
കൊല്‍ക്കത്ത: മുന്‍ അനുയായിയും ബി.ജെ.പി. സ്ഥാനാര്‍ഥിയുമായ സുവേന്ദു അധികാരിയോടു നന്ദിഗ്രാമില്‍ തോറ്റെങ്കിലും പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് വീണ്ടും അധികാരത്തിലേറാന്‍ തടസമില്ല. രണ്ടുതവണ ബംഗാള്‍ മുഖ്യമന്ത്രിയായ മമത ഒരിക്കല്‍ കൂടി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്താല്‍ ആറുമാസത്തിനുള്ളില്‍ നിയമസഭാംഗത്വം നേടിയാല്‍ മതി.
അതേസമയം ലെജിസ്ലേറ്റീവ് അസംബ്ലിയുടെ ഭാഗമല്ലാത്ത മുഖ്യമന്ത്രിമാര്‍ രാജ്യത്തെ ചില സംസ്ഥാനങ്ങളിലുണ്ടായിട്ടുണ്ട്. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ മൂന്നുപതിറ്റാണ്ടിനിടെ ഒരിക്കല്‍പോലും നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടില്ല. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറേയും തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടില്ല. ഇരുവരും തങ്ങളുടെ സംസ്ഥാനങ്ങളിലെ ലെജിസ്ളേറ്റീവ് കൗണ്‍സില്‍ അംഗങ്ങളാണ്. ബിഹാറിലും മഹാരാഷ്ട്രയിലും സംസ്ഥാന നിയമസഭകള്‍ക്ക് രണ്ടു സഭകളുണ്ട്. എന്നാല്‍ ബംഗാളില്‍ ഇല്ല.
മമതാ ബാനര്‍ജിക്ക് ആറുമാസത്തിനുള്ളില്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് നിയമസഭാംഗമാകണം. തൃണമൂലിന്റെ ഇപ്പോള്‍ വിജയിച്ച എം.എല്‍.എമാരില്‍ ആരെയെങ്കിലും രാജിവച്ചശേഷമായിരിക്കും മമത വീണ്ടും ആ സ്ഥാനത്ത് മത്സരിക്കുക. മമതാ ബാനര്‍ജി അഞ്ചിനു സത്യപ്രതിജ്ഞ ചെയ്യും. നന്ദിഗ്രാമില്‍ സുവേന്ദു അധികാരിക്കുമുന്നില് പരാജയപ്പെട്ടെങ്കിലും മമതയെ ഇന്നലെ ചേര്‍ന്ന നിയമസഭാകക്ഷി യോഗം നേതാവായി ഏകകണ്ഠമായി തെരഞ്ഞെടുത്തു. പിന്നാലെ ഗവര്‍ണര്‍ ജഗ്ദീപ് ധാന്ഖറെ സന്ദര്‍ശിച്ച് അവര്‍ സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദം ഉന്നയിച്ചു.
മമതയ്ക്കു മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാമെങ്കിലും ആറു മാസത്തിനകം തെരഞ്ഞെടുപ്പില്‍ ജയിച്ച് നിയമസഭാംഗമാകണം. മുഖ്യമന്ത്രി അഞ്ചിനു ചുമതലയേല്‍ക്കുമെങ്കിലും മറ്റ് അംഗങ്ങളുടെ സത്യപ്രതിജ്ഞ മേയ് ആറിനാണു നിശ്ചയിച്ചിരിക്കുന്നത്. ബിമന്‍ ബാനര്‍ജിയായിരിക്കും പുതിയ സ്പീക്കറെന്നും തൃണമൂല്വൃത്തങ്ങള് പത്രക്കുറിപ്പില്‍ അറിയിച്ചു.
അതിനിടെ, നന്ദിഗ്രാമിലെ പരാജയം ചോദ്യം ചെയ്ത് കോടതിയെ സമീപിക്കാനാണു മമതയുടെ തീരുമാനം. മണ്ഡലത്തില്‍ റീകൗണ്ടിങ് വേണമെന്ന അവരുടെ ആവശ്യം തെരഞ്ഞെടുപ്പു കമ്മിഷന് നിരാകരിച്ചിരുന്നു. ബംഗാള്‍ മുഖ്യമന്ത്രിപദത്തില്‍ മമതയ്ക്ക് ഇതു മൂന്നാമത്തെ ഊഴമാണ്. 34 വര്‍ഷം തുടര്‍ച്ചയായി ഭരിച്ച ഇടതുപക്ഷത്തിനെ തകര്‍ത്തെറിഞ്ഞ് 2011-ലാണ് അവര്‍ ആദ്യമായി മുഖ്യമന്ത്രിയായത്. 2016-ലെ തെരഞ്ഞെടുപ്പില്‍ അധികാരം നിലനിര്‍ത്തി.
സര്വസന്നാഹവുമുപയോഗിച്ച് ആക്രമണത്തിനെത്തിയ ബി.ജെ.പിയെ ചെറുത്തുനിന്നാണ് ഇപ്പോഴത്തെ അധികാരത്തുടര്‍ച്ച. 213 സീറ്റിലാണ് തൃണമൂല്‍ കോണ്‍ഗ്രസ് ജയിച്ചുകയറിയത്. ബി.ജെ.പിക്ക് 77 അംഗങ്ങള്‍ പുതിയ നിയമസഭയിലുണ്ട്. രാഷ്ട്രീയ സെക്കുലര്‍ മജ്ലിസ് പാര്‍ട്ടി, സ്വതന്ത്രര്‍ എന്നീ ഗണത്തില്‍ ഓരോരുത്തര്‍വീതം സാന്നിധ്യമറിയിച്ചു. 30 വര്‍ഷത്തില്‍ അധികം തുടര്‍ച്ചയായി ബംഗാള്‍ ഭരിച്ച ഇടതുപക്ഷത്തിനും ദേശീയ പാര്‍ട്ടിയായ കോണ്‍ഗ്രസിനും ഒരാളെപ്പോലും ഇത്തവണ ജയിപ്പിക്കാനായില്ല.
തമിഴ്നാട്ടില്‍ ഡി.എം.കെ. അധ്യക്ഷന്‍ എം.കെ. സ്റ്റാലിന് ഏഴിനു മുഖ്യമന്ത്രിപദമേല്ക്കും. പത്തു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം തമിഴ്നാടിന്റെ അധികാരത്തില്‍ തിരിച്ചെത്തുന്ന ഡി.എം.കെയെ നേരത്തേ ഉപമുഖ്യമന്ത്രിയായിരുന്ന ഭരണപരിചയം കൂടി ഉപയോഗിച്ചു നയിക്കാനാണ് എം.കെ. സ്റ്റാലിന് തയാറെടുക്കുന്നത്.
പളനിസ്വാമി രാജിവച്ചു
പുതിയ സര്‍ക്കാരിനു വഴിയൊരുക്കി നിലവിലെ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ഇന്നലെ ഗവര്‍ണര്‍ക്കു രാജിക്കത്ത് സമര്‍പ്പിച്ചു. ഏഴിനു നടക്കുന്ന സത്യപ്രതിജ്ഞയ്ക്കു മുന്നോടിയായി പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഡി.എം.കെ. അംഗങ്ങളുടെ യോഗം ഇന്നു വൈകിട്ട് ആറിനു കലൈജ്ഞര്‍ അരംഗത്തില്‍ ചേരും.
പാര്‍ട്ടി അധ്യക്ഷനായ സ്റ്റാലിനെ യോഗം നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുക്കും. 234 അംഗ നിയമസഭയില്‍ ഡി.എം.കെയ്ക്കു മാത്രം 133 അംഗങ്ങളുണ്ട്. കോണ്‍ഗ്രസ്: 18, വി.സി.കെ: 4 സി.പി.എം: 2, സി.പി.ഐ: 2, എന്നിങ്ങനെയാണു സഖ്യത്തിലുള്‍പ്പെട്ട മറ്റു പാര്‍ട്ടികളുടെ അംഗബലം.
66 എം.എല്‍.എമാരാണ് അണ്ണാ ഡി.എം.കെയുടെ അക്കൗണ്ടിലുള്ളത്. സഖ്യത്തിലുള്ള ബി.ജെ.പിയില്‍നിന്ന് നാലുപേരും പി.എം.കെയില്‍നിന്ന് അഞ്ചു പേരും ജയിച്ചു.
പുതുച്ചേരിയില്‍ രംഗസ്വാമി
പുതുച്ചേരിയില്‍ ഓള് ഇന്ത്യ എന്‍.ആര്. കോണ്‍ഗ്രസ് (എ.ഐ.എന്‍.ആര്.സി) നേതാവ് എന്‍. രംഗസ്വാമി മുഖ്യമന്ത്രിയാകും. ബി.ജെ.പി. പ്രതിനിധികള്‍ക്കൊപ്പം ലഫ്. ഗവര്‍ണര്‍ തമിഴിസൈ സൗന്ദര്‍രാജനെ സന്ദര്‍ശിച്ച് സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദമുന്നയിച്ചു രംഗസ്വാമി കത്തുനല്‍കി. സത്യപ്രതിജ്ഞാ തീയതി പിന്നീട് അറിയിക്കാമെന്നു രംഗസ്വാമി വ്യക്തമാക്കിയതായി ഗവര്‍ണര്‍ പിന്നീട് അറിയിച്ചു.
ഈമാസം ഏഴ്, ഒന്‍പത് എന്നീ തീയതികളിലൊന്നാണു സത്യപ്രതിജ്ഞയ്ക്കായി പരിഗണിക്കുന്നതെന്നു സൂചനയുണ്ട്. 30 അംഗ സഭയില്‍ 16 സീറ്റുമായാണ് എന്‍.ഡി.എ. സഖ്യം ഭരണത്തിലേറിയത്. എന്‍.ഡി.എ. സഖ്യത്തിലെ മുന്‍നിര പാര്‍ട്ടിയായ എ.ഐ.എന്‍.ആര്.സി. 10 സീറ്റില്‍ ജയിച്ചപ്പോള്‍ ബി.ജെ.പിക്ക് ആറു പ്രതിനിധികളുണ്ട്. ആറു സീറ്റുമായി ഡി.എം.കെയും രണ്ടു സീറ്റുമായി കോണ്‍ഗ്രസും പ്രതിപക്ഷത്തിരിക്കും. ഒപ്പം ആറു സ്വതന്ത്രരും ഇത്തവണ ജയിച്ചുകയറി.
അസമില്‍ തീരുമാനം ഉടന്‍
നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി. സഖ്യം ഭരണത്തുടര്‍ച്ച നിലനിര്‍ത്തിയ അസമില്‍ മുഖ്യമന്ത്രിയെ രണ്ടു ദിവസത്തിനകം പ്രഖ്യാപിക്കും. കഴിഞ്ഞ സര്‍ക്കാരിനെ നയിച്ച സര്‍ബാനന്ദ സോനോവാളിനെ മാറ്റി പുതിയ മുഖത്തെ മുഖ്യമന്ത്രിസ്ഥാനത്തേക്ക് ബി.ജെ.പി. അവരോധിക്കുമോയെന്നാണ് സകലരും ഉറ്റുനോക്കുന്നത്. സോനോവാളിനു പുറമേ കഴിഞ്ഞ മന്ത്രിസഭയില്‍ അംഗമായിരുന്ന ഹിമന്ദ ബിശ്വ ശര്‍മയെയും പാര്‍ട്ടി പരിഗണിക്കുന്നുണ്ടെന്നു റിപ്പോര്‍ട്ടുണ്ട്. ഇതുസംബന്ധിച്ച് സംസ്ഥാന, കേന്ദ്ര നേതാക്കള്‍ക്കിടയില്‍ പ്രാഥമിക ചര്‍ച്ച പൂര്‍ത്തിയായി.
പാര്‍ട്ടി കേന്ദ്ര നിരീക്ഷകരുടെ സാന്നിധ്യത്തില്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ യോഗം ചേര്‍ന്ന് നേതാവിനെ വൈകാതെ തെരഞ്ഞെടുക്കും. 126 അംഗ നിയമസഭയില്‍ 74 എം.എല്‍.എമാരാണ് എന്‍.ഡി.എ. സഖ്യത്തിനുള്ളത്. കോണ്‍ഗ്രസ് നേതൃത്വം നല്കിയ മഹാസഖ്യം 50 സീറ്റില്‍ ഒതുങ്ങി.






