
കോഴിക്കോട് : അടുത്ത എല്‍.ഡി.എഫ്. സര്‍ക്കാരില്‍ ജനതാദളി(എസ്)നു ലഭിക്കുന്ന മന്ത്രിസ്ഥാനം പങ്കിടാന്‍ ധാരണ. ആദ്യ ടേമില്‍ ആരു മന്ത്രിയാകണമെന്ന തര്‍ക്കമാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. നാലു സീറ്റിലാണ് പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ മത്സരിച്ചതെങ്കിലും മന്ത്രി കെ. കൃഷ്ണന്‍കുട്ടിയും മുന്‍മന്ത്രി മാത്യു ടി. തോമസുമാണ് ഇത്തവണ ജയിച്ചത്. ഇവര്‍
നീലലോഹിതദാസന്‍ നാടാര്‍ കോവളത്തും ജോസ് തെറ്റയില്‍ അങ്കമാലിയിലും പരാജയപ്പെട്ടു. തുടര്‍ഭരണത്തിലേക്കു പോകുന്ന സര്‍ക്കാരില്‍ മന്ത്രിയായി ആദ്യ ടേമില്‍തന്നെ തുടരണമെന്ന അഭിപ്രായമാണ് കൃഷ്ണന്‍കുട്ടിക്ക്. പിണറായി വിജയനൊപ്പം ആദ്യ രണ്ടര വര്‍ഷം ഭരിക്കാന്‍ അവസരം നല്‍കണമെന്നും അതുകഴിഞ്ഞാല്‍ സ്ഥാനമൊഴിയാമെന്നുമാണ് കൃഷ്ണന്‍കുട്ടി മൂന്നോട്ടുവച്ച നിര്‍ദേശം.
ഇനി മത്സരരംഗത്തേക്കില്ലെന്നും രണ്ടര കൊല്ലം കഴിഞ്ഞാല്‍ സാധാരണ പാര്‍ട്ടി പ്രവര്‍ത്തകനായി നില്‍ക്കുമെന്നും അദ്ദേഹം മറുവിഭാഗത്തെ അറിയിച്ചതായാണ് വിവരം. എന്നാല്‍, ആദ്യ ടേമില്‍ത്തന്നെ മന്ത്രിയാക്കണമെന്ന നിലപാടിലാണ് സംസ്ഥാന പ്രസിഡന്റ്കൂടിയായ മാത്യു ടി. തോമസ്.
രണ്ടര വര്‍ഷം കഴിഞ്ഞാല്‍ കൃഷ്ണന്‍കുട്ടിക്ക് ബാറ്റണ്‍ കൈമാറാമെന്ന് അദ്ദേഹം പറയുന്നു. സി.പി.എമ്മിലെ എല്ലാ മന്ത്രിമാരും തുടര്‍ഭരണത്തിലും ഇല്ലാത്ത സാഹചര്യത്തില്‍ കൃഷ്ണന്‍കുട്ടിയുടെ വാദത്തിനു കഴമ്പില്ലെന്നാണ് മറുപക്ഷം പറയുന്നത്. രണ്ടുപേരും തങ്ങളുടെ നിലപാട് ദേശീയ പ്രസിഡന്റ് എച്ച്.ഡി. ദേവെഗൗഡയെ അറിയിച്ചിട്ടുണ്ട്. എന്നാല്‍, ഇക്കാര്യത്തില്‍ അദ്ദേഹം മറുപടിയൊന്നും പറഞ്ഞിട്ടില്ല.
നാളെ വൈകിട്ട് മൂന്നിന് ജനതാദള്‍-എസ് സംസ്ഥാന കമ്മിറ്റി യോഗം ഓണ്‍ലൈനായി നടക്കുന്നുണ്ട്. മന്ത്രിമാരുടെ കാര്യത്തില്‍ ചര്‍ച്ച നടക്കുമെങ്കിലും അന്തിമ തീരുമാനം ദേവെഗൗഡയുടെതായിരിക്കും. കഴിഞ്ഞ പിണറായി മന്ത്രിസഭയിലും ആദ്യഘട്ടത്തില്‍ മാത്യു ടി. തോമസ് അംഗമായിരുന്നു. പിന്നീട് അദ്ദേഹം കെ. കൃഷ്ണന്‍കുട്ടിക്ക് സ്ഥാനം കൈമാറുകയായിരുന്നു. ആദ്യ ടേമില്‍ മാത്യു ടി. തോമസ് മന്ത്രിയായാല്‍ സംസ്ഥാന പ്രസിഡന്റ് സ്ഥാനം മറ്റൊരാര്ക്കു കൈമാറിയേക്കും.






