള്ളിയത്. അതിനാല്‍, കാര്‍ കസ്റ്റഡിയിലെടുക്കേണ്ടതുണ്ട്.
അതേസമയം, സനു അടിയ്ക്കടി മൊഴിമാറ്റുന്നത് പോലീസിനു തലവേദനയായി. രണ്ടു ദിവസം കഴിയുന്നതോടെ, മൊഴിയില്‍ വ്യക്തത വരുമെന്നാണു അന്വേഷണസംഘം പ്രതീക്ഷിക്കുന്നത്. സാമ്പത്തിക പ്രശ്നമായിരുന്നു കാരണമെങ്കില്‍ സനുവാണു മരിക്കേണ്ടത്.
സകുടുംബം ആത്മഹത്യ ചെയ്യാനും പദ്ധതിയിട്ടെന്ന് സനു
മകളെ കൊന്നതിനു വ്യക്തമായ കാരണമുണ്ടാകുമെന്നാണു പോലീസിന്റെ കണക്കുകൂട്ടല്‍. അതിനിടയില്‍ വന്കടബാധ്യതയില്നിന്നു കരകയറാന്കഴിയാതെ വന്നതോടെ സകുടുംബം ആത്മഹത്യചെയ്യാന്‍ പദ്ധതിയിട്ടെങ്കിലും ഭാര്യ വിസമ്മതിച്ചെന്നും സനുമോഹന് പറഞ്ഞു.
വിവാഹശേഷം ഏറെക്കാലത്തിനു ശേഷമാണു മകള്‍ പിറന്നത്. താന്‍ മരിച്ചാല്‍ മകള്‍ ഒറ്റപ്പെട്ടുപോവുമെന്നതുകൊണ്ടാണ് മകളെ കൊല്ലാന്‍ തീരുമാനിച്ചതെന്നും സനു പറഞ്ഞു. ഭാര്യയുമായി സ്വരച്ചേര്‍ച്ചയിലായിരുന്നില്ലെന്നും ഇയാള്‍ പറയുന്നു. സദാസമയവും സമൂഹമാധ്യമങ്ങളിലായിരുന്നു ഭാര്യയുടെ ശ്രദ്ധയെന്നും പലവട്ടം താന്‍ താക്കീത് ചെയ്തിരുന്നെന്നും സനു ചോദ്യം ചെയ്യലില്‍ പറഞ്ഞു.
അതേസമയം തന്റെ പേരില്‍ വാങ്ങിയ ഫ്ളാറ്റ് സമ്മതം വാങ്ങാതെ വിറ്റെന്നും 10ലക്ഷം രൂപ അഡ്വാന്‍സ് വാങ്ങിയതും 40 പവനോളം സ്വര്‍ണം പണയപ്പെടുത്തി പന്ത്രണ്ട് ലക്ഷത്തോളം രൂപ തരപ്പെടുത്തിയതും തന്നെ അറിയിച്ചിരുന്നില്ലെന്നും ഭാര്യ രമ്യ പോലീസിനോട് പറഞ്ഞു. ഇന്നോ നാളെയാ രണ്ടു പേരെയും ഒന്നിച്ചിരുത്തി ചോദ്യംചെയ്യും.
തെളിവെടുപ്പിലുടനീളം മൗനം
തെളിവെടുപ്പിലുടനീളം ഇയാള്‍ മൗനം പാലിച്ചു. തിങ്കളാഴ്ച വൈകിട്ടു കോടതി സനു മോഹനെ പത്തു ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടുകൊടുത്തിരുന്നു. കങ്ങരപ്പടിയില്‍ സനുവും കുടുംബവും താമസിച്ചിരുന്ന ശ്രീഗോകുലം ഫ്ളാറ്റിലെത്തിച്ചാണ് ആദ്യം തെളിവെടുപ്പ് നടന്നത്. തിങ്കളാഴ്ച രാത്രി തൃക്കാക്കര പോലീസ് സ്റ്റേഷനില്‍ കഴിഞ്ഞ സനുവുമായി ഇന്നലെ രാവിലെ പതിനൊന്നരയോടെ അന്വേഷണസംഘം ഫ്ളാറ്റിലെത്തി.
നിരവധിപ്പേര്‍ അവിടെ തടിച്ചുകൂടിയിരുന്നു. വൈഗയെ കൊലപ്പെടുത്തിയ രീതി സനു പോലീസിനു മുമ്പാകെ വിശദീകരിച്ചു.ഒരു മണിക്കൂറോളം ഫ്ളാറ്റില്‍ തെളിവെടുപ്പ് നീണ്ടു. ഫ്ളാറ്റില്‍നിന്നു വൈഗയുമായി മുട്ടാര്‍ പുഴയിലേക്ക് സനുമോഹന് യാത്രചെയ്ത വഴിയിലൂടെയാണ് പോലീസ് സഞ്ചരിച്ചത്. കളമശേരി മെഡിക്കല്‍ കോളജ് റോഡില്‍ സനുമോഹന് ഉപേക്ഷിച്ചെന്നു പറഞ്ഞ മൊെബെല്‍ ഫോണിന് വേണ്ടിയും പോലീസ് തെരച്ചില്‍ നടത്തി. എന്നാല്‍, ഫോണ്‍ ലഭിച്ചില്ല. അതേ സമയം ഫോണ്‍ കടയില്‍ നന്നാക്കാന്‍ കൊടുത്തു എന്നായിരുന്നു ആദ്യം ഇയാള്‍ പറഞ്ഞത്.
മുട്ടാര്‍ പുഴക്ക് സമീപം 20 മിനിറ്റോളം തെളിവെടുപ്പ് നീണ്ടു. നാട്ടുകാരുടെ പ്രതിഷേധം ഭയന്ന് വന്‍ പോലീസ് സന്നാഹം ഒപ്പമുണ്ടായിരുന്നു. റോഡില്‍ നിന്ന് പുഴയുടെ വശങ്ങളിലേക്ക് കാര്‍ ഇറക്കിയ ശേഷം വൈഗയെ എടുത്തുകൊണ്ടു വന്ന് പുഴയില്‍ എറിയുകയായിരുന്നുവെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു.






