
ന്യൂഡല്‍ഹി: ഓക്സിജന്‍ കിട്ടാതെ മരിച്ച കോവിഡ് രോഗികളുടെ മൃതദേഹം ഐസിയുവില്‍ തള്ളി ഡോക്ടര്‍മാര്‍ മുങ്ങി. രാജ്യത്ത് അപകടകരമായ നിലയിലായിരിക്കുന്ന കോവിഡ് വ്യാപനത്തെ സംബന്ധിച്ച റിപ്പോര്‍ട്ടുകളില്‍ ഞെട്ടിപ്പിക്കുന്ന വിവരം പുറത്തുവന്നിരിക്കുന്നത് ഗുര്‍ഗാവില്‍ നിന്നുമാണ്. ആറ് പേരായിരുന്നു മരണത്തിന് കീഴടങ്ങിയത്. മരണവിവരം അറിഞ്ഞാല്‍ ബന്ധുക്കള്‍ ആക്രമിക്കുമെന്ന ഭീതിയില്‍ മൃതദേഹം ഐസിയുവില്‍ തന്നെ ഉപേക്ഷിച്ച് ഡോക്ടര്‍മാരും മറ്റ് ജീവനക്കാരും മുങ്ങുകയായിരുന്നു.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നതോടെ വിവാദം ഉയര്‍ന്നിട്ടുണ്ട്. ഓക്സിജന്‍ ദൗര്‍ലഭ്യത്തെ കുറിച്ച് തങ്ങളെ കൃത്യമായ വിവരങ്ങള്‍ അധികൃതര്‍ അറിയിച്ചിരുന്നില്ലെന്ന് ആരോപിച്ച് ബന്ധുക്കള്‍ രംഗത്ത് വന്നിട്ടുണ്ട്. എന്നാല്‍ വിവരം അറിയിച്ചിരുന്നതായിട്ടാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. ഗുരുഗാവ് കൃതി ആശുപത്രിയില്‍ വെള്ളിയാഴ്ച നടന്ന സംഭവത്തില്‍ ഓക്സിജന്‍ തീര്‍ന്ന വിവരം രണ്ടു മണിയ്ക്ക് തന്നെ സര്‍ക്കാര്‍ വൃത്തങ്ങളെയും രോഗികളെ മറ്റൊരിടത്തേക്ക് കൊണ്ടുപോണമെന്ന് നാലു മണിയോടെ ബന്ധുക്കളെയും അറിയിച്ചിരുന്നു. എന്നാല്‍ രാത്രി 11 മണിയോടെ രോഗികള്‍ മരിച്ചു.
രോഗികളെ അന്വേഷിച്ച് ബന്ധുക്കള്‍ എത്തിയപ്പോള്‍ ഡോക്ടര്‍മാരെയോ സ്റ്റാഫുകളെയോ കാണാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് മുറികളിലെല്ലാം തെരഞ്ഞിട്ടും കണ്ടില്ല. ഒടുവില്‍ ഐസിയു തുറന്ന് നോക്കിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. രോഗികളുടെ ബന്ധുക്കള്‍ ആക്രമിക്കുമെന്ന് പേടിച്ച് കാന്റീനില്‍ ഒളിച്ചിരിക്കുകയായിരുന്നു. പിന്നീട് പോലീസ് എത്തി ബന്ധുക്കളെ മാറ്റിയതോടെയാണ് ജീവനക്കാര്‍ വീണ്ടും ജോലിയാരംഭിച്ചത്.
അതേസമയം കോവിഡ് ആശുപത്രിയായി റജിസ്റ്റര്‍ ചെയ്തിരുന്നവയുടെ പട്ടികയില്‍ കൃതി ഇല്ലാത്തതിനാല്‍ അതില്‍ വേണ്ടത്ര ശ്രദ്ധ ചെലുത്തിയില്ലെന്നാണ് സര്‍ക്കാരിന്റെ ന്യായീകരണം. അതുകൊണ്ടാണ് ഓക്സിജന്‍ ഇല്ലാതായ വിവരം അറിയാനും പരിഹാര നടപടികള്‍ സ്വീകരിക്കാനും വൈകിയതെന്നും പറയുന്നു. എന്നാല്‍ റജിസ്ട്രേഷന് നടപടിയ്ക്കുള്ള അപേക്ഷ നല്‍കിയിട്ടുണ്ടെന്നും കോവിഡ് രോഗികളെ അഡ്മിറ്റ് ചെയ്തു തുടങ്ങിയ വിവരം വാക്കാല്‍ അറിയിച്ചിരുന്നു എന്നാണ് ആശുപത്രി പറയുന്നത്.






